രജനിയുടെ ' ജയിലർ' ₹400 കോടി ക്ലബ്ബിൽ; ശത കോടികൾ നേടി മറ്റു ചിത്രങ്ങൾ
ഇന്ത്യന്‍ സിനിമ കഴിഞ്ഞ 100 വര്‍ഷത്തെ ഏറ്റവും വലിയ വാരാന്ത്യ കളക്ഷന്‍ നേടിയതായി ബോക്‌സ്ഓഫീസ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ റിലീസുകള്‍ ഈ വാരാന്ത്യം മാത്രം 400 കോടി ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രജനീകാന്ത് നായകനായ ജെയിലര്‍ മാത്രം വേള്‍ഡ് വൈഡ് കളക്ഷന്‍ 400 കോടി രൂപ നേടിയതായാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
ഇന്ത്യയില്‍ ജയിലറിന്റെ വാരാന്ത്യ കളക്ഷന്‍ മാത്രം 162 കോടി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ റെക്കോഡ് നേടിയ ചിത്രം എന്ന പേരും ജെയിലറിനാണ്. 2023 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രവുമാണ് ഇത്. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ റെക്കോഡ് ആണ് ജെയിലര്‍ തകര്‍ത്തത്.
'ജയിലര്‍', 'ഗദര്‍ 2', 'OMG 2', 'ഭോലാ ശങ്കര്‍', 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി', 'ഓപ്പണ്‍ഹൈമര്‍' തുടങ്ങിയ ചിത്രങ്ങള്‍ ആണ് ഈ വാരം ഇന്ത്യൻ ബോക്സ് ഓഫീസ് റെക്കോഡുകൾ ഭേദിച്ചത്.
ആഗസ്റ്റ് 10 ന് ബിഗ് സ്‌ക്രീനില്‍ എത്തിയ ജയിലര്‍ റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ടാണ് ഈ പുതിയ റെക്കോഡ് നേടിയത്. രജനീകാന്തിന്റെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മലയാളി താരം വിനായകനാണ് പ്രതിനായക കഥാപാത്രത്തില്‍ തിളങ്ങുന്നത്. മോഹൻലാലും ജാക്കി ഷ്‌റോഫും ചിത്രത്തിന്റെ ഹൈലൈറ്റാണ്. കേരളത്തിലും മികച്ച കളക്ഷനാണ് ജെയിലര്‍ നേടിയത്.
സണ്ണി ഡിയോളിന്റെ ഗദര്‍ 2, അക്ഷയ് കുമാറിന്റെ ഒ.എം.ജി2, ചിരഞ്ജീവിയുടെ ഭോല ശങ്കര്‍, മര്‍ഫി-ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമര്‍, എന്നിവയ്‌ക്കൊക്കെ ഇന്ത്യന്‍ സിനിമാ പ്രേമികള്‍ വന്‍ സ്വീകാര്യതയാണ് നല്‍കിയതെന്നും കളക്ഷൻ റെക്കോഡ് വെളിവാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine

