

ഇന്ത്യയെ വെല്ലുവിളിച്ച് അധികാരത്തിലെത്തിയ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് ബംഗ്ലാദേശില്‍ കാലിടറുന്നു. രാജ്യം അശാന്തമായതോടെ വിദേശ നിക്ഷേപകര്‍ ബംഗ്ലാദേശിനോട് വിടപറയുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറുകണക്കിന് വിദേശ കമ്പനികളാണ് രാജ്യം വിട്ടത്. ടെക്‌സ്റ്റൈല്‍ മേഖലയിലേക്കും പ്രതിസന്ധി വ്യാപിച്ചതോടെ തൊഴില്‍രംഗത്ത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലാണ് ബംഗ്ലാദേശ്.
ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥകളിലെ അതിവേഗ വളര്‍ച്ചയില്‍ നിന്ന് തലകുത്തി വീണ അവസ്ഥയിലാണ് യൂനുസിന്റെ കീഴില്‍ മതമേധാവിത്വമുള്ള ഭരണകൂടം. അധികാരത്തിലെത്തിയതു മുതല്‍ രാജ്യത്തെ മതവെറിയന്മാരെ പ്രീണിപ്പിക്കുന്ന സമീപനമായിരുന്നു യൂനുസില്‍ നിന്നുണ്ടായത്. രാജ്യാന്തര തലത്തില്‍ ബംഗ്ലാദേശിന്റെ പ്രതിച്ഛായ ഇതുമൂലം ഇടിയുകയും ചെയ്തു.
സൈന്യവുമായി ഇടഞ്ഞതോടെ യൂനുസ് ശരിക്കും നടുക്കടലിലാണ്. തൊഴില്‍ രംഗത്ത് മാന്ദ്യം ഉടലെടുത്തതോടെ യൂനൂസിനായി ബാധിച്ച യൂനുസിനായി വാദിച്ച വിദ്യാര്‍ഥി പിന്തുണയും നഷ്ടമായിട്ടുണ്ട്. ഇന്ത്യയെ പിണക്കിയത് തിരിച്ചടിയായെന്ന് മനസിലാക്കിയ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇപ്പോള്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള തയാറെടുപ്പിലാണ്.
ഇന്ത്യയെ മയപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹരിഭംഗ മാമ്പഴം കൊടുത്തയച്ചിരിക്കുകയാണ് യൂനുസ്. അതും 1,000 കിലോയോളം. ഭരണത്തലവന്മാര്‍ തമ്മില്‍ ഇത്തരം നയതന്ത്ര സൗഹൃദങ്ങള്‍ പതിവുള്ളതാണ്. യൂനുസ് അധികാരത്തിലെത്തിയ ശേഷം ആദ്യമായിട്ടാണ് ഇത്തരത്തിലൊരു നീക്കമെന്നതാണ് സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
ഷേഖ് ഹസീനയുടെ കാലത്ത് ബംഗ്ലാദേശിനെ ചേര്‍ത്തു പിടിക്കാന്‍ ഇന്ത്യ ശ്രദ്ധിച്ചിരുന്നു. അവരെ അധികാരഭ്രഷ്ടയാക്കിയതോടെ അയല്‍രാജ്യത്തോട് വലിയ മമത ഇന്ത്യയ്ക്കുമില്ല. പാക്കിസ്ഥാനുമായി ചങ്ങാത്തം കൂടാന്‍ യൂനുസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ സാമ്പത്തികമായി നടുക്കടലിലായ പാക്കിസ്ഥാനുമായി കൂട്ടുകൂടുന്നതില്‍ വലിയ നേട്ടമില്ലെന്ന തിരിച്ചറിവിലാണ് ധാക്ക. മാമ്പഴ നയതന്ത്രത്തിലേക്ക് വഴിതുറന്നതും ഈ ബോധ്യമാണ്.
പാക്കിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളിലും തീവ്രവാദ ക്യാംപുകളിലും കടന്നാക്രമണം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ഇന്ത്യ വിരുദ്ധ പ്രസംഗങ്ങള്‍ യൂനുസോ കൂടെയുള്ളവരോ കാര്യമായി നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.
യൂനുസിനെ പണ്ടേ യു.എസ് പ്രസിഡന്റിന് ഇഷ്ടമല്ല. കഴിഞ്ഞ ദിവസം ചില രാജ്യങ്ങള്‍ക്കുള്ള താരിഫ് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ബംഗ്ലാദേശിനെ ഉള്‍പ്പെടുത്താനും യു.എസ് മറന്നില്ല. ഓഗസ്റ്റ് ഒന്നുമുതല്‍ 35 ശതമാനം തീരുവയും 10 ശതമാനം അടിസ്ഥാന തീരുവയും ഉള്‍പ്പെടെ യു.എസിലേക്കുള്ള കയറ്റുമതിക്ക് 45 ശതമാനം തീരുവയാണ് ബംഗ്ലാദേശ് കയറ്റുമതിക്കാര്‍ നല്‌കേണ്ടത്. ഇതോടെ അമേരിക്കയിലേക്കുള്ള കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ടെക്‌സ്‌റ്റൈല്‍ കമ്പനികള്‍.
ബംഗ്ലാദേശിന്റെ മൊത്തം കയറ്റുമതിയുടെ 80 ശതമാനത്തിലേറെയും ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങളാണ്. ജിഡിപിയുടെ 10 ശതമാനത്തിലേറെ സംഭാവനയും ഈ രംഗത്തു നിന്നാണ്. യൂനുസ് വന്നശേഷം തലതിരിഞ്ഞ നയങ്ങള്‍ മൂലം ആയിരക്കണക്കിന് ഫാക്ടറികളാണ് പൂട്ടിപ്പോയത്. പുതിയ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് ബംഗ്ലാദേശ് ഭരണകൂടം.
Read DhanamOnline in English
Subscribe to Dhanam Magazine