
ചെറിയ താഴ്ചയിൽ തുടങ്ങിയിട്ട് വിപണി അതിവേഗം നേട്ടത്തിലേക്കു കടന്നു. എന്നാൽ വലിയ കുതിപ്പ് ഉണ്ടായില്ല. ബാങ്ക് ഓഹരികൾക്ക് ഇടിവ് തുടർന്നതാണ് മുഖ്യസൂചികകളുടെ കുതിപ്പിന് തടസം. ബാങ്ക് ഓഹരികൾ നേട്ടത്തിലേക്കു കടന്നതോടെ സെൻസെക്സ് 120 ലേറെ പോയിൻറ് ഉയരത്തിലായി. ബാങ്ക് ഓഹരികൾ ചാഞ്ചാട്ടത്തിലാണ്. ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദമാണു കാരണം.
ധനകാര്യ - ടെലികോം - ഓട്ടോ കമ്പനികളും തുടക്കത്തിൽ താഴ്ചയിലായിരുന്നു. റീട്ടെയിൽ, എഫ്എംസിജി കമ്പനികൾ രാവിലെ നേട്ടമുണ്ടാക്കി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നും കുതിപ്പിലാണ്. ഉയരുന്ന ഓഹരികളും താഴുന്ന ഓഹരികളും തമ്മിലുള്ള അനുപാതം 2:1 ആണ്.
സെൻസെക്സ് ഓഹരികളിൽ റിലയൻസും ഹിന്ദുസ്ഥാൻ യൂണിലിവറുമാണ് വലിയ നേട്ടമുണ്ടാക്കിയത്. അതേ സമയം ഭാരതി എയർടെൽ രണ്ടു ശതമാനത്തിലേറെ ഇടിഞ്ഞു .
ഫെഡറൽ ബാങ്ക് ഒഴികെയുള്ള കേരളീയ ബാങ്കുകളുടെയെല്ലാം ഓഹരികൾ രാവിലെ ഉയർന്നു.
കരിമ്പിൻ്റെ മര്യാദവില (എഫ് ആർ പി) യിൽ കേന്ദ്രം നാമമാത്ര വർധനയേ വരുത്തിയുള്ളു എന്നതു പഞ്ചസാര മിൽ ഓഹരികൾക്കു വില കൂടാൻ കാരണമായി.
അന്താരാഷ്ട്ര വിപണിയിൽ സ്വർണം 1787 ഡോളറിലേക്ക് താണു. കേരളത്തിൽ പവനു 120 രൂപ കുറഞ്ഞ് 35,360 രൂപയായി.
ക്രൂഡ് ഓയിൽ വില അൽപം താണെങ്കിലും അമേരിക്കയിൽ ക്രൂഡ് ഓയിൽ റിസർവ് കുറഞ്ഞതും ഉപയോഗം വർധിച്ചതും വില ഇനിയും ഉയരാൻ കാരണമാകും.
ഡോളർ അഞ്ചു പൈസ നഷ്ടത്തിൽ 74.19 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീടു ഡോളർ 74.25 രൂപയിലേക്ക് കയറി.
Read DhanamOnline in English
Subscribe to Dhanam Magazine