മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ വനിതകള്‍ മുന്നേറുന്നു, 5 വര്‍ഷം കൊണ്ട് ഇരട്ടിയായി, കേരളവും മുന്നില്‍

മൊത്തം ആസ്തിയുടെ 33 ശതമാനവും സ്ത്രീകളുടെ സംഭാവന
Group of Friends Facing Sunset Outdoors, mutual fund logo
canva
Published on

മ്യൂച്വല്‍ഫണ്ട് മേഖലയിലേക്ക് കടന്നു വരുന്ന വനിതകളുടെ എണ്ണം ഗണ്യമായി ഉയരുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്ത്രീപങ്കാളിത്തം ഇരട്ടിയോളം വര്‍ധിച്ചെന്നാണ് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (ആംഫി) കണക്കുകള്‍ കാണിക്കുന്നത്.

2024 മാര്‍ച്ച് വരെയുള്ള കണക്കു പ്രകാരം വ്യക്തിഗത നിക്ഷേപകരുടെ മൊത്തം ആസ്തിയുടെ (AUM) 33 ശതമാനവും വനിതകളില്‍ നിന്നാണ്. വനിതകളുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപം 2019ലെ 4.59 ലക്ഷം കോടിയില്‍ നിന്ന് 2024ല്‍ 11.25 ലക്ഷം കോടിയായി വര്‍ധിച്ചു. സാമ്പത്തിക സ്വാതന്ത്യത്തിലേക്കും ധനസമ്പാദനത്തിലേക്കും സ്ത്രീകള്‍ കാര്യമായ ചുവടുവയ്പു നടത്തുന്നുവെന്നതാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

പെണ്‍കരുത്തില്‍ കേരളവും

മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന മലയാളി വനിതകളുടെ എണ്ണവും ഉയരുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ ആംഫി പുറത്തു വിട്ടിട്ടില്ല. എന്നാല്‍ മലയാളി നിക്ഷേപകരില്‍ 31 ശതമാനം വനിതകളാണെന്ന് 2024ലെ മാര്‍ച്ചിലെ കണക്കുകള്‍ പറയുന്നു. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു കേരളത്തിന്റെ സ്ഥാനം. സ്ത്രീ നിക്ഷേപകരില്‍ ഏറ്റവും മുന്നില്‍ ഗോവയാണ്.

മെട്രോ നഗരങ്ങളിലാണ് കൂടുതല്‍ വനിത നിക്ഷേപകരുള്ളത്. മൊത്തം നിക്ഷേപത്തിന്റെ 75 ശതമാനവും ഈ നഗരങ്ങളില്‍ നിന്നാണ്. ചെറുനഗരങ്ങളിലെ വനിതകളുടെ നിക്ഷേപം 2019ലെ 20 ശതമാനത്തില്‍ നിന്ന് 2024ല്‍ 25 ശതമാനമായി ഉയര്‍ന്നു.

എസ്.ഐ.പിയും സാക്ഷരതയും

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ് പ്ലാനുകള്‍ (SIP) കൂടുതല്‍ ജനകീയമായതാണ് കൂടുതല്‍ സ്ത്രീകളെ മ്യൂച്വല്‍ഫണ്ടുകളിലേക്ക് ആകര്‍ഷിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് എസ്.ഐ.പികള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 319 ശതമാനത്തിലധികം വര്‍ധിച്ചു.

കൂടുതല്‍ വനിതകള്‍ തൊഴില്‍ ചെയ്യാന്‍ സന്നദ്ധരാകുന്നുവെന്നതും നിക്ഷേപങ്ങള്‍ ഉയരാന്‍ ഒരു കാരണമാണ്. തൊഴിലെടുക്കുന്ന വനിതകളുടെ പങ്കാളിത്തം 2024ല്‍ 41.7 ശതമാനമായിട്ടുണ്ട്. മാത്രമല്ല സാക്ഷരതയിലും പുരുഷന്‍മാരേക്കാള്‍ അതിവേഗം മുന്നേറുകയാണ് സ്ത്രീകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com