ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഒക്ടോബര്‍ 17

ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഒക്ടോബര്‍ 17
Published on
1. വായ്പാ അക്കൗണ്ടുകളില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടാല്‍ ബാധ്യത ഇടപാടുകാര്‍ക്കല്ല; ഹൈക്കോടതി

ഓവര്‍ഡ്രാഫ്റ്റ്/ കാഷ് ക്രെഡിറ്റ് സൗകര്യമുള്ള വായ്പാ അക്കൗണ്ടുകളില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പുവഴി പണം നഷ്ടപ്പെട്ടാല്‍ ബാങ്ക് ഇടപാടുകാരുടെ മേല്‍ ബാധ്യത ചുമത്താനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം ഇടപാടുകള്‍ തര്‍ക്ക ഇടപാടുകളുടെ ഗണത്തില്‍ വരുന്നതിനാല്‍ തട്ടിപ്പിന്റെ ഉത്തരവാദികളില്‍ നിന്നും സിവില്‍ കോടതി വഴി പണമീടാക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കുന്നു.

2. അടിസ്ഥാന സമ്പദ്ഘടകങ്ങള്‍ വളരെ ശക്തമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങള്‍ വളരെ ശക്തമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യന്‍. യാതൊരു വിധ ആശങ്കകളുമില്ലാതെ നിക്ഷേപത്തിനു തയ്യാറാകണമെന്ന് വ്യവസായ മേഖലയോട് അദ്ദേഹം ആവശ്യപ്പെട്ടു. ചെറുകിട കമ്പനികള്‍ക്ക് നല്‍കാനുള്ള പണം കുടിശ്ശിക വരുത്തി വന്‍കിട കമ്പനികള്‍ അവരെ ബുദ്ധിമുട്ടിപ്പിക്കുന്നതൊഴിവാക്കണമെന്നും ഫിക്കി സംഘടിപ്പിച്ച പരിപാടിയില്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

3. എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനയ്ക്ക് ആകര്‍ഷക വ്യവസ്ഥകളുണ്ടാക്കാന്‍ നീക്കം

എയര്‍ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരികള്‍ വാങ്ങി കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നവര്‍ക്ക് നിലവിലുള്ള അധിക ജീവനക്കാരെ 1 - 2 വര്‍ഷത്തിനകം പിരിച്ചുവിടാന്‍ വഴിയൊരുക്കുന്ന നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പനാ നീക്കം അനിശ്ചിതത്വത്തിലായതിനു പിന്നാലെയാണ് കൂടുതല്‍ ആകര്‍ഷകമായ ഏറ്റെടുക്കല്‍ വ്യവസ്ഥകള്‍ ആവിഷ്‌കരിക്കുന്നത്. അതേസമയം, ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

4. ഫെഡറല്‍ ബാങ്കിന് റെക്കോര്‍ഡ് ലാഭം; 417 കോടി രൂപ

സെപ്റ്റംബര്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 56.63 % വര്‍ധിച്ച് റെക്കോര്‍ഡ് നേട്ടവുമായി 416.70 കോടി രൂപയിലെത്തി. എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണ് ഫെഡറല്‍ ബാങ്ക് ഇത്തവണ കൈവരിച്ചിരിക്കുന്നത്. 718.80 കോടി രൂപയാണ് ഇക്കാലയളവില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. ആകെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ 3087.81 കോടി രൂപയെ അപേക്ഷിച്ച് 19.02% വര്‍ധിച്ച്‌ 3675.15 കോടി രൂപയിലെത്തി.

5. പി.എം.സി ഇടപാടുകാരുടെ സംരക്ഷണാവശ്യത്തില്‍ സുപ്രീം കോടതി വാദം കേള്‍ക്കും

പ്രതിസന്ധിയിലായ

പഞ്ചാബ് മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്കിലെ 15 ലക്ഷത്തോളം ഇടപാടുകാര്‍

ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍

ഉടന്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി  സമ്മതിച്ചു. പിഎംസി ബാങ്കിലെ

പോലുള്ള സാഹചര്യങ്ങളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സമഗ്ര

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കണമെന്ന അപേക്ഷയും ഹര്‍ജിയിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com