ഐപിഒയ്ക്ക് വേണ്ടി രഹസ്യ ഫയലിംഗ് നടത്തി ഈ ടാറ്റ കമ്പനി

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള രേഖകള്‍ (DRHP) സെബിക്ക് സമര്‍പ്പിച്ച് ടാറ്റ പ്ലേ. രഹസ്യ ഫയലിംഗ് (Confidential pre-filing) രീതിയാണ് രേഖകള്‍ സമര്‍പ്പിക്കാന്‍ കമ്പനി തെരഞ്ഞെടുത്തത്. ഇത്തരത്തില്‍ രഹസ്യ ഫയലിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ കമ്പനിയായി ടാറ്റ പ്ലേ മാറി. കഴിഞ്ഞ മാസമാണ് ഐപിഒയ്ക്ക് മുമ്പ് കമ്പനികള്‍ക്ക് വിവരങ്ങള്‍ രഹസ്യമായി ഫയല്‍ ചെയ്യാനുള്ള അനുവാദം സെബി നല്‍കിയത്.

സെബിക്കും എക്‌സ്‌ചേഞ്ചുകള്‍ക്കും മാത്രമാനും ടാറ്റ പ്ലേ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാനാവുക. യുഎസ്, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ വിപണികളില്‍ ഇത്തരം രഹസ്യ ഫയലിംഗ് സാധാരണമാണ്. ഐപിഒയ്ക്ക് ഒരുങ്ങുമ്പോള്‍ തന്നെ ലാഭ-നഷ്ടക്കണക്കുകള്‍ അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്താകാതിരിക്കാനാണ് കമ്പനികള്‍ ഇത്തരം രീതി സ്വീകരിക്കുന്നത്. അതേ സമയം ഐപിഒ ആരംഭിക്കുന്നതിന് മുന്നോടിയായി പുതുക്കിയ രേഖകള്‍ ടാറ്റ പ്ലേ സമര്‍പ്പിക്കും. ആ സമയത്താവും രേഖകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭിക്കുക.

3000-3200 കോടി രൂപയോളം ആണ് ഐപിഒയിലൂടെ ടാറ്റ പ്ലേ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഡിടിഎച്ച് ശൃംഖലയായ ടാറ്റ പ്ലേയില്‍, ടാറ്റ ഗ്രൂപ്പിന് 60 ശതമാനം ഓഹരികളും ഡിസ്‌നിക്ക് 29.8 ശതമാനം ഓഹരികളും ആണ് ഉള്ളത്. ഐപിഒയലൂടെ കമ്പനിയിലെ 10 ശതമാനം ഓഹരികള്‍ ഡിസ്‌നി വിറ്റേക്കും. നിക്ഷേപക സ്ഥാപനമായ ടീംസെക്കിന് കമ്പനിയില്‍ 10 ശതമാനം നിക്ഷേപമുണ്ട്.

മാര്‍ച്ച് 2022ലെ കണക്ക് അനുസരിച്ച് 33.23 മില്യണ്‍ ഉപഭോക്താക്കളാണ് ടാറ്റ പ്ലേയ്ക്ക് ഉള്ളത്. 43 മില്യണ്‍ വരിക്കാരുള്ള പ്രസാര്‍ഭാരതിയുടെ സൗജന്യ ഡിടിഎച്ച് സേവനമായ ഡിഡി ഫ്രീ ഡിഷാണ് മേഖലയില്‍ ഒന്നാമത്. കേന്ദ്രം 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ള മേഖലയാണ് ഡിടിഎച്ച്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it