പിടിച്ചുനില്‍ക്കാന്‍ ടാറ്റയ്ക്കും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനും മുന്നില്‍ കൈനീട്ടി എയര്‍ ഇന്ത്യ; വിമാനം വാങ്ങലടക്കം വൈകിപ്പിക്കും

എയര്‍ ഇന്ത്യയില്‍ ഏകദേശം 25 ശതമാനം ഓഹരി പങ്കാളിത്തമാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുള്ളത്
air india
Air India facebook.com/AirIndia
Published on

നഷ്ടത്തിന്റെ ആഴങ്ങളിലേക്ക് പതിക്കുന്ന എയര്‍ ഇന്ത്യ പിടിച്ചുനില്‍ക്കാനായി ടാറ്റ സണ്‍സിനോടും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനോടും പുതിയ മൂലധന നിക്ഷേപം ആവശ്യപ്പെട്ടു. കടുത്ത പ്രതിസന്ധിയിലൂടെയാണ് എയര്‍ ഇന്ത്യ കടന്നുപോകുന്നത്. 13,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2022ല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ നിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തശേഷം പ്രതിസന്ധി രൂക്ഷമാണ്.

പുതിയ നിക്ഷേപം ഉടന്‍ ലഭിക്കണമെന്നാണ് എയര്‍ ഇന്ത്യയുടെ ആവശ്യം. എന്നാല്‍ നിക്ഷേപം വിവിധ ഘട്ടങ്ങളിലായിരിക്കും നടക്കുകയെന്നാണ് സൂചന. എയര്‍ ഇന്ത്യയില്‍ ഏകദേശം 25 ശതമാനം ഓഹരി പങ്കാളിത്തമാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുള്ളത്. അതിനാല്‍ നിര്‍ദിഷ്ട മൂലധന നിക്ഷേപം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സും പണം നല്‍കേണ്ടിവരും.

നഷ്ടം പെരുകുന്നു, വെല്ലുവിളികളേറെ

കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയും ബജറ്റ് വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസും ചേര്‍ന്ന് ഏകദേശം 20,000 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണിത്. എയര്‍ ഇന്ത്യയിലെ നഷ്ടം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ലാഭത്തെയും ബാധിച്ചിരുന്നു.

അഹമ്മദാബാദ് വിമാനാപകടം മുതല്‍ പശ്ചിമേഷ്യന്‍ യുദ്ധം വരെ എയര്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. പാക്കിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമപാത അടച്ചത് എയര്‍ ഇന്ത്യയുടെ ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് യുദ്ധം നീണ്ടുനില്‍ക്കുന്നത് വിമാന കമ്പനികളുടെ വരുമാനം കുറയ്ക്കുകയും ചെലവ് വര്‍ധിപ്പിക്കുകയും ചെയ്തു. ഇന്‍ഡിഗോ അടക്കം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനികള്‍ക്കു പോലും തിരിച്ചടി നേരിടേണ്ടി വന്നു.

തിരിച്ചുവരവിന് വേണ്ടത് പത്തുവര്‍ഷത്തിലേറെ

എയര്‍ ഇന്ത്യ നഷ്ടപാതയില്‍ നിന്ന് തിരിച്ചെത്താന്‍ പത്തുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള വിമാനങ്ങളുടെ നവീകരണം ഉള്‍പ്പെടെ വിപുലമായ പരിഷ്‌കാര പദ്ധതികളാണ് എയര്‍ ഇന്ത്യ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ വിമാന നിര്‍മാണ മേഖലയിലെ വിതരണശൃംഖലാ പ്രശ്നങ്ങള്‍, പഴയ സാങ്കേതിക സംവിധാനങ്ങള്‍, പഴക്കംചെന്ന വിമാനങ്ങള്‍ തുടങ്ങിയവ നവീകരണത്തിന് തടസമാകുന്നു.

നഷ്ടം കുറയ്ക്കുന്നതിനും ചെലവ് നിയന്ത്രിക്കുന്നതിനുമായി എയര്‍ബസിനും ബോയിംഗിനും നല്‍കിയ നൂറുകണക്കിന് വിമാനങ്ങളുടെ ഓര്‍ഡറുകളുടെ ഡെലിവറി മാറ്റിവയ്ക്കാനും എയര്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. വരും വര്‍ഷങ്ങളിലും കമ്പനിക്ക് ഉടമകളില്‍ നിന്ന് കൂടുതല്‍ മൂലധന നിക്ഷേപം ആവശ്യമായി വന്നേക്കാമെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com