വിമാന ലഭ്യതയില്‍ 'അയാട്ട' ആശങ്കപ്പെട്ടത് ഒരാഴ്ച്ച മുമ്പ്, പ്രായമേറിയ വിമാനങ്ങളുമായി സര്‍വീസ് നടത്താന്‍ നിര്‍ബന്ധിതരായി കമ്പനികള്‍

എയര്‍ലൈന്‍ കമ്പനികള്‍ ഓരോ വര്‍ഷവും തങ്ങളുടെ കൈവശമുള്ള 5-6 ശതമാനം വിമാനങ്ങള്‍ പിന്‍വലിക്കാറുണ്ട്. 2020ന് ശേഷം പഴയ വിമാനങ്ങള്‍ പിന്‍വലിക്കുന്ന നിരക്ക് കുറഞ്ഞിട്ടുണ്ട്
Airline industry
Airline industryCanva
Published on

അഹമ്മദാബാദ്-ലണ്ടന്‍ വിമാനം അപകടത്തില്‍പ്പെട്ട വാര്‍ത്ത വരുന്നതിന് ഒരാഴ്ച്ച മുമ്പാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (International Air Transport Association-IATA) വാര്‍ഷിക സമ്മേളനം ഡല്‍ഹിയില്‍ നടന്നത്. നാല്പതു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഇന്ത്യ ഇത്തരത്തിലൊരു സമ്മേളനത്തിന് വേദിയായത്.

വ്യോമയാന രംഗത്ത് ഇന്ത്യയുടെ മുന്നേറ്റവും ആഗോളതലത്തില്‍ പുതിയ വിമാനങ്ങള്‍ കിട്ടുന്നതിലെ കാലതാമസവുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ഈ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു. വിമാനങ്ങളുടെ ലഭ്യതക്കുറവ് വ്യോമയാന മേഖലയ്ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു.

വിവിധ രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളെല്ലാം ചേര്‍ന്ന് നല്കിയ 17,000ത്തിലധികം വിമാനങ്ങളുടെ ഓര്‍ഡറുകളാണ് കൈമാറാനുള്ളത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ വിമാനങ്ങളെല്ലാം കൈമാറാന്‍ 14 വര്‍ഷമെങ്കിലും എടുക്കും. ആഗോളതലത്തില്‍ വിമാനങ്ങളുടെ എണ്ണത്തില്‍ 15 ശതമാനം കുറവുണ്ടെന്നാണ് കണക്കാക്കുന്നത്. പുതിയ വിമാനങ്ങള്‍ കൈമാറാന്‍ വൈകുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.

2024ല്‍ വിമാനങ്ങളുടെ കൈമാറ്റത്തില്‍ 8 ശതമാനമാണ് കുറവു വന്നത്. ആകെ കൈമാറിയത് 1,266 പുതിയ വിമാനങ്ങളാണ്. 2018ല്‍ 1,813 വിമാനങ്ങള്‍ നിര്‍മാതാക്കള്‍ കൈമാറിയ സ്ഥാനത്താണിത്. ഈ വര്‍ഷം 1,692 പുതിയ വിമാനങ്ങള്‍ വ്യോമയാന കമ്പനികള്‍ക്ക് ലഭിക്കുമെന്നാണ് കണക്ക്. പ്രതീക്ഷിച്ചതിനേക്കാള്‍ 26 ശതമനം കുറവ്.

വിമാന പ്രായം കൂടി

എന്‍ജിനുകളിലെ സാങ്കേതിക പ്രശ്‌നങ്ങളും സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതക്കുറവും വിമാന കൈമാറ്റത്തിന്റെ വേഗം കുറച്ചിട്ടുണ്ട്. പല വ്യോമയാന കമ്പനികളും പഴയ വിമാനങ്ങളെ കൂടുതലായി ആശ്രയിക്കുകയാണ്. ഇത് ചെലവ് വര്‍ധിക്കാനും സുരക്ഷ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

പുതിയ വിമാനങ്ങളുടെ ലഭ്യതക്കുറവ് വിമാനങ്ങളുടെ പ്രായത്തെയും ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ പ്രായം 13ല്‍ നിന്ന് 15 ആയി വര്‍ധിച്ചിട്ടുണ്ട്. ഇത് കമ്പനികളുടെ ചെലവും വര്‍ധിപ്പിക്കും. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ അടുത്തിടെ 200 പുതിയ വിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്കിയിരുന്നു. എയര്‍ബസും ബോയിംഗുമാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ വിമാനങ്ങള്‍ ലഭ്യമാകുന്നതിനും കാലതാമസമെടുത്തേക്കും.

എയര്‍ലൈന്‍ കമ്പനികള്‍ ഓരോ വര്‍ഷവും തങ്ങളുടെ കൈവശമുള്ള 5-6 ശതമാനം വിമാനങ്ങള്‍ പിന്‍വലിക്കാറുണ്ട്. 2020ന് ശേഷം പഴയ വിമാനങ്ങള്‍ പിന്‍വലിക്കുന്ന നിരക്ക് കുറഞ്ഞിട്ടുണ്ട്. പുതിയ വിമാനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ പഴയവ നവീകരിച്ച് സര്‍വീസ് നടത്തേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍.

Aircraft shortage forces airlines to operate older planes, raising safety and cost concerns globally and in India

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com