മാർക്കറ്റിലെ ചൂടൻ വിഷയങ്ങളും നിങ്ങളുടെ നിക്ഷേപങ്ങളും

ഭാവിയില്‍ കൂടുതല്‍ പണം കൊയ്‌തെടുക്കാനായി ഇന്ന് പണം വിതയ്ക്കുന്നതിനെയാണ് നിക്ഷേപം എന്ന് പറയുന്നത്. ഭാവിയില്‍ 'എത്ര പണം' കിട്ടുമെന്നതും 'എന്ന് അത് കിട്ടും' എന്നതുമാണ് നിക്ഷേപകര്‍ ഏറ്റവും നിര്‍ണായകമായി ചോദിച്ചിരിക്കേണ്ട ചോദ്യങ്ങള്‍.

ഭാവിയില്‍ ബിസിനസുകള്‍ സ്വന്തമാക്കുന്ന ക്യാഷ് ഫ്‌ളോ എത്രയെന്നതും ആ ബിസിനസുകള്‍ വാങ്ങാന്‍ അല്ലെങ്കില്‍ ആ കമ്പനിയുടെ ഓഹരി വാങ്ങാന്‍ എത്ര തുക നല്‍കിയെന്നതുമാണ് ''എത്ര പണം' ഭാവിയില്‍ കിട്ടുമെന്നതിനെ നിര്‍ണയിക്കുന്നത്. അതേ സമയം അതെപ്പോള്‍ കിട്ടുമെന്നത് വിപണിയില്‍ ജനക്കൂട്ട മനോഭാവങ്ങള്‍ സൃഷ്ടിക്കുന്ന ചാപല്യങ്ങളെ ആശ്രയിച്ചാണ് പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ കാഴ്ചപ്പാട് അനുസരിച്ച് അക്കാര്യം ആരെക്കൊണ്ടും കൃത്യമായി പ്രവചിക്കാന്‍ പറ്റാത്തതാണ്. ഇതുവരെ പറ്റിയിട്ടുമില്ല. അതുകൊണ്ട് നിക്ഷേപകരുടെ ശ്രദ്ധപതിയേണ്ടത് ഓരോ ബിസിനസുകളുടെയും വരുമാന സാധ്യത പരിശോധിക്കലിലും ആ ബിസിനസുകള്‍ വാങ്ങാന്‍ എത്ര പണം കൊടുക്കാന്‍ തയ്യാറുണ്ടെന്ന വിലയിരുത്തല്‍ നടത്തലിലുമാണ്.
സമകാലിക സാഹചര്യങ്ങള്‍ അല്ലെങ്കില്‍ ഓഹരി വിപണിയെ കുറിച്ച് പറഞ്ഞുകേള്‍ക്കുന്ന കാര്യങ്ങള്‍ അതുമല്ലെങ്കില്‍ സമീപകാല പ്രവണതകള്‍ എന്തെല്ലാമാണെന്നുമുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ജനക്കൂട്ട സ്വഭാവം രൂപപ്പെടുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ ''നാണ്യപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന തലത്തില്‍' എന്ന് ഗ്രാഫിക്‌സുകൾ ഉൾപ്പെടുത്തി വെണ്ടയ്ക്ക തലക്കെട്ട് നിരത്തുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ കണ്ണ് അതിലുടക്കും. യുദ്ധം, മഹാമാരി എന്നിവയെല്ലാം ഇതുപോലെ വലിയ വലിയ വാര്‍ത്തകളും സംഭവങ്ങളുമായി ആള്‍ക്കൂട്ടങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. പക്ഷേ, ഈ കാര്യങ്ങളെല്ലാം ലോകത്ത് ചാക്രികമായി സംഭവിക്കുന്നതുതന്നെയാണ്. ഇത്തരം സംഭവവികാസങ്ങള്‍ ഉള്ളില്‍ ഉണര്‍ത്തി വിടുന്ന വികാരങ്ങളെ നിയന്ത്രിച്ച് ആശയങ്ങളെ മാനേജ് ചെയ്ത് നടത്തുന്നതാണ് മികച്ച നിക്ഷേപശൈലി.
ഞങ്ങളുടെ നിക്ഷേപകരില്‍ ചിലര്‍ പലപ്പോഴും ചോദിക്കുന്ന ഒരു കാര്യമുണ്ട്; പ്രതീക്ഷിക്കുന്ന നേട്ടം എപ്പോള്‍ കിട്ടും? ഇതിന് നല്‍കാന്‍ സാധിക്കുന്ന സത്യസന്ധവും യുക്തിപൂര്‍വ്വവുമായ ഉത്തരം - കമ്പനിയുടെ അടിസ്ഥാനഘടകങ്ങളും മൂല്യവും കൃത്യമായി കണ്ടെത്തുന്നതിന് നിങ്ങള്‍ നല്ല രീതിയില്‍ പഠനം നടത്തിയിട്ടുണ്ടോ അതിനുള്ള നേട്ടം തീര്‍ച്ചയായും കിട്ടും. അതെപ്പോള്‍ കിട്ടുമെന്ന് ഈ ഭൂമിയിലെ ഒരു മനുഷ്യനും കൃത്യമായി പറയാനും പറ്റില്ല. ശരിയായ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ ക്ഷമയോടെയുള്ള കാത്തിരിപ്പാണ് ഓഹരി നിക്ഷേപത്തിന്റെ കാതല്‍.
വാല്യു ഇന്‍വെസ്റ്റേഴ്‌സ്, ഒരു കമ്പനിയുടെ മാനേജ്‌മെന്റിനെയും അതിന്റെ അടിസ്ഥാനകാര്യങ്ങളെയും കുറിച്ച് മൈക്രോ അനാലിസിസ് നടത്തുകയും പ്രവചനങ്ങളില്‍ നിന്നും മാക്രോ ഘടകങ്ങളായ പലിശ നിരക്ക് വര്‍ധന, നാണ്യപ്പെരുപ്പം, കറന്‍സി മൂല്യം തുടങ്ങിയവയില്‍ നിന്നും അകന്നുമാറി നില്‍ക്കുകയും ചെയ്യും. ഈ മാക്രോ ഘടകങ്ങള്‍ അപ്രധാനമാണവയാണെന്ന് പറയുന്നതല്ല. അതിനെല്ലാം അതിന്റേതായ പ്രാധാന്യമുണ്ട്. പക്ഷേ നിക്ഷേപ തീരുമാനങ്ങളില്‍ അവയെല്ലാം വലിയ തോതില്‍ സ്വാധീനം ചെലുത്തേണ്ടതില്ല. ഈ ഘടകങ്ങളെല്ലാം നമ്മളെ ഉയര്‍ച്ചയില്‍ വാങ്ങുക, താഴ്ചയില്‍ വില്‍ക്കുക എന്ന നാമെല്ലാം ആഗ്രഹിക്കുന്ന കാര്യത്തിന് വിരുദ്ധമായത് ചെയ്യാന്‍ പ്രേരിപ്പിക്കും.
മാക്രോ ഘടകങ്ങള്‍ നിരീക്ഷിക്കുന്ന നിരവധി പേര്‍ നിലവിലെ സാഹചര്യങ്ങളെ 70- 80 കളിലെ അമേരിക്കയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്ത് കാണുന്നുണ്ട്. ആ കാലഘട്ടത്തില്‍ മഹാനായ നിക്ഷേപകന്‍ പീറ്റര്‍ ലിഞ്ച് പറഞ്ഞ വാക്കുകള്‍ തന്നെ ഞങ്ങള്‍ വീണ്ടുമിവിടെ പറയാം:
''1982 ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആശങ്കയുണര്‍ത്തുന്ന കാലമാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നമ്മള്‍ ഒന്‍പത് സാമ്പത്തിക മാന്ദ്യങ്ങള്‍ക്ക് സാക്ഷിയായി. ഇതാണ് അതിലേറ്റവും തീവ്രമായത്. നാണ്യപ്പെരുപ്പം 14 ശതമാനത്തില്‍. അത് ഏറ്റവും മോശമായ ഒന്നാണ്. സമ്പദ് വ്യവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ താഴേയ്ക്ക് പോരുകയാണ്. ജനങ്ങള്‍ ആശങ്കയിലും. ''നമുക്ക് നാണ്യപ്പെരുപ്പം നിയന്ത്രിക്കാനാവുമോ? '' എന്നൊക്കെ ജനങ്ങള്‍ ചിന്തിക്കുന്നു. ഒരുപാട് അസ്ഥിര സാഹചര്യങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. നിങ്ങള്‍ ഇപ്പോള്‍ നിങ്ങളോട് തന്നെ പറയേണ്ട കാര്യം, ''ഞാനിതില്‍ വിശ്വസിക്കുന്നു. ഞാനീ ഓഹരിയില്‍ വിശ്വസിക്കുന്നു. ഞാനീ കമ്പനിയില്‍ വിശ്വസിക്കുന്നു. അവര്‍ക്ക് ഇതെല്ലാം നിയന്ത്രിക്കാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശരിയാണ്, ഇതൊരു അസ്വാഭാവിക സംഭവമാണ് നടക്കുന്നത്. ഇരട്ടയക്ക നാണ്യപ്പെരുപ്പം വല്ലപ്പോഴും വരുന്ന കാര്യമാണ്. അത് ഇടയ്ക്കിടെ സംഭവിക്കുന്നതുമല്ല. എന്റെ ഒരു ഓഹരി പങ്കാളി എന്നോട് എഴുതി ചോദിച്ചു; നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലെ പകുതിയിലേറെ കമ്പനികളുടെ പണം ഇപ്പോള്‍ ഏറെ നഷ്ടമായിട്ടുണ്ട്. അത് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? അപ്പോള്‍ ഞാനത് നോക്കി. അത് ശരിയായിരുന്നു. പക്ഷേ എന്റെ ഉത്തരം ഇതായിരുന്നു. സമ്പദ് വ്യവസ്ഥ നേര്‍ ദിശയിലാകുമ്പോള്‍ ഈ കമ്പനികളെല്ലാം മികച്ച പ്രകടനം കാഴ്ചവെയ്ക്കും. നമ്മള്‍ ഓരോ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പുറത്തുകടന്നിട്ടുണ്ട്. ഈ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പുറത്തുകടക്കാന്‍ പറ്റില്ലെന്ന് ഞാന്‍ കരുതുന്നില്ല'' സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുമ്പോള്‍ കമ്പനികളും തിരിച്ചുവരും. വിപണി കുതിച്ചുമുന്നേറുകയും ചെയ്യും".
വിവേകപൂര്‍വ്വമായ നിക്ഷേപമെന്നാല്‍ നിങ്ങളുടെ എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കേണ്ടത് ''പ്രധാനപ്പെട്ടതും മനസ്സിലാക്കാന്‍ പറ്റുന്നതും നിയന്ത്രണവിധേയവുമായ കാര്യങ്ങളില്‍'' എന്നതിലാണ്.
കണ്ണ് ഏതിലായിരിക്കണം?
വാല്യു ഇന്‍വെസ്റ്റിംഗിന്റെ പിതാവായ ബെഞ്ചമിന്‍ ഗ്രഹാം നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്ന കാര്യമുണ്ട്. ഓഹരികള്‍ വാങ്ങുകയെന്നാല്‍ ഒരു ബിസിനസിന്റെ ഒരു ഭാഗം വാങ്ങുന്നതിന് തുല്യമാണ്. അല്ലാതെ അതൊരു കഷ്്ണം പേപ്പര്‍ വാങ്ങുന്നതല്ല. ഈ കാഴ്ചപ്പാട് ഒരു വ്യക്തിയെ ഒരു ബിസിനസിന്റെ പാര്‍ട്ണറായി സ്വയം കാണാനായി പ്രേരിപ്പിക്കും. മാത്രമല്ല നിക്ഷേപകര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന കമ്പനികളുടെ മേധാവികളുടെ വാക്കുകള്‍ ശ്രദ്ധയോടെ ശ്രവിക്കുകയും വേണം.
ഇന്ത്യയിലെ പല പ്രമുഖ കമ്പനികളുടെയും സാരഥികള്‍ നിലവിലെ മാക്രോ ഘടകങ്ങളെ മാനേജ് ചെയ്യുന്നതിനുള്ള തന്ത്രപരമായ നയങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മാത്രമല്ല അവരത് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.
ഉദാഹരണത്തിന് ഹിന്ദ് വെയര്‍ ഹോം ഇന്നൊവേഷന്‍ ലിമിറ്റഡിന്റെ സിഇഒയും ഡയറക്റ്ററുമായ രാകേഷ് കൗള്‍ ഏറ്റവും ഒടുവിലായി നടത്തിയ കോൺകോളില്‍ പറഞ്ഞത് കമ്പനി നാണ്യപ്പെരുപ്പ സമ്മര്‍ദ്ദം മാനേജ് ചെയ്യുന്നുണ്ടെന്നും ഭാവിയിലേക്കു വേണ്ട ഇന്നൊവേഷനുകള്‍ തുടരുന്നുണ്ടെന്നുമാണ്. അതുപോലെ ടാറ്റ കമ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ എ എസ് ലക്ഷ്മിനാരായണന്‍, റെയ്മണ്ട് ലിമിറ്റഡ് സി എം ഡി ഗൗതം ഹരി സിംഘാനിയ, യൂണികെം ലിമിറ്റഡ് സി എം ഡി ഡോ. പ്രകാശ് എ മോദി, റെഡിംഗ്ടണ്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ശ്രീവാസ്തവ, കായ ലിമിറ്റഡ് ചെയര്‍മാന്‍ ഹര്‍ഷ് മാരിവാല തുടങ്ങിയവരെല്ലാം തന്നെ ബഹുമുഖമായ കാര്യങ്ങളെ എങ്ങനെയാണ് അവരുടെ കമ്പനികള്‍ നേരിടുന്നതെന്ന് സമീപകാലത്തെ പ്രസ്താവനകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ നിക്ഷേപകര്‍ ശ്രദ്ധയോടെ കേള്‍ക്കണം.
ഇന്നത്തെ ആശങ്കകള്‍ നാളത്തെ ആശങ്കകള്‍ക്ക് വഴിമാറിക്കൊടുക്കും. ആശങ്കകള്‍ക്ക് പിന്നാലെ പോകുന്നത് വിരസമായൊരു ജീവിതമാകും സമ്മാനിക്കുക, ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും. ജീവിതത്തില്‍ കരുക്കള്‍ നീക്കേണ്ടത് സാധ്യതകള്‍ (possibilities) നോക്കിയല്ല മറിച്ച് സംഭാവ്യതകൾ (probabilities) വിശകലനം ചെയ്ത് വേണം. ഒരാള്‍ സാധ്യതകള്‍ (possibilities) മാത്രം നോക്കിയിരുന്നാല്‍ ഒരിക്കലും യുക്തിപരമായ കരുനീക്കം നടത്താന്‍ പറ്റില്ല. കരുനീക്കം നടത്തുമ്പോള്‍ തന്നെ ഏറ്റവും ഭീകരമായ കാര്യം ഒരുപക്ഷേ സംഭവിച്ചേക്കാം. എന്നാല്‍ യുക്തിനിഷ്ഠവും പ്രായോഗികവുമായ മാര്‍ഗം സംഭാവ്യതകൾ (probabilities) അടിസ്ഥാനമാക്കി നീക്കങ്ങൾ നടത്തുന്നതാണ്.
സ്വായത്തമാക്കിയ ഉയര്‍ന്നുവരുന്ന പുതിയ ടെക്‌നോളജികള്‍, യുവ ജനത, കരുത്തുറ്റ നേതൃത്വം, നല്ല കോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റ്, ഇന്‍വെസ്റ്റ്‌മെന്റ് സൈക്കിള്‍ മെച്ചപ്പെട്ടുവരുന്നത്, അനുകൂലമായ നയതീരുമാനങ്ങള്‍ എന്നിവക്ക് ഒപ്പം ഇപ്പോഴത്തെ ന്യായമായ വാല്വേഷന്‍ കൂടി ഇന്ത്യയിലെ നിക്ഷേപകരുടെ നീക്കങ്ങള്‍ക്ക് അനുകൂലമായ ഘടകങ്ങളാണ്.
നിങ്ങള്‍ 'ടൂര്‍ ദി ഫ്രാന്‍സിനാ'ണ് മത്സരിക്കാന്‍ ഒരുങ്ങുന്നതെങ്കില്‍ മാര്‍ക്കറ്റിലേക്ക് കൂടുതല്‍ പണമിറക്കാനുള്ള സമയമിതാണെന്ന് ഞങ്ങള്‍ ചിന്തിക്കുന്നു.

'ടൂര്‍ ദി ഫ്രാന്‍സും' ഞങ്ങളുടെ പ്രകടനവും!
ടൂര്‍ ദി ഫ്രാന്‍സിനെ പറ്റി മഹാനായ നിക്ഷേപകന്‍ ടെറി സ്മിത്തിന്റെ ഏറെ ശ്രദ്ധേയമായ നിരീക്ഷണമുണ്ട്. ടൂര്‍ ദി ഫ്രാന്‍സില്‍ ഒരു സൈക്ലിസ്റ്റും മത്സരത്തിന്റെ എല്ലാ സ്റ്റേജുകളിലും വിജയിക്കണമെന്നില്ല. ചിലപ്പൊഴൊക്കെ മത്സരത്തിലെ മൊത്തം റേസുകളിലെ വിജയി ഏതെങ്കിലുമൊരു ഘട്ടത്തില്‍ പോലും ജയിക്കാത്ത ആളാകാറുമുണ്ട്. നിക്ഷേപമെന്നാല്‍ ഒരിക്കലും അവസാനിക്കാത്ത കളിയാണ്. മാത്രമല്ല സുദീര്‍ഘമായ കളി കൂടിയാണ്. ഇക്കാലയളവില്‍ പലവിധ കാര്യങ്ങള്‍ ആശയക്കുഴപ്പത്തിലാക്കും; പക്ഷേ ഓട്ടത്തില്‍ മുന്നിലെത്തലാണ് പ്രധാനം.
(ഇവിടെ ആ ബോക്‌സ് അതേ പടി ചേര്‍ക്കാം. താഴെയുള്ള ഇംഗ്ലീഷ് വാക്കുകളും)
നിങ്ങള്‍ നോക്കൂ, ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ഞങ്ങളുടെ പ്രകടനവും വിശാല വിപണിയുടെ പ്രകടനവും തമ്മിലുള്ള താരതമ്യം. തുടക്കം മുതൽ ഉള്ള മത്സരത്തിലും കഴിഞ്ഞ പത്തുകൊല്ലകാലയളവിലും ഞങ്ങൾ വിജയികളാണ്. (പത്തുവര്‍ഷകാലമെന്നാല്‍ നിര്‍ണായകമാണ്. ഏതാണ്ട് അതാണ് ഒരു പൂര്‍ണ ബിസിനസ് സൈക്കിള്‍). പക്ഷേ അഞ്ചു വര്‍ഷക്കാലത്തെ നോക്കിയാൽ ഞങ്ങള്‍ക്ക് നിറംമങ്ങിയിട്ടുണ്ട്. എന്നാൽ അതിനുശേഷം സമീപ കാലത്തു ഞങ്ങള്‍ നേര്‍ ദിശയില്‍ ചവിട്ടി മുന്നേറാന്‍ തുടങ്ങി. മത്സരത്തിന്റെ ഓരോ ഘട്ടത്തിലും അതിനുമുമ്പുള്ള ഘട്ടങ്ങളിലെ പിഴവുകളില്‍ നിന്ന് ഞങ്ങള്‍ പാഠങ്ങൾ ഉൾക്കൊള്ളാറുണ്ട്. മാത്രമല്ല ആ പിഴവുകള്‍ ഒഴിവാക്കാനുള്ള കാര്യങ്ങള്‍ കൂടി ഉൾപ്പെടുത്തി ഞങ്ങളുടെ തന്ത്രങ്ങളെ പുനരാവിഷ്കരിക്കുകയും ചെയ്യുന്നു. 2018-19 കാലയളവിലാണ് ഞങ്ങള്‍ അതിപ്രധാനമായ പാഠങ്ങൾ പഠിച്ചതെന്ന് ഞാന്‍ കരുതുന്നു. ആ പാഠങ്ങളില്‍ നിന്ന് നല്ലൊരു ഭാവിക്കായുള്ള അടിത്തറ ഞങ്ങൾ പാകിയിട്ടുണ്ട്.


Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles

Next Story

Videos

Share it