

വെള്ളിയാഴ്ചത്തെ (മേയ് 29) വ്യാപാര സെഷനിലെ അവസാന മണിക്കൂറിലുണ്ടായ വൻ വിൽപന സമ്മർദ്ദത്തെ തുടർന്ന്, ഈ കടന്നുപോകുന്ന വ്യാപാര ആഴ്ചയോട് (മേയ് 25-29) നഷ്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണിക്ക് വിട പറയേണ്ടിവന്നത്. ഇതോടെ ആഴ്ച കാലയളവിലും 0.72 ശതമാനം (-171 പോയിന്റ്) താഴ്ന്ന്, 23,547 എന്ന നിലവാരത്തിലാണ് എൻ.എസ്.ഇയുടെ മുഖ്യ ഓഹരി സൂചികയായ നിഫ്റ്റി ക്ലോസിങ് കുറിച്ചത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങളും ആഗോള ഫണ്ട് മാനേജർമാരും വളരെയധികം പ്രാധാന്യം നൽകുന്ന എം.എസ്.സി.ഐ സ്റ്റാൻഡേഡ് സൂചികയിലെ പുനഃക്രമീകരണത്തെ തുടർന്നുണ്ടായ വിൽപ്പന സമ്മർദമാണ് (Outflows) വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തിനിടയിൽ പൊടുന്നനേ നേരിട്ട തകർച്ചയ്ക്കുള്ള കാരണമെന്ന് ബ്രോക്കറേജ് സ്ഥാപനമായ നുവാമ റിപ്പോർട്ട് ചെയ്തു.
ഈ കടന്നുപോകുന്ന വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ വൻ മുന്നേറ്റത്തിലൂടെ 23,925 എന്ന പ്രതിരോധ കടമ്പ (resistance level) മറികടക്കാൻ നിഫ്റ്റി ശ്രമിച്ചെങ്കിലും 24,000 എന്ന നിർണായക നിലവാരം നിലനിർത്താൻ സൂചികയ്ക്ക് സാധിച്ചില്ലെന്ന് കാണാം. ഒടുവിൽ വെള്ളിയാഴ്ച നേരിട്ട തിരിച്ചടിയോടെ 23,793-ലുള്ള പിന്തുണ മേഖല (support level) തകർക്കപ്പെട്ട് 23,547-ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
അതേസമയം ടെക്നിക്കൽ അനാലിസിസ് പ്രകാരമുള്ള വിപണി വിശകലനം അടിസ്ഥാനമാക്കിയാൽ, വരുന്ന വ്യാപാര ആഴ്ചയിലേക്ക് (ജൂൺ 1-5), നിഫ്റ്റി സൂചികയിൽ മുന്നേറ്റത്തിനുള്ള സാധ്യതയ്ക്ക് നേരിയ മുൻതൂക്കം (Nifty Stance Slightly Bullish) നൽകിക്കൊണ്ടുള്ള സമീപനം സ്വീകരിക്കുന്നതാകും നിലവിൽ അഭികാമ്യം.
വെള്ളിയാഴ്ചത്തെ തിരിച്ചടിയോടെ, നിഫ്റ്റി സൂചികയുടെ ഡെയ്‍ലി ടൈംഫ്രെയിമിലെ മൂവിംഗ് ആവറേജിലുണ്ടായ (ഇ.എം.എ) ക്രോസ്ഓവർ (മുകളിൽ നൽകിയിട്ടുള്ള ചിത്രം നോക്കുക), വരുന്ന ആഴ്ചയിൽ നേരിയ ബെയറിഷ് (Slightly Bearish) ട്രെൻഡ് അന്തർലീനമായി നിൽക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ട്രെൻഡിന്റെ ശക്തിയെ വെളിവാക്കുന്ന ഇൻഡിക്കേറ്ററായ എ.ഡി.എക്സ്, 20 എന്ന നിലവാരത്തിന് താഴെ (നിലവിൽ 16.15-ൽ) തുടരുന്നതിനാൽ വിപണിയിൽ കൃത്യമായ ഒരു ദിശാവ്യതിയാനം പ്രകടമായെന്ന് കരുതാനുമാകില്ല.
പ്രധാന സപ്പോർട്ട് & റെസിസ്റ്റൻസ് ലെവലുകൾ: നിഫ്റ്റി സൂചിക താഴോട്ട് പോവുകയാണെങ്കിൽ 23,357—22,781—22519 എന്നിവ പ്രധാന സപ്പോർട്ട് ലെവലുകളാകുമെന്ന് പ്രതീക്ഷിക്കുന്നു. മറിച്ച് തിരികെ കയറാനാണ് നിഫ്റ്റി ശ്രമിക്കുന്നതെങ്കിൽ 23,793—23,925—24192 എന്നിവ റെസിസ്റ്റൻസ് ലെവലുകളായും പ്രവർത്തിച്ചേക്കുമെന്ന് കരുതുന്നു.
ആഭ്യന്തര ഡാറ്റകൾ: മെയ് 31-ലെ കേന്ദ്ര നികുതി വരുമാന കണക്കുകൾ, ജൂൺ 1-ന് പുറത്തുവരുന്ന ജി.എസ്.ടി കളക്ഷൻ റിപ്പോർട്ട്, ജൂൺ 5-ന് പ്രസിദ്ധീകരിക്കുന്ന നാലാം പാദ ജി.ഡി.പി നിരക്കുകൾ, ജൂൺ മാസമാദ്യം വാഹന നിർമാണ കമ്പനികൾ പുറത്തുവിടുന്ന മേയ് മാസത്തിലെ വിൽപന കണക്കുകൾ എന്നിവ വിപണി സൂക്ഷ്മമായി നിരീക്ഷിക്കുന്നതായിരിക്കും.
ആർ.ബി.ഐ പണനയ യോഗം (RBI MPC): ജൂൺ 5-ന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ ദ്വൈമാസ പണനയം ആഭ്യന്തര ഓഹരി വിപണിക്ക് നിർണായകമാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനുള്ള നടപടികളും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ജി.ഡി.പിയുടെയും പണപ്പെരുപ്പത്തിന്റെയും പുതുക്കിയ അനുമാന നിരക്കുകളും ഇതിന്റെയൊപ്പം ആർ.ബി.ഐ.യിൽ നിന്നും പ്രതീക്ഷിക്കുന്നു.
ആഗോള സൂചികകൾ: എസ് ആൻഡ് പി ഗ്ലോബൽ മാനുഫാക്ചറിംഗ് പി.എം.ഐ, യൂറോസോൺ സി.പി.ഐ ഡാറ്റ, യു.എസ് എണ്ണ ശേഖരത്തിന്റെ റിപ്പോർട്ടുകൾ, യു.എസിലെ തൊഴിലില്ലായ്മ നിരക്ക് എന്നിവയാണ് ശ്രദ്ധിക്കേണ്ട മറ്റ് ആഗോള ഘടകങ്ങൾ.
പുതിയ ഓഹരി ലിസ്റ്റിംഗുകൾ: എം.ആർ മണിവേണി ഫുഡ്സ് (ജൂൺ 1), യാശ്വി ജ്വല്ലേഴ്സ്, ഹരികാന്ത ഓവർസീസ് (ജൂൺ 2), രാജ്നന്ദിനി ഫാഷൻ, എസ്.എം.ആർ ജ്വല്ലേഴ്സ് (ജൂൺ 3) എന്നീ കമ്പനികൾ ഐ.പി.ഒ നടപടികൾ പൂർത്തിയാക്കി വരുന്ന ആഴ്ചയിൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും.
(Disclaimer: വിപണിയുടെ ഭാവിഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് വിശദമാക്കുന്ന ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. പൂർവകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. കൂടാതെ, സെബി അംഗീകൃത അനലിസ്റ്റ് എന്ന പദവി, വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ഗ്യാരണ്ടിയല്ലെന്നും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പേ, അതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ മാർഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാലചന്ദ്രൻ ആർ.വി.യുടെ സെബി ആർ.ഐ.എ ലൈസൻസ് INA000021757 എന്നാകുന്നു.)
Read DhanamOnline in English
Subscribe to Dhanam Magazine