

ആലപ്പുഴയുടെ കായലുകളിലൂടെ താങ്ങാനാവുന്നതും മനോഹരവുമായ യാത്ര ഒരുക്കി ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളെ ഒരുപോലെ ആനന്ദിപ്പിക്കുകയാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ 'വേഗ', 'സീ കുട്ടനാട്' ബോട്ട് സർവീസുകൾ. 120 സീറ്റുകളുള്ള വേഗ 2020 ഡിസംബർ 24 നാണ് കമ്മീഷൻ ചെയ്തത്. 55 മാസത്തെ പ്രവർത്തനത്തിനിടയിൽ ഏകദേശം 1.15 ലക്ഷം വിനോദസഞ്ചാരികളെ വഹിച്ചുകൊണ്ട് വേഗ ഇതിനകം 5 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഡബിൾ ഡെക്കർ സര്‍വീസായ സീ കുട്ടനാട് 24 മാസത്തിനുള്ളിൽ 1.55 കോടി രൂപ സമ്പാദിക്കുകയും 40,000 വിനോദസഞ്ചാരികളെ കൈകാര്യം ചെയ്യുകയും ചെയ്തു.
2.10 കോടി രൂപ ചെലവിലാണ് വേഗ നിർമ്മിച്ചത്. സര്‍വീസ് നടത്തി ഏഴ് വർഷത്തിനുളളില്‍ നിര്‍മാണ ചെലവ് വീണ്ടെടുക്കണമെന്ന ലക്ഷ്യമാണ് അധികൃതര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ നാല് വർഷത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കാനായത് വേഗയുടെ ജനപ്രീതിയും പ്രവർത്തന വിജയവും എടുത്തുകാണിക്കുന്നു. താങ്ങാനാവുന്ന നിരക്കിൽ ഗുണനിലവാരമുള്ള സേവനങ്ങളാണ് സര്‍വീസിന്റെ വിജയം. 90 സീറ്റുകളുള്ള സീ കുട്ടനാട് സർവീസ് 2022 നവംബർ ഒന്നിനാണ് ആരംഭിച്ചത്. രണ്ട് വർഷത്തിനുള്ളിൽ 1.90 കോടി രൂപയുടെ നിര്‍മാണച്ചെലവ് തിരിച്ചുപിടിക്കുന്നതിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് സര്‍വീസ്.
വേഗയും സീ കുട്ടനാടും ദിവസവും രാവിലെ 11 നും 11:30 നും ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. മനോഹരമായ പാതിരാമണൽ ദ്വീപിലെ കാഴ്ചകള്‍, സായി റോയിംഗ് സൗകര്യങ്ങള്‍, ചിത്തിര-മാർത്താണ്ഡം കായൽ, മംഗലശ്ശേരി തുടങ്ങിയ പ്രദേശങ്ങള്‍ ഉൾപ്പെടുന്നതാണ് യാത്ര. വൈകുന്നേരം സര്‍വീസ് തിരിച്ചെത്തും.
വിനോദസഞ്ചാരികൾക്ക് ലഘുഭക്ഷണവും കുടുംബശ്രീ ഒരുക്കുന്ന വിഭവസമൃദ്ധമായ പരമ്പരാഗത കേരള ഉച്ചഭക്ഷണവും ഇവിടെ ലഭ്യമാണ്. വേഗയില്‍ നോൺ-എ.സി സീറ്റുകൾക്ക് 400 രൂപയും എ.സി സീറ്റുകള്‍ക്ക് 600 രൂപയുമാണ് നിരക്ക്. സീ കുട്ടനാടില്‍ താഴത്തെ ഡെക്കിന് 400 രൂപയും മുകളിലത്തെ ഡെക്കിന് 500 രൂപയുമാണ് നിരക്ക്.
SWTD's ‘Vega’ and ‘See Kuttanad’ boat services turn into a crorepati backwater tourism success story from Alappuzha.
Read DhanamOnline in English
Subscribe to Dhanam Magazine