
തെലങ്കാനയില്‍ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. കാണാതായവരെ കണ്ടെത്തുന്നതിനുള്ള അവസാന ഘട്ട രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തിങ്കളാഴ്ചയുണ്ടായ മാരകമായ സ്ഫോടനം രാസപ്രവർത്തനത്തിന്റെ ഫലമാണെന്നാണ് പ്രാഥമികമായി കരുതുന്നത്. മൈക്രോക്രിസ്റ്റലിൻ സെല്ലുലോസ് (MCC), മറ്റ് ഫാർമ ചേരുവകൾ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ എന്നിവയുടെ മുൻനിര നിർമ്മാതാക്കളായ സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉൽപാദന യൂണിറ്റിലാണ് സ്ഫോടനം നടന്നത്.
സംഭവസമയത്ത് ആകെ 90 ജീവനക്കാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. സ്ഫോടനത്തിന്റെ ശക്തി വളരെ വലുതായിരുന്നു. ചില തൊഴിലാളികൾ ഏകദേശം 100 മീറ്റർ അകലേക്ക് തെറിച്ചുവീണു. റിയാക്ടർ സ്ഥിതി ചെയ്യുന്ന മൂന്ന് നില കെട്ടിടം പൂര്‍ണമായും തൊട്ടടുത്തുള്ള കെട്ടിടം ഭാഗികമായും തകർന്നു. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് അഗ്നിശമന സേന അധികൃതര്‍ പറഞ്ഞു.
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പശമൈലാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് ധനസഹായം നൽകുക. തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മ, മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
42 killed in Telangana pharmaceutical factory explosion; PM announces compensation as rescue efforts continue.
Read DhanamOnline in English
Subscribe to Dhanam Magazine