
ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം ഇന്നും ഇന്ത്യൻ വിപണി കൂടുതൽ ഉയരത്തിലേക്കു കയറി. നിഫ്റ്റി 25,400 നും സെൻസെക്സ് 83,300 നും മുകളിൽ കയറി.
മുഖ്യ സൂചികകൾ രാവിലെ മുക്കാൽ ശതമാനം ഉയർന്നപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലോ നാമമാത്ര നേട്ടത്തിലോ ആയി കയറിയിറങ്ങി. ബാങ്ക് നിഫ്റ്റിയും ചെറിയ നേട്ടത്തിൽ ഒതുങ്ങി.
എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് വാങ്ങൽ ശിപാർശ നൽകിയതിനെ തുടർന്നു കനറാ ബാങ്കും യൂണിയൻ ബാങ്കും രണ്ടു ശതമാനം ഉയർന്നു. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയെയും മികച്ചവയായി അവർ വിലയിരുത്തി.
വോൾട്ടാസിൻ്റെ ലക്ഷ്യവില 1516 രൂപയായി അവെൻഡസ് ഉയർത്തി.
മോബിക്വിക്കിൻ്റെ ഒൻപതു ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറ്റം ചെയ്യപ്പെട്ടതിനെ തുടർന്ന് ഓഹരി അഞ്ചു ശതമാനം വരെ താഴ്ന്നു.
ജിൻഡൽ സ്റ്റീലിൽ നിന്ന് 500-ൽപരം കോടി രൂപയുടെ ചരക്കുകടത്തു കരാർ ലഭിച്ച വെസ്റ്റേൺ കാരിയേഴ്സ് ഓഹരി ഒൻപതു ശതമാനം ഉയർന്നു.
ഇൻഡിഗാേ സർവീസിൻ്റെ ഉടമകളായ ഇൻ്റർഗ്ലോബ് ഏവിയേഷൻ്റെ ലക്ഷ്യവില വിദേശ ബ്രോക്കറേജ് 7256 രൂപയിലേക്ക് ഉയർത്തി. ഓഹരി ഒരു ശതമാനം ഉയർന്നു.
ഇൻ്റർ ഗ്ലോബ് ഏവിയേഷനും ബിഎസ്ഇയും സെൻസെക്സിൽ സ്ഥാനം പിടിക്കുമെന്നാണു റിപ്പോർട്ടുകൾ.
ആറേകാൽ കോടി ഡോളറിൻ്റെ കരാർ ലഭിച്ച ടെക്‌സ്മാകോ റെയിൽ ഏഴു ശതമാനം കുതിച്ചു.
ഡോ. റെഡ്ഡീസ് ലബോറട്ടറീസിൻ്റെ ലക്ഷ്യവില വിദേശ ബ്രോക്കറേജ് 990 രൂപയിലേക്കു താഴ്ത്തി.
നാറ്റോ രാജ്യങ്ങൾ പ്രതിരോധച്ചെലവ് ഉയർത്തുന്ന സാഹചര്യത്തിൽ പ്രതിരോധ ഓഹരികൾക്കു വില കൂടി.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 16 പൈസ കുറഞ്ഞ് 85.92 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 85.85 രൂപയിലായി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3339 ഡോളറിലാണ്. കേരളത്തിൽ ആഭരണസ്വർണം വിലമാറ്റം ഇല്ലാതെ പവന് 72,560 രൂപയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില താഴ്ന്ന നിലയിൽ നിന്ന് അൽപം കൂടി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 67.88 ഡോളർ എത്തി.