

തെരുവ് നായകൾക്ക് കോഴിയിറച്ചിയും ചോറും നല്‍കാന്‍ ഒരുങ്ങുകയാണ് ബംഗളൂരു മുനിസിപ്പാലിറ്റി (BBMP). 2.9 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ആക്രമണകാരികളായ തെരുവ് നായകളെ ശാന്തമാക്കാനും ഇതുവഴി പൊതു സുരക്ഷ മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് ബി.ബി.എം.പി കണക്കുകൂട്ടുന്നത്. 15 കിലോഗ്രാം ഭാരമുള്ള ഒരു നായയുടെ ദൈനംദിന ആവശ്യങ്ങൾക്ക് അനുയോജ്യമായ ഭക്ഷണമാണ് നല്‍കുക.
ബംഗളൂരുവിലെ എട്ട് സോണുകളിലായി 5,000 തെരുവ് നായ്ക്കൾക്ക് എല്ലാ ദിവസവും ശ്രദ്ധാപൂർവം തയാറാക്കിയ ഭക്ഷണം നൽകും. 150 ഗ്രാം ചിക്കൻ, 100 ഗ്രാം അരി, 100 ഗ്രാം പച്ചക്കറികൾ തുടങ്ങിയവ ഭക്ഷണത്തില്‍ ഉണ്ടാകും. നായകള്‍ക്ക് 465–750 കിലോ കലോറി ലഭിക്കുന്ന തരത്തിലാണ് ഇവ തയാറാക്കുക. ഈ ഭക്ഷണം നിശ്ചിത ഫീഡിംഗ് പോയിന്റുകളിലാണ് വിളമ്പുന്നത്. ഓരോ സോണിലും 100 മുതൽ 125 വരെ ഇത്തരം സ്ഥലങ്ങൾ ഉണ്ടാകും.
2030 ആകുമ്പോഴേക്കും പേവിഷബാധ ഇല്ലാതാക്കുന്നതിനുള്ള പ്രധാന ഘട്ടങ്ങളായ വാക്സിനേഷനുകളും വന്ധ്യംകരണവും പൂര്‍ത്തിയാക്കാനുളള ശ്രമങ്ങളിലാണ് മുനിസിപ്പാലിറ്റി. നായ്ക്കളെ കൂടുതൽ എളുപ്പത്തിൽ കണ്ടെത്താനും ആക്‌സസ് ചെയ്യാനും ഭക്ഷണം നൽകുന്നത് സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം നീക്കത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഭക്ഷണം നൽകുന്നതിന് പകരം തെരുവ് നായകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം പറഞ്ഞു. ബംഗളൂരുവിലെ തെരുവ് നായകൾ ഇതര സംസ്ഥാന തൊഴിലാളികളായ വടക്കേ ഇന്ത്യക്കാരേക്കാൾ കൂടുതൽ പ്രോട്ടീൻ നിറഞ്ഞ ഭക്ഷണമാണ് കഴിക്കുന്നത് എന്നായിരുന്നു ഒരാള്‍ സമൂഹമാധ്യമമായ എക്സില്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യയിലുടനീളമുള്ള നായകൾ ബംഗളൂരുവിലേക്ക് കുടിയേറുകയാണ്. അവയ്ക്ക് ഭാഷ തടസമില്ലെന്നുമാണ് മറ്റൊരാള്‍ പറഞ്ഞത്.
BBMP announces ₹2.9 crore plan to feed stray dogs with chicken and rice daily, drawing both praise and criticism online.
Read DhanamOnline in English
Subscribe to Dhanam Magazine