
ഇറാനും ഇസ്രയേലും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം തുടങ്ങിയതോടെ ക്രൂഡ് ഓയില്‍ വില അതിവേഗം കുതിക്കുന്നു. ക്രൂഡ് ഡിമാന്‍ഡ് താഴ്ന്നു നില്‍ക്കുന്നതും വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തുന്നതുമായിരുന്നു കഴിഞ്ഞ കുറച്ചു മാസങ്ങളായി എണ്ണവിലയെ താഴ്ത്തി നിര്‍ത്തിയിരുന്നത്. പ്രധാന എണ്ണ ഉത്പാദന രാജ്യമായ ഇറാന്‍ യുദ്ധത്തിലേക്ക് പോകുന്നത് ആഗോള വിപണിയില്‍ എണ്ണലഭ്യത കുറയാന്‍ ഇടയാക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിയാല്‍ ക്രൂഡ് വില 150 ഡോളറിന് മുകളിലെത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2008 ജൂലൈയില്‍ 147.27 ഡോളറിലെത്തിയതാണ് ക്രൂഡ് വിലയിലെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്.
പശ്ചിമേഷ്യ സംഘര്‍ഷ കളമായി മാറിയാല്‍ എണ്ണവിതരണത്തിന് തടസം വന്നേക്കാം. ഇത് ലഭ്യത വലിയ രീതിയില്‍ കുറയ്ക്കും. സംഘര്‍ഷം ഇറാനും ഇസ്രയേലും തമ്മിലാണെങ്കിലും പ്രധാന എണ്ണ ഉത്പാദക രാഷ്ട്രങ്ങള്‍ ചുറ്റുവട്ടത്തുണ്ട്. സൗദി അറേബ്യയുടെയോ യുഎഇയുടെയോ എണ്ണപ്പാടങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ എണ്ണ വിപണി സംഘര്‍ഷഭരിതമാകും.
യെമനിലെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തില്‍ 2019 സെപ്റ്റംബറില്‍ സൗദി അറേബ്യയുടെ എണ്ണപ്പാടങ്ങള്‍ നിന്നു കത്തിയിരുന്നു. അന്ന് എണ്ണവിതരണത്തിന് വലിയ തോതില്‍ തടസം നേരിട്ടു. എണ്ണപ്പടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു വലിയ കേടുപാടുകള്‍ അന്ന് സംഭവിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്നായിരുന്നു അമേരിക്കയും സൗദിയും ആരോപിച്ചിരുന്നത്.
ഉപയോഗത്തിന്റെ 80 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ എണ്ണവിലയിലെ ഏതൊരു ചാഞ്ചാട്ടവും രാജ്യത്തിന് ദോഷമാണ്. എണ്ണവില കൂടിയാല്‍ വിദേശനാണ്യ ചെലവഴിക്കല്‍ കൂടും. രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കേണ്ടി വരും. ഇത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കും.
ഡിസംബര്‍ പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും വലിയ ഇടിവാണ് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് നേരിടേണ്ടി വന്നത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വലിയ ലാഭം സ്വന്തമാക്കാന്‍ കമ്പനികള്‍ക്ക് സാധിച്ചിരുന്നു. എണ്ണവില കുറഞ്ഞു നിന്നതായിരുന്നു ഇതിന് കാരണം. 100 ഡോളറിന് മുകളിലേക്ക് എണ്ണവില പോയാല്‍ ഇന്ത്യയ്ക്ക് പ്രശ്‌നമാണ്. അതുകൊണ്ട് തന്നെയാണ് പശ്ചിമേഷ്യന്‍ പ്രതിസന്ധി വേഗത്തില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ ആഹ്വാനം ചെയ്യുന്നതും.
Read DhanamOnline in English
Subscribe to Dhanam Magazine