

പോപ്പ് ഇതിഹാസമായ മൈക്കൽ ജാക്സന്റെ സംഗീതത്തിന് ലോകമെമ്പാടുമുള്ള റേഡിയോ സ്റ്റേഷനുകളിൽ അനൗദ്യോഗിക വിലക്ക്. ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ റേഡിയോ സ്റ്റേഷനുകളാണ് ജാക്സൻ സംഗീതം പ്രക്ഷേപണം ചെയ്യുന്നതു നിർത്തിയത്.
പൊതുജനത്തിന്റെ അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം. ജനങ്ങൾക്ക് മൈക്കൽ ജാക്സനോട് പെട്ടെന്ന് വിരോധമുണ്ടാകാൻ കാരണമെന്താണ്? കുട്ടികളെ വരെ മൈക്കൽ ജാക്സൻ ലൈംഗികമായി ഉപയോഗിച്ചെന്ന വാർത്തകൾ ആദ്യമേ പുറത്തുവന്നിരുന്നുവെങ്കിലും ഈയിടെ റിലീസ് ചെയ്ത എച്ച്ബിഒ ഡോക്യുമെന്ററിയാണ് പെട്ടെന്നുള്ള ഈ പ്രതികരണം ഉണ്ടാക്കിയത്..
ജാക്സൺ എസ്റ്റേറ്റ് എച്ച്ബിഒക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 100 മില്യൺ ഡോളറിന്റെ കേസാണ് എച്ച്ബിഒയ്ക്കും പാരന്റ് കമ്പനിയായ ടൈം വാർണറിനെതിരെയും ഫയൽ ചെയ്തിരിക്കുന്നത്. ലീവിങ് നെവെർലാൻഡ് എന്നാണ് ഡോക്യൂമെന്ററിയുടെ പേര്. ഡോക്യൂമെന്ററി സീരീസ് ആരംഭിച്ച ആദ്യ ദിവസം തന്നെ ജാക്സന്റെ സംഗീത ആൽബങ്ങളുടെ വില്പന 4% കുറഞ്ഞെന്നാണ് ഹോളിവുഡ് റിപ്പോർട്ടർ പറയുന്നത്.
സിഡ്നിയിലെ നോവ എന്റർടെയ്ൻമെന്റ്, ന്യൂസീലന്ഡിലെ മീഡിയവർക്സ്, NZME ഉൾപ്പെടെയുള്ള ചില റേഡിയോ സ്റ്റേഷനുകൾ, കാനഡയിലെ മൂന്ന് സ്റ്റേഷനുകൾ എന്നിവരാണ് ഇപ്പോൾ ജാക്സൺ സംഗീതം നിരോധിച്ചിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine