പിടിച്ചുനില്‍ക്കാന്‍ ചെലവുചുരുക്കണം! 30,000 കോര്‍പറേറ്റ് ജീവനക്കാരെ ഒഴിവാക്കാന്‍ ആമസോണ്‍

ടെക് ലോകത്ത് ഈ വര്‍ഷം 200 കമ്പനികളില്‍ നിന്നായി ഏകദേശം 98,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. 2024ല്‍ ഇത് 1,53,000 ആയിരുന്നു
AMAZON LOGO, EMPLOYEES
CANVA
Published on

ഇ-കൊമേഴ്‌സ് രംഗത്തെ വമ്പന്മാരായ ആമസോണില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന പ്രക്രിയയ്ക്ക് ഇന്ന് തുടക്കം. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഏകദേശം 30,000ത്തോളം പേരെ കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓരോ സെഷനിലെയും കോര്‍പറേറ്റ് ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. ആഗോളതലത്തില്‍ 15 ലക്ഷത്തിലധികം ജീവനക്കാര്‍ ആമസോണിനുണ്ട്. മൊത്തം ജീവനക്കാരുടെ 10 ശതമാനത്തില്‍ താഴെയാണ് കുറയ്ക്കുന്നത്.

2022ന്റെ അവസാനവും 2023ന്റെ ആദ്യവുമായി 27,000 പേരെ കുറച്ച ശേഷമുള്ള ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെറിയ തോതില്‍ ജീവനക്കാരെ ഒഴിവാക്കിയിരുന്നെങ്കിലും പുതിയ നിയമനങ്ങളും നടന്നിരുന്നു.

തൊഴില്‍നഷ്ടം കൂടും

മൊത്തം ജീവനക്കാരുടെ 15 ശതമാനം പേരെ ഒഴിവാക്കാന്‍ ആമസോണ്‍ പദ്ധതിയിടുന്നുണ്ടെന്ന് അടുത്തിടെ ഫോര്‍ച്യൂണ്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പുനര്‍വിന്യാസം നടപ്പിലാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

അടുത്തിടെ ആമസോണ്‍ വണ്ടറി (wondery) പോഡ്കാസ്റ്റ് സെഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. സിഇഒ അടക്കം 110 പേര്‍ക്കാണ് അന്ന് തൊഴില്‍നഷ്ടം സംഭവിച്ചത്. ലാഭകരമല്ലാത്ത ഡിവിഷനുകള്‍ പുനക്രമീകരിക്കുകയോ പൂട്ടുകയോ ആണ് ആമസോണ്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തനചെലവ് പരമാവധി കുറയ്ക്കുകയെന്ന നയത്തിന്റെ ഭാഗമാണിത്.

2021ല്‍ ചുമതലയേറ്റ സിഇഒ ആന്‍ഡി ജാസി തുടക്കം മുതല്‍ ചെലവുചുരുക്കല്‍ നയങ്ങളാണ് പിന്തുടരുന്നത്. മനുഷ്യവിഭവശേഷി പരമാവധി കുറയ്ക്കുകവഴി ചെലവുകള്‍ ഒരുപരിധി വരെ താഴ്ത്താമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വരും വര്‍ഷങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യവിഭവശേഷിക്ക് പകരമാകുമെന്ന് അടുത്തിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ടെക് ലോകത്ത് ഈ വര്‍ഷം 200 കമ്പനികളില്‍ നിന്നായി ഏകദേശം 98,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. 2024ല്‍ ഇത് 1,53,000 ആയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com