ആവേശത്തുടക്കം, വീണ്ടും കയറ്റം; രൂപയ്ക്കു നേട്ടം

ആവേശത്തോടെ തുടങ്ങിയ ഇന്ത്യൻ വിപണിക്ക് തുടക്കത്തിൽ അതത്രയും നില നിർത്താനായില്ല. ഉയർന്ന വിലയിൽ വിറ്റു ലാഭമെടുക്കാൻ ഫണ്ടുകളടക്കം ഉത്സാഹിച്ചു. 16,800 കടന്ന നിഫ്റ്റി താഴോട്ടു നീങ്ങിയത് ഇതിൻ്റെ ഫലമാണ്. പിന്നീടു തിരിച്ചു കയറി 16,825 കടന്നു.

നിഫ്റ്റി യുടെ കയറ്റം 200 പോയിൻ്റിലേറെയായി. സെൻസെക്സ് 500-ലേറെ പോയിൻ്റ് ഉയർച്ചയിലാണ് തുടങ്ങിയത്. അൽപം താഴ്ന്ന ശേഷം 750-ലേറെ പോയിൻ്റ് നേട്ടത്തിലേക്കു കുതിച്ചു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നു രാവിലെ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല.

ഐടി, ബാങ്ക്, ധനകാര്യ, റിയൽറ്റി മേഖലകൾ രാവിലെ നല്ല നേട്ടമുണ്ടാക്കി. ഇൻഫോസിസ് തുടക്കത്തിൽ രണ്ടു ശതമാനം ഉയർന്നു. ബജാജ് ഫിനാൻസും ബജാജ് ഫിൻസെർവും എട്ടു ശതമാനത്തോളം ഉയർന്നു. ടാറ്റാ മോട്ടോഴ്സിൻ്റെ ഭീമമായ നഷ്ടം ഓഹരിവില നാലു ശതമാനത്തോളം താഴാൻ കാരണമായി. റിലയൻസ് ഇന്നും താഴ്ചയിലാണ്.

ഫെഡറൽ ബാങ്ക് ഓഹരി വില 108 രൂപയ്ക്കു മുകളിലായി. ഒരു മാസത്തിനകം 18 ശതമാനം കയറിയ ഓഹരി ഇനിയും മുന്നേറുമെന്നു പല ബ്രോക്കറേജുകളും പറയുന്നു. സിഎസ്ബി ബാങ്ക് ഓഹരി വീണ്ടും 200 രൂപയ്ക്ക് മുകളിലെത്തി.

ഡോളർ 12 പൈസ താഴ്ചയിൽ 79.78 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീടു ഡോളർ 79.83 രൂപയിലേക്കു കയറി. വീണ്ടും താണ് 79.76 ആയി.

രൂപയുടെ നില ഭദ്രമായി എന്ന വിലയിരുത്തൽ ശരിയല്ല എന്നു സൂചിപ്പിക്കുന്നതാണ് ഈ ചാഞ്ചാട്ടം.

സ്വർണം രാജ്യാന്തര വിപണിയിൽ 1736 ഡോളറിലാണ്. കേരളത്തിൽ പവന് 280 രൂപ വർധിച്ച് 37,440 രൂപയായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it