പശ്ചിമേഷ്യൻ യുദ്ധം രൂക്ഷം; വിപണികൾ ഇടിയുന്നു; ക്രൂഡ് ഓയിൽ 80 ഡോളറിലേക്ക്; ഡോളർ കയറുന്നു; സ്വർണം താഴുന്നു

പശ്ചിമേഷ്യൻ യുദ്ധം വീണ്ടും രൂക്ഷമായി. ഹോർമുസിൻ്റെ നിയന്ത്രണം പിടിക്കാൻ അമേരിക്കയും പിടിച്ചു നിർത്താൻ ഇറാനും പൊരുതുന്നു
stock market morning
image credit : canva
Published on

പശ്ചിമേഷ്യൻ യുദ്ധം വീണ്ടും രൂക്ഷമായി. ഹോർമുസിൻ്റെ നിയന്ത്രണം പിടിക്കാൻ അമേരിക്കയും പിടിച്ചു നിർത്താൻ ഇറാനും പൊരുതുന്നു. ഇതോടെ ക്രൂഡ് ഓയിൽ വില 79 ഡോളറിനു മുകളിലേക്കു കുതിച്ചു. ഏഷ്യൻ വിപണികൾ ഇടിഞ്ഞു. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലായി. ഡോളർ ഉയർന്നു. സ്വർണം ഇടിഞ്ഞു. ഇന്ത്യയിൽ മൺസൂൺ ആശങ്കയും കൂടി.ഗിഫ്റ്റ് സിറ്റിയിലെ  ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,234.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,050 നു താഴെയായി. ഇന്നു വിപണി വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ആക്രമണം വ്യാപിക്കുന്നു

പശ്ചിമേഷ്യയിൽ സമാധാനചർച്ച പുനരാരംഭിക്കാൻ സാധ്യത തെളിയുന്നില്ല. ഇറാൻ ഭരണകൂടത്തിൽ തീവ്രവാദി വിഭാഗങ്ങൾ വീണ്ടും പിടിമുറുക്കി. യുഎസ് പ്രസിഡൻ്റ് ട്രംപ്, ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു, യൂറോപ്യൻ നേതാക്കൾ തുടങ്ങിയവരെ വധിക്കുമെന്ന് തീവ്രവാദികൾ ഭീഷണി മുഴക്കുന്നുണ്ട്. ഇന്ന് അമേരിക്കൻ വ്യോമാക്രമണം കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിച്ചു. ഇറാൻ പ്രത്യാക്രമണവും വ്യാപകമാക്കി. ഹോർമുസിൽ സ്വതന്ത്ര ഗതാഗതം പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടപ്പോൾ കപ്പൽപ്പാത അടച്ച ഇറാൻ ഏതാനും കപ്പലുകളെ ആക്രമിച്ചു.

ചില്ലറവിലക്കയറ്റം കയറും

ജൂണിലെ ചില്ലറവിലക്കയറ്റ കണക്ക് ഇന്നു പുറത്തുവിടും. മേയില്‍ 3.93 ശതമാനമായിരുന്ന നിരക്ക് ഇത്തവണ നാലു ശതമാനത്തിനു മുകളിലാകും എന്നാണു നിഗമനം. 4.1 മുതല്‍ 4.4 വരെ ശതമാനം കയറ്റമാണു നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഓഗസ്റ്റ് ആദ്യ ആഴ്ച ചേരുന്ന റിസര്‍വ് ബാങ്ക് പണനയ കമ്മിറ്റിയെ ഈ നിരക്കു സ്വാധീനിക്കും.

വിദേശവ്യാപാര കണക്കും ഇന്നു പ്രസിദ്ധീകരിക്കും. നാളെ മൊത്തവിലസൂചിക പ്രകാരമുള്ള വിലക്കയറ്റ കണക്കു പുറത്തുവിടും.

മണ്‍സൂണ്‍ കമ്മി വീണ്ടും കൂടുന്നു

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയിലെ കമ്മി ജൂലൈ 12ന് 17.8 ശതമാനം ആയെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. 14 ദിവസം മുന്‍പ് 40 ശതമാനം കുറവുണ്ടായിരുന്നത് ഒന്‍പതാം തീയതി 14 ശതമാനമായി കുറഞ്ഞിരുന്നു. പിന്നീടാണു കയറിയത്. കേരളത്തില്‍ കമ്മി 28 ശതമാനത്തിലേക്കു കയറി.

യുഎസ് വിപണി നേട്ടത്തില്‍

യുഎസ് വിപണി വെള്ളിയാഴ്ച നേട്ടത്തോടെ അവസാനിച്ചു. ക്രൂഡ് ഓയിലിന്റെ ഇടിവ് വിപണിയെ സഹായിച്ചു. ദക്ഷിണ കൊറിയന്‍ ചിപ് നിര്‍മാണ കമ്പനി എസ്‌കെ ഹൈനിക്‌സ് അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ് ലിസ്റ്റ് ചെയ്ത ശേഷം 13 ശതമാനം ഉയര്‍ന്നു.

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഓഹരി 4.5 ശതമാനം താഴ്ന്നു. ലിസ്റ്റിംഗ് വിലയില്‍ നിന്നു പത്തു ശതമാനത്തോളം താഴ്ചയിലാണ് ഓഹരി ഇപ്പോള്‍.

വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 149.60 പോയിന്റ് (0.29 ശതമാനം) കയറി 52,637.01 ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 31.75 പോയിന്റ് (0.42%) നേട്ടത്തോടെ 7575.39 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 74.72 പോയിന്റ് (0.29%) ഉയര്‍ന്ന് 26,281.61 ല്‍ ക്ലോസ് ചെയ്തു.

മണ്‍സൂണ്‍ കമ്മി വീണ്ടും കൂടുന്നു

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയിലെ കമ്മി ജൂലൈ 12ന് 17.8 ശതമാനം ആയെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. 14 ദിവസം മുന്‍പ് 40 ശതമാനം കുറവുണ്ടായിരുന്നത് ഒന്‍പതാം തീയതി 14 ശതമാനമായി കുറഞ്ഞിരുന്നു. പിന്നീടാണു കയറിയത്. കേരളത്തില്‍ കമ്മി 28 ശതമാനത്തിലേക്കു കയറി.

യുഎസ് വിപണി നേട്ടത്തില്‍

യുഎസ് വിപണി വെള്ളിയാഴ്ച നേട്ടത്തോടെ അവസാനിച്ചു. ക്രൂഡ് ഓയിലിന്റെ ഇടിവ് വിപണിയെ സഹായിച്ചു. ദക്ഷിണ കൊറിയന്‍ ചിപ് നിര്‍മാണ കമ്പനി എസ്‌കെ ഹൈനിക്‌സ് അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ് ലിസ്റ്റ് ചെയ്ത ശേഷം 13 ശതമാനം ഉയര്‍ന്നു.

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഓഹരി 4.5 ശതമാനം താഴ്ന്നു. ലിസ്റ്റിംഗ് വിലയില്‍ നിന്നു പത്തു ശതമാനത്തോളം താഴ്ചയിലാണ് ഓഹരി ഇപ്പോള്‍.

വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 149.60 പോയിന്റ് (0.29 ശതമാനം) കയറി 52,637.01 ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 31.75 പോയിന്റ് (0.42%) നേട്ടത്തോടെ 7575.39 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 74.72 പോയിന്റ് (0.29%) ഉയര്‍ന്ന് 26,281.61 ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് ഇടിയുന്നു

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ ജോണ്‍സ് 147 പോയിന്റും (0.28%) എസ്ആന്‍ഡ്പി 26 പോയിന്റും (0. 34%) നാസ്ഡാക് 195 പോയിന്റും (0.65%) താഴ്ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ വെള്ളിയാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വിപണിസമയത്ത് 0.04 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ 26.51 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.41 ശതമാനം താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 2.00 ഉയര്‍ന്ന് 29.58 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 1.71% താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.18% കയറി 10.96 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.08% കയറി ശേഷം തുടര്‍വ്യാപാരത്തില്‍ 1.07 ശതമാനം ഉയര്‍ന്ന് 1.89 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് നേട്ടത്തില്‍

യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ചയും നേട്ടത്തിലായി. എന്നാല്‍ ജര്‍മന്‍ ഡാക്‌സ് സൂചിക അല്‍പം താഴ്ന്നു.

ഏഷ്യന്‍ വിപണികള്‍ താഴുന്നു

ഏഷ്യന്‍ വിപണികള്‍ ഇന്നു തകര്‍ച്ചയിലാണ്. ദക്ഷിണ കൊറിയന്‍ സൂചിക കോസ്പി മൂന്നു ശതമാനം ഇടിഞ്ഞു. ജാപ്പനീസ് സൂചിക നിക്കൈ 1.2 ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 0.20 ശതമാനം നഷ്ടത്തിലാണ്. ഹോങ്കോംഗ് സൂചിക 0.45 ശതമാനം കയറി. ഷാങ്ഹായ് സൂചിക 0.50 ശതമാനം താഴ്ന്നു.

മുന്നേറി ഇന്ത്യന്‍ വിപണി

വെള്ളിയാഴ്ച രാവിലെ ഗണ്യമായി കയറിയ ഇന്ത്യന്‍ വിപണി ദിവസത്തിലെ ഉയര്‍ന്ന നിലയ്ക്കു സമീപം ക്ലോസ് ചെയ്തു. ക്രൂഡ് ഓയില്‍ വില കുറഞ്ഞതും മണ്‍സൂണ്‍ മഴക്കുറവില്‍ ഗണ്യമായ മാറ്റമുണ്ടായതും വിപണിക്കു കരുത്തായി.

വിദേശനിക്ഷേപകര്‍ വലിയ വാങ്ങലുകാരായി മാറി. വിദേശികള്‍ കാഷ് വിപണിയില്‍ 2603.72 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശിഫണ്ടുകള്‍ 2019.68 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി. ജൂലൈയില്‍ വിദേശികള്‍ ഇതുവരെ 24,662 കോടി രൂപ ഓഹരികളില്‍ നിക്ഷേപിച്ചു.

ജൂണില്‍ വിദേശികള്‍ 49,340 കോടി രൂപ ഇന്ത്യന്‍ ഓഹരികളില്‍ നിന്നു പിന്‍വലിച്ചിരുന്നു. ജൂണിലെ ആദ്യ പകുതിയില്‍ 62,800 കോടി രൂപ പിന്‍വലിച്ച അവര്‍ രണ്ടാം പകുതിയില്‍ അറ്റവാങ്ങലുകാരായി. 2026ല്‍ ജൂണ്‍ 30 വരെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചതു 2.7 ലക്ഷം കോടി രൂപയാണ്. 2025-ല്‍ മൊത്തം 1.66 ലക്ഷം കോടി രൂപ പിന്‍വലിച്ച സ്ഥാനത്താണിത്.

വെള്ളിയാഴ്ച സെന്‍സെക്സ് 827.57 പോയിന്റ് (1.08%) ഉയര്‍ന്ന് 77,569.39ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 244.10 പോയിന്റ് (1.02%) നേട്ടത്തോടെ 24,206.90ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 793.45 പോയിന്റ് (1.39%) കയറി 58,045.90 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 869.95 പോയിന്റ് (1.40%) കുതിച്ച് 63,036.80ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 295.65 പോയിന്റ് (1.55%) ഉയര്‍ന്നു 19,416.50ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ ബഹുഭൂരിപക്ഷം ഓഹരികള്‍ ഉയര്‍ന്നു. ബിഎസ്ഇയില്‍ 2809 ഓഹരികള്‍ കയറി, 1462 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 2323 എണ്ണം ഉയര്‍ന്നപ്പോള്‍ 958 എണ്ണം താഴ്ന്നു.

കമ്പനികള്‍, വാര്‍ത്തകള്‍

വി മാര്‍ട്ട് റീട്ടെയില്‍ ശൃംഖല നടത്തുന്ന അവന്യു സൂപ്പര്‍മാര്‍ട്‌സിന്റെ ഒന്നാം പാദം ആവേശകരമായില്ല. വിറ്റുവരവ് 14.9 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 11.3 ശതമാനമാണു വര്‍ധിച്ചത്. പ്രവര്‍ത്തനലാഭ മാര്‍ജിനില്‍ നാമമാത്ര വളര്‍ച്ചയേ ഉള്ളൂ.

എല്‍ടി മൈന്‍ഡ് ട്രീ വരുമാനം 17.9 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായ വര്‍ധന 16.9 ശതമാനമായി. സ്ഥിരകറന്‍സിയിലെ വരുമാന വര്‍ധന 6.4 ശതമാനം മാത്രമാണ്.

റിസല്‍ട്ടുകള്‍

എച്ച്‌സിഎല്‍ ടെക്, ഐസിഐസി ഐ പ്രൂഡന്‍ഷ്യല്‍, ബജാജ് കണ്‍സ്യൂമര്‍ എന്നിവ ഇന്നും ടാറ്റാ എല്‍ക്‌സിയും എല്‍ ആന്‍ഡ് ടി ടെക്‌നിക്കല്‍ സര്‍വീസസും ആദിത്യ ബിര്‍ല മണിയും നാളെയും ഒന്നാം പാദ റിസല്‍ട്ട് പുറത്തു വിടും.

എംആര്‍പിഎല്‍, ഏഞ്ചല്‍ വണ്‍, യൂണിയന്‍ ബാങ്ക്, ഫെഡ് ഫിന, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ്സി എഎംസി, എച്ച്ഡിബി ഫിനാന്‍ഷ്യല്‍, ഐസിഐസിഐ ലൊംബാര്‍ഡ് തുടങ്ങിയവ ബുധനാഴ്ച റിസല്‍ട്ട് പ്രസിദ്ധീകരിക്കും.

ടെക് മഹീന്ദ്ര, വിപ്രോ, ന്യൂജെന്‍ സോഫ്റ്റ് വേര്‍, സിയറ്റ്, ഭെല്‍, ജിയോ ഫിനാന്‍ഷ്യല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, നെല്‍കോ, പിരമള്‍ ഫിനാന്‍സ്, പോളികാബ് തുടങ്ങിയവ വ്യാഴാഴ്ച റിസല്‍ട്ട് പുറത്തുവിടും.

റിലയന്‍സ്, ഫെഡറല്‍ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഹാവല്‍സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, പൂനവാല ഫിന്‍കോര്‍പ് തുടങ്ങിയവയുടെ റിസല്‍ട്ട് വെള്ളിയാഴ്ചയാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക്, യെസ് ബാങ്ക് എന്നിവ ശനിയാഴ്ച റിസല്‍ട്ട് പ്രഖ്യാപിക്കും

സ്വര്‍ണം ഇടിഞ്ഞു

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ സ്വര്‍ണവും വെള്ളിയും ഇടിഞ്ഞു. പലിശ കൂടും എന്ന ഭീതി വീണ്ടും ബലപ്പെട്ടു. കഴിഞ്ഞയാഴ്ചയിലെ നേട്ടമത്രയും കളയുന്ന രീതിയിലാണു വില പോകുന്നത്. വെള്ളിയാഴ്ച നാമമാത്രമായി താഴ്ന്നാണു സ്വര്‍ണം ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ഒരു ശതമാനത്തിലധികം ഇടിഞ്ഞ് ഔണ്‍സിന് 4060 ഡോളര്‍ വരെ താഴ്ന്നിട്ട് 4080 ലേക്കു കയറി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് വാരാന്ത്യത്തില്‍ 360 രൂപ കുറഞ്ഞ് 1,05,840 രൂപ ആയി.

വെള്ളിവില ഇന്നു രാവിലെ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ് ഔണ്‍സിന് 58.75 ഡോളറില്‍ എത്തി. ഇനിയും താഴുമെന്നാണു സൂചന.

പ്ലാറ്റിനം 1600 ഡോളര്‍, പല്ലാഡിയം 1230 ഡോളര്‍, റോഡിയം 7800 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ഈയാഴ്ച യുഎസ് ചില്ലറവിലക്കയറ്റ കണക്കും ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് യുഎസ് കോണ്‍ഗ്രസില്‍ നല്‍കുന്ന മൊഴികളും വിപണിയെ സ്വാധീനിക്കും.

ലോഹങ്ങള്‍ ഭിന്നദിശകളില്‍

വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങള്‍ ഭിന്നദിശകളില്‍ നീങ്ങി. ചെമ്പ് 0.39 ശതമാനം കൂടി ടണ്ണിനു 13,408.50 ഡോളര്‍ ആയി. അലൂമിനിയം 1.91 ശതമാനം ഇടിഞ്ഞ് 3139.50 ല്‍ ക്ലോസ് ചെയ്തു. സിങ്കും ടിന്നും താഴ്ന്നു. ലെഡും നിക്കലും ഉയര്‍ന്നു.

റബര്‍ മുന്നേറ്റം തുടരുന്നു

രാജ്യാന്തര റബര്‍ വില വെള്ളിയാഴ്ച മുന്നേറി. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 304.70 ഡോളറിലും ആര്‍എസ്എസ് മൂന്ന് 301.30 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 27,600 രൂപയിലേക്കു കയറി.

കാപ്പി, കൊക്കോ താഴ്ന്നു

കൊക്കോ വില വെള്ളിയാഴ്ച 6.04 ശതമാനം ഇടിഞ്ഞു ടണ്ണിന് 6065.00 ഡോളറില്‍ എത്തി. എല്‍ നിനോ പ്രതിഭാസം പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഉല്‍പാദനം കുറയ്ക്കും എന്നാണു വിലയിരുത്തല്‍. അവധിവില 6400 ഡോളറിനു മുകളില്‍ തുടരുന്നു.

അറബിക്ക കാപ്പിവില 3.92 ശതമാനം താഴ്ന്നു പൗണ്ടിന് 3.34 ഡോളര്‍ ആയി. ബ്രസീലില്‍ കാപ്പി ഉല്‍പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാപ്പി സ്റ്റോക്ക് 2024 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

ഡോളര്‍ സൂചിക ഉയരുന്നു

യുഎസ് ഡോളര്‍ വെള്ളിയാഴ്ച നാമമാത്രമായി കയറി 100.97 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.17 വരെ കുതിച്ചു.

യൂറോ 1.1394 ഡോളറിലേക്കും പൗണ്ട് 1.3374 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 161.98 യെന്‍ ആയി നില മെച്ചപ്പെടുത്തി. ചൈനീസ് യുവാന്‍ ഡോളറിന് 6.78 യുവാനിലാണ്.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.589 ശതമാനമായി കയറി.

രൂപ കയറി

വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ നില മെച്ചപ്പെടുത്തി. ഡോളര്‍ ആറു പൈസ കുറഞ്ഞ് 95.32 രൂപയില്‍ അവസാനിച്ചു. വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.58 രൂപയില്‍ എത്തി. ചൈനീസ് യുവാന്‍ 14.10 രൂപയിലും യൂറോ 108.92 രൂപയിലും നില്‍ക്കുന്നു.

ക്രൂഡ് ഓയില്‍ കുതിക്കുന്നു

വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ വില ചെറിയ മാറ്റത്തോടെ അവസാനിച്ചു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 76.01 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് നാലര ശതമാനം കുതിച്ച് 79.37 ഡോളര്‍ വരെ എത്തി. ഡബ്‌ള്യുടിഐ ഇനം 74.54 ഡോളറിലേക്കു കയറി.

ക്രിപ്‌റ്റോകള്‍ ഇടിയുന്നു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ക്രിപ്‌റ്റോകറന്‍സികളെ വീണ്ടും താഴ്ത്തി. ബിറ്റ് കോയിന്‍ 63,760 ഡോളറിനു താഴെ വന്നു. ഈഥര്‍ 1820 ഡോളറിനും സൊലാന 77 ഡോളറിനും താഴെ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com