
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലെ ഗാട്വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം ടേക്ക് ഓഫിനിടെ തകര്‍ന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന 242 ൽ 241 യാത്രക്കാരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
പത്തനംതിട്ട സ്വദേശിനിയായ മലയാളി നഴ്‌സും അപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കോഴഞ്ചരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍ നായര്‍ (39) ആണ് മരിച്ചത്. യു.കെയില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ നിന്നും അഹമ്മദാബാദിലെത്തിയത്.
ഉച്ചക്ക് 1.10ന് പുറപ്പെടേണ്ടിയിരുന്ന ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.
വിമാനത്താവളത്തില്‍ നിന്നും 625 അടിയോളം പറന്നുയര്‍ന്ന ശേഷമാണ് അപകടമുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം. ടേക്ക് ഓഫിന് ശേഷം ഒരു മിനിറ്റിനുള്ളില്‍ വിമാനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമായെന്ന് ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍ പറയുന്നു. വിമാനത്താവളത്തോട് ചേര്‍ന്ന മേഘാനി നഗറിലാണ് വിമാനം തകര്‍ന്ന് വീണത്. ഇവിടെ നിന്നും കറുത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine