

വിപണി ഇന്നും ചാഞ്ചാട്ടത്തിലാണ്. ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ താഴോട്ടു നീങ്ങി. എന്നാൽ കുറച്ചു സമയത്തിനു ശേഷം മുഖ്യസൂചികകളും ബാങ്ക് നിഫ്റ്റിയും ലാഭത്തിലേക്കു മാറി.
നിഫ്റ്റി 24,268 വരെ താഴ്ന്നിട്ട് 24,395 വരെ കയറി. പിന്നീട് വ്യാപാരം തുടങ്ങിയ മേഖലയിലേക്കു താഴ്ന്നു.
റിയൽറ്റി ഓഹരികൾ വലിയ കുതിപ്പ് നടത്തിയ ഇന്ന് ബാങ്ക് , ധനകാര്യ ഓഹരികൾ താഴ്ചയിലായി.
മികച്ച റിസൽട്ടും ബോണസ് പ്രഖ്യാപനവും ഉണ്ടായിട്ടും ബജാജ് ഫിനാൻസ് ഓഹരി ആറു ശതമാനം ഇടിഞ്ഞു. റിസൽട്ട് പ്രതീക്ഷയോളം വരാത്തതാണു കാരണം. പ്രീമിയം വരുമാനം കുറഞ്ഞത് ബജാജ് ഫിൻസെർവിനെ അഞ്ചര ശതമാനം താഴ്ത്തി.
മികച്ച റിസൽട്ടിൻ്റെ വെളിച്ചത്തിൽ ഫെഡറൽ ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ഓഹരി മൂന്നര ശതമാനം ഉയർന്നു.
റിഫൈനിംഗ് മാർജിൻ ഗണ്യമായി ഉയർത്തിയ ബിപിസിഎൽ ഓഹരിക്കു സിറ്റി വാങ്ങൽ ശിപാർശ നൽകി. ഓഹരി മൂന്നു ശതമാനം ഉയർന്നു.
പ്രശ്നങ്ങളിൽ പെട്ട ഇൻഡസ് ഇൻഡ് ബാങ്ക് മൂന്നു ശതമാനം വരെ താഴ്ന്നു.
മികച്ച ലാഭ വർധന വിശാൽ മെഗാ മാർട്ടിനെയും ഇന്ത്യാ മാർട്ടിനെയും അഞ്ചു ശതമാനം വരെ ഉയർത്തി.
ഇന്നു റിസൽട്ട് പ്രഖ്യാപിക്കാനിരിക്കുന്ന പരസ് ഡിഫൻസ് ഓഹരി എട്ടു ശതമാനം ഉയർന്നു. പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി ഇന്നലെ പത്തു ശതമാനത്തിലധികം കയറിയതാണ്.
റിസൽട്ട് പ്രതീക്ഷയോളം വരാത്തത് ട്രെൻ്റ് ഓഹരിയെ നാലു ശതമാനം താഴത്തി.
രൂപ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 10 പൈസ കുറഞ്ഞ് 85.16 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.07 രൂപയിലേക്കു താഴ്ന്നു.
സ്വർണം ലോക വിപണിയിൽ ഔൺസിന് 3310 ഡോളറിലേക്കു താണു. കേരളത്തിൽ ആഭരണ സ്വർണം വിലമാറ്റമില്ലാതെ തുടരുന്നു.
ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 64 ഡോളറിനും ഡബ്ള്യുടിഐ ഇന്ന് 60 ഡോളറിനും താഴെയായി. ബ്രെൻ്റ് ഇനം 63.57 ഡോളറിൽ എത്തി.
Stock market midday update on 30 april 2025.
Read DhanamOnline in English
Subscribe to Dhanam Magazine