
രാഷ്ട്രീയ അനിശ്ചിതത്തിനൊപ്പം ബംഗ്ലദേശില്‍ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാകുന്നു. ഒരുകാലത്ത് ടെക്‌സ്റ്റൈല്‍ രംഗത്തെ അതികായരായിരുന്ന ബംഗ്ലദേശ് രൂക്ഷമായ സാമ്പത്തിക തകര്‍ച്ചയിലാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായതോടെ വ്യവസായങ്ങളെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇതിന് പുറമെ രാജ്യത്തെ കാവല്‍ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേശകന്‍ മുഹമ്മദ് യൂനുസിനെ അധികാരത്തില്‍ നിന്നും പുറത്താന്‍ സൈന്യം ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്താണ് ബംഗ്ലദേശില്‍ സംഭവിക്കുന്നത്? പരിശോധിക്കാം
കഴിഞ്ഞ ദിവസമാണ് ബംഗ്ലദേശിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തിയ വാര്‍ത്താ സമ്മേളനം രാജ്യതലസ്ഥാനമായ ഢാക്കയില്‍ നടന്നത്. രാജ്യത്തെ സാമ്പത്തിക മേഖല ടൈം ബോംബ് പോലെയാണെന്ന് ടെക്‌സ്റ്റൈല്‍ മില്‍സ് അസോസിയേഷന്‍, ബംഗ്ലദേശ് ചേംബര്‍ ഓഫ് കൊമേഴ്‌സ് തുടങ്ങിയ വ്യാപാര സംഘടന പ്രതിനിധികള്‍ ആരോപിച്ചു. ഇടക്കാല സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ഉത്പാദന ചെലവുകള്‍ വര്‍ധിപ്പിച്ചു. ഇന്ധന പ്രതിസന്ധിയും രൂക്ഷമാണ്. ബിസിനസ് ചെയ്യാനുള്ള അനുകൂല സാഹചര്യമല്ല നിലവില്‍. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ രാജ്യം പട്ടിണിയിലാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
നിലവിലെ സ്ഥിതി 1971ലെ ലിബറേഷന്‍ യുദ്ധത്തിന് സമാനമാണെന്ന് ബംഗ്ലദേശ് ടെക്‌സ്‌റ്റൈല്‍ മില്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ആരോപിച്ചു. അന്ന് ബുദ്ധിജീവികളെയാണ് ലക്ഷ്യംവെച്ചിരുന്നത്. ഇന്നത് വ്യവസായികള്‍ക്ക് നേരെയാണ്. പണം അടക്കുന്നുണ്ടെങ്കിലും പാചക വാതകം ലഭിക്കുന്നില്ല. ഫാക്ടറികള്‍ നിശ്ചലമാണ്. എന്നിട്ടും വായ്പ തിരിച്ചടക്കാനുള്ള സമ്മര്‍ദ്ദം മുറുകുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഗ്യാസും വൈദ്യുതിയും ഇല്ലാത്തതിന്റെ പേരില്‍ നിരവധി ഫാക്ടറികളാണ് അടച്ചുപൂട്ടിയത്. എന്നിട്ടും മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുകയാണ്. ഇനിയും പിടിച്ചുനില്‍ക്കാനാകില്ലെന്നും വ്യവസായികള്‍ പറയുന്നു.
രാജ്യത്ത് ഡിസംബറിനുള്ളില്‍ പൊതുതിരഞ്ഞെുടുപ്പ് പ്രഖ്യാപിക്കണമെന്ന് സൈന്യം അന്ത്യശാസനം നല്‍കിയതോടെ ബംഗ്ലദേശില്‍ രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായി. മുഹമ്മദ് യൂനുസിനെ അധികാരത്തില്‍ നിന്നും നീക്കാന്‍ സൈനിക മേധാവി വക്കാറുല്‍ സമാന്‍ ശ്രമം തുടങ്ങിയതായി കഴിഞ്ഞ ദിവസം സി.എന്‍.എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നത യോഗങ്ങളില്‍ പങ്കെടുത്തും വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയും സൈനിക ഉദ്യോഗസ്ഥരും കളം നിറയുകയാണ്. തിരഞ്ഞെടുപ്പിന് വേണ്ടി കൂടുതല്‍ കാലം കാത്തിരിക്കേണ്ടെന്ന നിലപാടാണ് സൈന്യത്തിന്. യൂനുസിനെ പുറത്താക്കാന്‍ ബംഗ്ലദേശില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ സര്‍ക്കാരുമായി ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പിന്നീട് ബംഗ്ലദേശ് സൈന്യം പ്രതികരിച്ചു.
അതേസമയം, രാജ്യത്തെ നിലവിലെ പ്രതിസന്ധി മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഇന്ത്യന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വരുത്തിതീര്‍ക്കാനാണ് യൂനുസിന്റെ ശ്രമം. ബംഗ്ലദേശിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഇക്കാര്യം യൂനുസ് അവതരിപ്പിച്ചതായുള്ള വെളിപ്പെടുത്തലുകളും പുറത്തുവന്നു. മുന്‍ പ്രസിഡന്റ് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചതിന് പിന്നാലെ ബംഗ്ലദേശിനെ തകര്‍ക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്നും യൂനുസ് ആരോപിക്കുന്നു.
Bangladesh industrialists warn of an economic collapse, likening the crisis to 1971, as the country faces a famine-like situation.
Read DhanamOnline in English
Subscribe to Dhanam Magazine