ട്രംപ് പേടി: സര്‍വം ചുവപ്പു മയം, മെറ്റല്‍ ഓഹരികളില്‍ കനത്ത ലാഭമെടുപ്പ്, ഐ.ടിയും ഗ്യാസും വീണു, പിടിവിട്ട് കേരള ഓഹരികളും

ഇന്‍ഫ്രാസ്ട്രക്ചര്‍, പവര്‍ സെക്ടര്‍ ഓഹരികള്‍ക്ക് തിരിച്ചടി; മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ രണ്ട് ശതമാനം വീതം ഇടിഞ്ഞു
ട്രംപ് പേടി: സര്‍വം ചുവപ്പു മയം, മെറ്റല്‍ ഓഹരികളില്‍ കനത്ത ലാഭമെടുപ്പ്, ഐ.ടിയും ഗ്യാസും വീണു,  പിടിവിട്ട് കേരള ഓഹരികളും
Published on

ആഗോള വിപണിയിലെ തിരിച്ചടികളെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും കനത്ത തകര്‍ച്ച. സെന്‍സെക്സ് കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ നിഫ്റ്റി സൂചിക 25,900 പോയിന്റിന് താഴെയെത്തി.

വിപണിയിലെ വന്‍തോതിലുള്ള വിറ്റഴിക്കലിനെത്തുടര്‍ന്ന് സെന്‍സെക്സ് 780 പോയിന്റ് താഴ്ന്ന് 84,180.96 എന്ന നിലയിലെത്തി. 2025 ഓഗസ്റ്റ് 26-ന് ശേഷം (1.04% ഇടിവ്) സെന്‍സെക്സ് നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്.

നിഫ്റ്റി സൂചിക 264 പോയിന്റ് (1.01%) ഇടിഞ്ഞ് 25,876.85-ല്‍ വ്യാപാരം അവസാനിപ്പിച്ചു. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ രണ്ട് ശതമാനം വീതം ഇടിഞ്ഞു.

ഒരൊറ്റ ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് ഏകദേശം 8 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം (Market Capitalization) കഴിഞ്ഞ സെഷനിലെ 480 ലക്ഷം കോടി രൂപയില്‍ നിന്ന് 472 ലക്ഷം കോടി രൂപയ്ക്ക് താഴെയായി കുറഞ്ഞു.

പ്രധാന സൂചികകള്‍ തുടര്‍ച്ചയായ നാലാം സെഷനിലാണ് നഷ്ടത്തില്‍ അവസാനിപ്പിക്കുന്നത്. ഇതോടെ സെന്‍സെക്സ് മൊത്തം 1,581 പോയിന്റ് (1.84%) ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 50 സൂചികയില്‍ 1.72% ഇടിവുണ്ടായി.

ഇന്ത്യന്‍ വിപണി ഇടിയുന്നത് എന്തുകൊണ്ട്?

അമേരിക്കയുടെ പുതിയ താരിഫ് (അധിക നികുതി) നയങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നിക്ഷേപകരെ പരിഭ്രാന്തരാക്കി. റഷ്യയ്ക്കെതിരായ ഉപരോധ ബില്ലിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണച്ചിട്ടുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് കുറഞ്ഞത് 500% എങ്കിലും അധിക നികുതി ഏര്‍പ്പെടുത്താന്‍ ഇത് കാരണമായേക്കാം.

ഇതുകൂടാതെ, വര്‍ധിച്ചു വരുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ , വിദേശ നിക്ഷേപകരുടെ വിറ്റഴിക്കല്‍ , മൂന്നാം പാദ സാമ്പത്തിക ഫലങ്ങള്‍ക്ക് മുന്നോടിയായുള്ള മുന്‍കരുതല്‍ എന്നിവയും വിപണിയിലെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

മെറ്റല്‍ മുതല്‍ ഗ്യാസ് വരെ ചുവപ്പ് മയം

ആഗോള വിപണിയില്‍ വില കുറഞ്ഞതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുപ്പ് (Profit booking) നടത്തിയതോടെ മെറ്റല്‍ ഓഹരികളില്‍ ഇടിവുണ്ടായി.

ഹിന്ദുസ്ഥാന്‍ സിങ്ക് (Hindustan Zinc), ഹിന്ദുസ്ഥാന്‍ കോപ്പര്‍ (Hindustan Copper), നാല്‍ക്കോ (NALCO), വേദാന്ത (Vedanta) തുടങ്ങിയ മെറ്റല്‍ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കനത്ത വിറ്റഴിക്കലാണ് നടക്കുന്നത്.

ഈ ഓഹരികളില്‍ ഭൂരിഭാഗവും റെക്കോര്‍ഡ് മുന്നേറ്റം നടത്തി പല വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലോ സര്‍വ്വകാല റെക്കോര്‍ഡിലോ എത്തിയതിന് പിന്നാലെയാണ് നിലവിലെ ഈ ഇടിവ്. നിഫ്റ്റി മെറ്റല്‍ സൂചികയിലെ (Nifty Metal index) 15 ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നാലാം പാദ സാമ്പത്തിക ഫലങ്ങള്‍ വരാനിരിക്കെ ഐടി സെക്ടറും സമ്മര്‍ദ്ദത്തിലായി. വിപ്രോ (Wipro), ടെക് മഹീന്ദ്ര (Tech Mahindra), ടിസിഎസ് (TCS) എന്നിവയാണ് ഐടി മേഖലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട മുന്‍നിര ഓഹരികള്‍.

റഷ്യന്‍ എണ്ണയ്ക്കെതിരായ ഉപരോധം ശക്തമാക്കാന്‍ അമേരിക്ക പുതിയ ബില്ല് കൊണ്ടുവരുന്നുവെന്ന വാര്‍ത്തകളെത്തുടര്‍ന്ന് ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളും സമ്മര്‍ദ്ദത്തിലായി. കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റത്തിന് പിന്നാലെ പൊതുമേഖലാ ബാങ്കുകളില്‍ (PSU Banks) ലാഭമെടുപ്പ് നടന്നതോടെ നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക രണ്ട് ശതമാനം ഇടിഞ്ഞു.

നഷ്ടത്തിന്റെ പാതയിലുള്ള ജിഎം ബ്രൂവറീസ് (GM Breweries) വീണ്ടും 8% ഇടിഞ്ഞു. യുഎസ് വ്യാപാര നയങ്ങള്‍ നേരിട്ട് ബാധിക്കാന്‍ സാധ്യതയുള്ള ഗോകല്‍ദാസ് (Gokaldas), അപെക്സ് ഫ്രോസണ്‍ ഫുഡ്സ് (Apex Frozen Foods) എന്നീ ഓഹരികള്‍ 8 ശതമാനം വീതം ഇടിഞ്ഞു.

Losers

ഇന്‍ഫ്രാസ്ട്രക്ചര്‍, പവര്‍ സെക്ടര്‍ ഓഹരികള്‍ക്ക് തിരിച്ചടി

ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കം ചെയ്‌തേക്കുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് പ്രമുഖ ഇന്‍ഫ്രാസ്ട്രക്ചര്‍, പവര്‍ സെക്ടര്‍ ഓഹരികള്‍ 14 ശതമാനം വരെ ഇടിഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ഭെല്‍) ഓഹരികള്‍ 14 ശതമാനം ഇടിഞ്ഞ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരിയായി മാറി. എന്‍എസ്ഇയില്‍ ഒരു ഘട്ടത്തില്‍ ഓഹരി വില 261 രൂപയിലേക്ക് താഴ്ന്നിരുന്നു. വ്യാപാരത്തിനൊടുവില്‍ ഇടിവ് അല്പം കുറച്ച് 276.90 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചെങ്കിലും, ഒന്‍പത് ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി. 2024 ജൂണ്‍ 4-ന് ശേഷം (ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം 21% ഇടിഞ്ഞു) ബിഎച്ച്ഇഎല്‍ ഓഹരികള്‍ നേരിടുന്ന ഏറ്റവും വലിയ ഏകദിന ഇടിവാണിത്.

ഈ മേഖലയിലെ മറ്റ് പ്രമുഖ ഓഹരികളായ എബിബി ഇന്ത്യ അഞ്ച് ശതമാനം ഇടിഞ്ഞ് 5,036 രൂപയിലും സീമെന്‍സ് 4.3 ശതമാനം ഇടിഞ്ഞ് 3,000 രൂപയിലും വ്യാപാരം അവസാനിപ്പിച്ചു. ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (L&T) ഓഹരികള്‍ 2.7 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

നേട്ടത്തില്‍ ഇവര്‍

വിപണിയിലെ ഈ തകര്‍ച്ചയ്ക്കിടയിലും ചില ഓഹരികള്‍ നേട്ടമുണ്ടാക്കി. സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് 200 ബേസിസ് പോയിന്റ് വരെ കുറച്ചതിനെത്തുടര്‍ന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് (IDFC First Bank) ഓഹരികള്‍ 2% ഉയര്‍ന്നു. മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബാലാജി അമൈന്‍സ് (Balaji Amines) 14% കുതിച്ചു. ഡെങ്കിപ്പനി വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വാര്‍ത്തയ്ക്ക് പിന്നാലെ പനേഷ്യ ബയോടെക് (Panacea Biotec) 13% നേട്ടമുണ്ടാക്കി. ഡിസംബര്‍ മാസത്തിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ നിവ ബൂപ (Niva Bupa) 3 ശതമാനത്തിലധികം മുന്നേറി.

ഒപ്പത്തിനൊപ്പം കേരള ഓഹരികളും

കേരള ഓഹരികള്‍ ഭൂരിഭാഗവും ഇന്ന് വിപണിയുടെ പൊതു വികാരത്തിനൊപ്പമായിരുന്നു. യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് ആണ് ഇന്ന് നേട്ടത്തില്‍ മുന്നില്‍. ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്നു.

Performance of Kerala stocks

അബേറ്റ് എഎസ് ഇന്‍ഡസ്ട്രീസ്, ആഡ്‌ടെക് സിസ്റ്റംസ്, അപ്പോളോ ടയേഴ്‌സ്, സെല്ല സ്‌പേസ്, ഫആക്ട്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ്, നിറ്റ ജെലാറ്റിന്‍, പോപ്പീസ് കെയര്‍ എന്നിവയാണ് ഇന്ന് നേട്ടത്തില്‍ പിടിച്ചു നിന്ന ഓഹരികള്‍.

ആസ്പിന്‍വാള്‍, പാറ്റ്‌സ്പിന്‍, കെ.എസ്.ഇ പ്രൈമ അഗ്രോ എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com