

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) ഓഹരി വില സമീപകാലത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത നിലവാരത്തിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. ജൂൺ പാദത്തിലെ ദുർബലമായ വരുമാനവും ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയും കമ്പനിയെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ബ്ലൂ ചിപ്പ് ഓഹരികളിൽ ഒന്നാക്കി മാറ്റി. 2024 ഓഗസ്റ്റിൽ 4,592 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിനുശേഷം ടിഎസ്എസ് ഓഹരികൾ താഴേക്ക് പോകുന്ന പ്രവണതയിലാണ്.
ജൂലൈയിൽ മാത്രം ടിസിഎസ് ഓഹരികൾ 12 ശതമാനമാണ് ഇടിഞ്ഞത്. 2022 ഒക്ടോബറിനുശേഷം ആദ്യമായി ടാറ്റ ഗ്രൂപ്പ് ഓഹരികൾ 3,000 രൂപയ്ക്ക് താഴെയായി. ഓഗസ്റ്റ് നാലിന് ഓഹരി 2991.60 രൂപ എന്ന നിലയിലെത്തി. ഏറ്റവും ഉയർന്ന നിലയില്‍ നിന്ന് 34 ശതമാനം കിഴിവിലാണ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഈ തകർച്ച കമ്പനിയുടെ വിപണി മൂലധനത്തിൽ നിന്ന് 5.56 ലക്ഷം കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്.
4.86 ശതമാനം ഓഹരി കൈവശം വച്ചിരിക്കുന്ന എൽഐസി യാണ് കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമകളിൽ ഒന്ന്. ഓഹരിക്കുണ്ടായ തകർച്ച എല്‍.ഐ.സി യുടെ നിക്ഷേപ മൂല്യത്തിൽ ഏകദേശം 27,000 കോടി രൂപയുടെ കുറവുണ്ടാക്കി. യുഎസ് താരിഫ് സംബന്ധമായ അനിശ്ചിതത്വം മൂലം ഇടപാടുകാര്‍ ജാഗ്രത പാലിക്കുന്നതിനാൽ ജൂൺ പാദത്തില്‍ കമ്പനിക്ക് മങ്ങിയ പ്രകടനമാണ് നടത്താനായത്. വരുമാനം 1.3 ശതമാനം വർദ്ധിച്ച് 63,437 കോടി രൂപയിലെത്തി. അറ്റാദായം 5.9 ശതമാനം വർദ്ധിച്ച് 12,760 കോടി രൂപയായി. 2026 സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന കാലയളവിലും ദുർബലമായ പ്രകടനം തുടരുമെന്നാണ് ബ്രോക്കറേജുകള്‍ കരുതുന്നത്.
ടിസിഎസ് ഓഹരി ഇന്ന് (വെളളിയാഴ്ച) ഉച്ച കഴിഞ്ഞുളള വ്യാപാരത്തില്‍ 0.50 ശതമാനം നഷ്ടത്തില്‍ 3031 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
TCS shares plunge 34%, eroding ₹27,000 crore from LIC’s portfolio amid weak earnings and layoffs.
Read DhanamOnline in English
Subscribe to Dhanam Magazine