

പ്ലാസ്റ്റിക് ഉപയോഗം തടയുന്നതിനായി ബിവറേജസ് കോർപ്പറേഷൻ (Bevco) വഴി ബോട്ടിലുകള്‍ തിരികെ നൽകുന്ന പദ്ധതി അധികൃതര്‍ അവതരിപ്പിക്കുന്നു. ഈ വർഷം സെപ്റ്റംബറിൽ തിരുവനന്തപുരത്തും കണ്ണൂരും പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കും.
ക്യുആർ കോഡ് ഉള്ള കുപ്പികൾ വാങ്ങിയ അതത് ഔട്ട്ലെറ്റുകളിൽ തന്നെ തിരികെ നൽകാം. മദ്യക്കുപ്പികൾ വാങ്ങുമ്പോൾ ഉപഭോക്താവ് ഔട്ട്ലെറ്റിൽ 20 രൂപ നിക്ഷേപിക്കേണ്ടി വരും. ബെവ്കോ വഴി പ്രതിവർഷം 70 കോടി കുപ്പികളാണ് വിൽക്കുന്നത്. ഇതിൽ 56 കോടിയും പ്ലാസ്റ്റിക് കുപ്പികളാണ്.
ജൈവ വിസർജ്ജ്യമല്ലാത്ത കുപ്പികൾ തിരികെ നൽകാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാലിന്യം തള്ളുന്നത് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഉപേക്ഷിക്കപ്പെട്ട കുപ്പികളുടെ അളവ് കുറയ്ക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
ബെവ്കോയും ക്ലീൻ കേരള കമ്പനി ലിമിറ്റഡും (CKCL) സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരികെ വരുന്ന കുപ്പികളുടെ ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുന്നതും സംസ്കരണവും പുനരുപയോഗവും ഉറപ്പാക്കുന്നതും CKCL ആയിരിക്കും.
ആഗസ്റ്റ് 5 മുതൽ തൃശ്ശൂരിൽ 4000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബെവ്കോയുടെ ആദ്യത്തെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിക്കും. നാല് സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റുകൾ കൂടി ഉടൻ തുറക്കാനും ഉദ്ദേശിക്കുന്നുണ്ട്. 900 രൂപയിൽ കൂടുതൽ വിലയുള്ള മദ്യ ബ്രാൻഡുകൾ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റിൽ വിൽക്കപ്പെടുന്നതാണ്.
Bevco to launch premium outlet in Thrissur and introduces plastic bottle return initiative from September.
Read DhanamOnline in English
Subscribe to Dhanam Magazine