ചെന്നൈയിലുള്ള ഈ റിയല്‍റ്റി കമ്പനിയും ഐപിഒയ്‌ക്കൊരുങ്ങുന്നു, സമാഹരിക്കുന്നത് 1000 കോടി

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍റ്റി ഡവലപ്പര്‍മാരായ കാസഗ്രാന്‍ഡ് ഓഹരി വിപണിയിലേക്കെത്തുന്നു. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 1,000 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമുള്ള ധനസമാഹരണം ലക്ഷ്യം വച്ചാണ് കാസഗ്രാന്‍ഡ് ഐപിഒയ്‌ക്കൊരുങ്ങുന്നത്. അടുത്തവര്‍ഷം ആദ്യത്തോടെ ഐപിഒ നടത്തുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ഐപിഒയുടെ ബാങ്കര്‍മാരായി മോത്തിലാല്‍ ഓസ്വാള്‍, ജെഎം എന്നിവരെ കമ്പനി നിയമിച്ചിട്ടുണ്ട്. അടുത്തിടെ, അപ്പോളോ ഗ്ലോബല്‍, കെകെആര്‍ തുടങ്ങിയ അന്താരാഷ്ട്ര നിക്ഷേപകരില്‍ നിന്ന് 1200 കോടി രൂപയുടെ നിക്ഷേപം കാസഗ്രാന്‍ഡിന് ലഭിച്ചിരുന്നു.

ബംഗളൂരുവിലെ കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുത്താനും 1500 കോടിയുടെ പ്രാഥമിക നിക്ഷേപത്തോടെ ഹൈദരാബാദ് വിപണിയില്‍ പ്രവേശിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 35 ശതമാനം ഈ രണ്ട് വിപണികളും സംഭാവന ചെയ്യും. അതേസമയം മൊത്തം വരുമാനത്തിന്റെ 65 ശതമാനം പങ്കാളിത്തവും ചെന്നൈയില്‍ നിന്നായിരിക്കും. ''10,000 കോടി രൂപയ്ക്ക് മുകളില്‍ മൊത്തം വിറ്റുവരവ് നേടാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു, കഴിഞ്ഞ വര്‍ഷം ഇതിനകം 6000 കോടി രൂപയുടെ വിറ്റുവരവ് നേടാന്‍ സാധിച്ചു'' കാസഗ്രാന്‍ഡിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ എം.എന്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ 2300 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷം 3750 കോടി രൂപയുടെ വില്‍പ്പന നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. യുഎസിലും ദുബായിലും സെയില്‍സ് ഓഫീസുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. താങ്ങാനാവുന്ന വിലയില്‍, ശരാശരി 85 ലക്ഷം രൂപ മുതലുള്ള മിഡ്-ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകളും വില്ലകളും കമ്പനി വികസിപ്പിക്കുന്നത്. എന്നിരുന്നാലും, 25-45 ലക്ഷം രൂപയില്‍ വിലകുറഞ്ഞ വീടുകളും നിര്‍മിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it