മ്യൂച്വല്‍ഫണ്ട് ആസ്തി 43 ലക്ഷം കോടി; ഇക്വിറ്റി, ഡെറ്റ് നിക്ഷേപങ്ങള്‍ പാതിയായി

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴിയുള്ള നിക്ഷേപം വര്‍ധിച്ചു
Mutual fund
Image : Canva
Published on

രാജ്യത്ത് മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ഏപ്രിലനേക്കാള്‍ 3.8 ശതമാനം ഉയര്‍ന്ന് 43.20 ലക്ഷം കോടി രൂപയായെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി/Amfi). സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍(എസ്.ഐ.പി) വഴിയുള്ള നിക്ഷേപം റെക്കോഡിലാണ്. ഏപ്രിലിലെ 13,728 കോടി രൂപയില്‍ നിന്ന് 14,749 കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 14276 കോടി രൂപയായിരുന്നു.

ഇക്വിറ്റി

അതേ സമയം കഴിഞ്ഞ മാസം ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ 50 ശതമാനത്തിന്റെ കുറവുണ്ടായി. 2023 ഏപ്രിലിലെ 5,257 കോടി രൂപയില്‍ നിന്ന് മേയില്‍ നിക്ഷേപം 2,906 കോടി രൂപയായി. 2022 നവംബറിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. 2,224 കോടി രൂപയായിരുന്നു നവംബറിലെ നിക്ഷേപം.

ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ നിന്ന് 1,362 കോടി രൂപയോളം നിക്ഷേപകര്‍ തിരികെയെടുത്തതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. അതേ സമയം സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മേയില്‍ 3,283 കോടി രൂപയാണ് സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേക്കത്തിയത്. ഏപ്രിലില്‍ ഇത് 2,182 കോടി രൂപയായിരുന്നു.

മിഡ്ക്യാപ്, ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകളില്‍ യഥാക്രം 1,196 കോടി രൂപ, 289 കോടി രൂപ എന്നിങ്ങനെയാണ് ഇക്കാലയളവിലെ നിക്ഷേപം. കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ടുകളിലേക്കെത്തിയത് 622 കോടി രൂപയാണ്.

ഡെറ്റ് 

ഡെറ്റ് മ്യൂച്വല്‍ഫണ്ടുകളിലെ നിക്ഷേം 1.1 ലക്ഷം കോടി രൂപയില്‍ നിന്ന് 45,959 കോടി രൂപയായി കുറഞ്ഞു. ഹൈബ്രിഡ് ഫണ്ടുകളിലെ നിക്ഷേപം 3,317 കോടി യില്‍ നിന്നും 6,093 കോടിയായി ഉയര്‍ന്നു. അതേസമയം, ലിക്വിഡ് ഫണ്ടുകളിലെ നിക്ഷേപം 63,219 കോടിയില്‍ നിന്ന് 45,234 കോടിയായി കുറഞ്ഞു. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപത്തിലും കുറവുണ്ട്. ഏപ്രിലിലെ 6,790 കോടിയില്‍ നിന്ന് 4,524 കോടി രൂപയായി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com