വിപണി മുന്നേറ്റത്തിൽ, നിഫ്റ്റി 26,000 ലേക്ക്; റിലയൻസ് ഇൻഡസ്ട്രീസ്, കോഫോർജ്, സൗത്ത് ഇന്ത്യൻ ബാങ്ക് നേട്ടത്തില്‍, കിറ്റെക്സ് ഇടിവില്‍

റിയൽറ്റി, മെറ്റൽ, ഓയിൽ - ഗ്യാസ്, പൊതുമേഖലാ ബാങ്ക് എന്നിവ നേട്ടത്തില്‍
stock market
Image courtesy: Canva
Published on

അനുകൂല വാർത്തകളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണി ഇന്നു രാവിലെ നല്ല കയറ്റത്തിലാണ്. ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് 0.65 ശതമാനത്തിലധികം കയറ്റത്തിലായി. രാവിലെ സെൻസെക്സ് 84,831.60 വരെയും നിഫ്റ്റി 25978.85 വരെയും കയറി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കൂടുതൽ വേഗം ഉയർന്നു.

റിയൽറ്റി, മെറ്റൽ, ഓയിൽ - ഗ്യാസ്, പൊതുമേഖലാ ബാങ്ക് എന്നിവ നേട്ടത്തിനു മുന്നിൽ നിന്നു.

മെറ്റാ പ്ലാറ്റ്ഫോംസുമായി സഹകരിച്ച് നിർമിതബുദ്ധി മേഖലയിൽ സംയുക്ത സംരംഭം തുടങ്ങുന്ന റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി രണ്ടര ശതമാനം കയറി.

പ്രതീക്ഷയിലും മികച്ച റിസൽട്ടിൻ്റെ അടിസ്ഥാനത്തിൽ കോഫോർജ് അഞ്ചു ശതമാനം കുതിച്ചു.

130 കോടി രൂപയുടെ ഓർഡർ ലഭിച്ചത് ഇ പായ്ക്ക് പ്രീ ഫാബിനെ നാലു ശതമാനം ഉയർത്തി.

ആരോപണങ്ങൾ ഉയർന്നെങ്കിലും അദാനി ഗ്രൂപ്പ് ഓഹരികൾക്കു പ്രത്യേക തളർച്ച കാണപ്പെട്ടില്ല.

എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് മികച്ച റിസൽട്ടിനെ തുടർന്ന് നാലു ശതമാനം വരെ ഉയർന്നു. അതേ സമയം എസ്ബിഐ കാർഡ്സ് റിസൽട്ടിനെ തുടർന്നു നാലു ശതമാനത്തോളം ഇടിഞ്ഞു.

ബ്രോക്കറേജുകൾ ഓഹരി റേറ്റിംഗ് കൂട്ടിയതിനെ തുടർന്ന് സ്‌റ്റീൽ കമ്പനികൾ ഉയർന്നു. ടാറ്റാ സ്റ്റീലും സെയിലും ജെഎസ്ഡബ്ല്യു സ്റ്റീലും കയറ്റത്തിലാണ്.

ഒന്നിന് ഒന്നു വച്ച് ബോണസ് ഇഷ്യു നടത്താനും ഓഹരി വിഭജിക്കാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചതിനെ തുടർന്ന് ഭാരത് രാസായൻ ഏഴു ശതമാനം വരെ കുതിച്ചു കയറി.

എക്സ് ഡിവിഡൻഡ് ആയതിനെ തുടർന്ന് ഇൻഫോസിസ് ടെക്നോളജീസ് ഒന്നര ശതമാനം ഇടിഞ്ഞു.

പ്രതീക്ഷയേക്കാൾ മോശമായ റിസൽട്ടിൻ്റെ പേരിൽ സെൻ ടെക്നോളജീസ് ആറു ശതമാനം ഇടിവിലായി.

300 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിച്ച ഇക്ലെർക്സ് സർവീസസ് ഓഹരി രാവിലെ ഏഴു ശതമാനം വരെ കുതിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി രാവിലെ നാലു ശതമാനത്തോളം ഉയർന്ന് 40.19 രൂപ വരെ എത്തി. പിന്നീട് അൽപം താഴ്ന്നു. സിഎസ്ബി ബാങ്ക് ഒന്നും ധനലക്ഷ്മി ബാങ്കും രണ്ടും ശതമാനം ഉയർന്നു. ഫെഡറൽ ബാങ്ക് ഓഹരി ഉയർന്ന് 230.64 രൂപ വരെ എത്തി.

യുഎസുമായി ഇന്ത്യയുടെ വ്യാപാര കരാർ ആകാത്തതിനെ തുടർന്ന് കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി രാവിലെ രണ്ടു ശതമാനം ഇടിഞ്ഞു.

ലോകവിപണിയിൽ ചെമ്പുവില ഉയരുന്ന സാഹചര്യത്തിൽ ഹിന്ദുസ്ഥാൻ കോപ്പർ നാലു ശതമാനം ഉയർന്നു.

രൂപ ഇന്നു തുടക്കത്തിൽ ദുർബലമായി. ഡോളർ രണ്ടു പെെസ കയറി 87.86 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 87.99 രൂപയിൽ എത്തി. ഡോളർ സൂചിക രാവിലെ 98.97 ലേക്കു കയറി.

സ്വർണം ലോകവിപണിയിൽ താഴ്ചയിലാണ്. രാവിലെ ഔൺസിനു 4113 ൽ നിന്നു 4059 ഡോളർ വരെ താഴ്ന്നിട്ടു കയറി. പിന്നീട് തിരികെ താഴ്ന്ന് 4170 ഡോളർ ആയി. കേരളത്തിൽ 22 കാരറ്റ് സ്വർണം 840 രൂപ താഴ്ന്ന് 91,280 രൂപ ആയി.

ക്രൂഡ് ഓയിൽ വില രാവിലെ ഒരു ശതമാനം ഉയർന്നിട്ട് ആ നേട്ടം നഷ്ടപ്പെടുത്തി താഴ്ന്നു. ബ്രെൻ്റ് ഇനം 65.94 ഡോളർ ആയി കുറഞ്ഞു.

Stock market midday update on 27 october 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com