യുഎസിന് മാത്രമല്ല ഇന്ത്യയ്ക്കും ചൈനയുടെ കൈത്താങ്ങ്; അപൂര്‍വ ധാതുക്കളുടെ കയറ്റുമതിയില്‍ ഇളവ്

China remains India's largest source of imports
Image courtesy: canva
Published on

ചൈനയില്‍ നിന്നുള്ള അപൂര്‍വ ധാതുക്കളുടെ ലഭ്യത ഉറപ്പുവരുത്തി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കരാറില്‍ ഒപ്പിട്ടതിന് പിന്നാലെ ഇന്ത്യയ്ക്കും നേട്ടം. ധാതുക്കള്‍ ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സ് നാല് ഇന്ത്യന്‍ കമ്പനികള്‍ക്കും ലഭിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതൊക്കെ കമ്പനികള്‍ക്കാണ് ലൈസന്‍സ് ലഭിച്ചതെന്ന് വ്യക്തമല്ല.

യുഎസുമായുള്ള വ്യാപാരയുദ്ധം ആരംഭിച്ചതോടെയാണ് അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എല്ലാ രാജ്യങ്ങളിലേക്കുമുള്ള കയറ്റുതി തടസപ്പെട്ടത് വലിയ പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. അപൂര്‍വ ധാതുക്കളുടെ 90 ശതമാനവും ചൈനയുടെ സംഭാവനയാണ്.

സോളാര്‍ പാനലുകള്‍ മുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വരെയും ഇലക്ട്രിക് വാഹനങ്ങള്‍ മുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ വരെയുള്ള നിര്‍മാണങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ് ഈ അപൂര്‍വ ഭൗമ ധാതുക്കള്‍. ഇവയുടെ കയറ്റുമതിക്ക് ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ ഇലക്ട്രോണിക് ഉത്പനങ്ങളുടെ വ്യവസായത്തില്‍ പ്രതിസന്ധിക്ക് കാരണമായിരുന്നു.

കരുതല്‍ ശേഖരം വര്‍ധിപ്പിക്കാന്‍ ഇന്ത്യ

അപൂര്‍വ ധാതുക്കളുടെ ലഭ്യത ഭാവിയില്‍ തടസപ്പെടില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യ ഇവയുടെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാനും പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിസഭ നാഷണല്‍ ക്രിട്ടിക്കല്‍ മിനറല്‍ മിഷന് അംഗീകാരം നല്‍കി. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് ധാതു സംസ്‌കരണപ്ലാന്റുകള്‍ നിര്‍മിക്കുന്നതിന് ഇന്‍സെന്റീവുകള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ 500 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

ഈ പാര്‍ക്കുകളില്‍ ധാതു സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. കൂടാതെ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യും.

ചൈനയുടെ നയതന്ത്രം

യുഎസുമായി വ്യാപാര കരാര്‍ ഒപ്പിട്ടെങ്കിലും ചൈന അത്രത്തോളം അയഞ്ഞിട്ടില്ല. ഇന്ത്യയ്ക്കുള്ള ധാതുക്കളുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ ബീജിംഗ് തീരുമാനിച്ചതും അതുകൊണ്ടാണ്. യുഎസ് ഭീഷണി മറികടക്കാന്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്ന സമീപനമാണ് അടുത്ത കാലത്ത് ചൈനയില്‍ നിന്ന് ഉണ്ടാകുന്നത്. ഇന്ത്യ-റഷ്യ-ചൈന കൂട്ടുകെട്ട് കൂടുതല്‍ ശക്തമായത് യുഎസിനെ വിഷമിപ്പിക്കുകയും ചെയ്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com