അഖിലേന്ത്യ പണിമുടക്ക് അര്‍ധരാത്രി മുതല്‍, സ്വകാര്യ ബസുകളും ടാക്‌സികളും ഓടില്ല, കെ.എസ്.ആര്‍.ടി.സി നിരത്തിലിറങ്ങുമെന്ന് മന്ത്രി, പറ്റില്ലെന്ന് ജീവനക്കാര്‍, ബാങ്കുകളുടെയും സ്‌കൂളുകളുടെയും പ്രവര്‍ത്തനം എങ്ങനെ?

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകള്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്
private bus stand and people
Wikimedia
Published on

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശവ്യാപകമായി പണിമുടക്കും. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, പോസ്റ്റല്‍, നിര്‍മാണ മേഖലയില്‍ ഉള്ളവരടക്കം 25 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശവ്യാപകമായി ജനജീവിതത്തെ ബാധിക്കുന്ന പണിമുടക്കില്‍ സ്വകാര്യ ബസുകളും, ഓട്ടോ ടാക്‌സി തൊഴിലാളികളും പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ ഓടുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞെങ്കിലും പണിമുടക്കുമെന്നാണ് ജീവനക്കാരുടെ നിലപാട്.

എന്തിനാണ് ഭാരത് ബന്ദ്

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ, ദേശവിരുദ്ധ, കോര്‍പറേറ്റ് അനുകൂല നിലപാടുകള്‍ക്ക് എതിരായാണ് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചത്. 10 ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറമാണ് ജൂലൈ 9ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. തൊഴിലാളി വിരുദ്ധമായ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന അവസാനിപ്പിക്കുക, സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെന്‍ഷന്‍ 9,000 രൂപയായും വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്.

കേരളത്തില്‍ സമരം വേറെ

കേരളത്തില്‍ ഭരണ-പ്രതിപക്ഷ തൊഴില്‍ സംഘടനകള്‍ വ്യത്യസ്ത ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിനിറങ്ങുന്നത്. യു.ഡി.എഫ് അനുകൂല സംഘടനകള്‍ സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ സമരം ചെയ്യുമ്പോള്‍ ഇടതു സംഘടനകള്‍ കേന്ദ്രത്തിനെതിരെയും പ്രതിഷേധിക്കുന്നു. കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ആര്‍.എസ്.എസ് അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ് അറിയിച്ചിട്ടുണ്ട്.

സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമോ?

ദേശീയ പണിമുടക്കിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ സ്‌കൂളുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം തടസപ്പെടുമെന്ന് ഉറപ്പാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയൊന്നും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. കേരള സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ബാങ്കുകള്‍ തുറക്കുമോ?

സമരത്തിന്റെ ഭാഗമാകുമെന്ന് അസോസിയേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസും അറിയിച്ചിട്ടുള്ളതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനവും തടസപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഷുറന്‍സ് മേഖലയെയും സമരം ബാധിക്കുമെന്നാണ് കരുതുന്നത്. സ്വകാര്യ മേഖലയിലേത് അടക്കമുള്ള ഫാക്ടറികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും പണിമുടക്ക് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വണ്ടിയോടുമോ?

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ ആഹ്വാനം ചെയ്ത സൂചന പണിമുടക്ക് ചൊവ്വാഴ്ച സംസ്ഥാനത്ത് നടക്കുകയാണ്. ഇതിനൊപ്പം ബുധനാഴ്ചയിലെ ദേശീയ പണിമുടക്കിലും പങ്കെടുക്കുമെന്ന് സ്വകാര്യ ബസുകളുടെ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഓട്ടോ-ടാക്‌സി ജീവനക്കാരും പങ്കുചേരും. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കില്ലെന്നാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിലപാട്. എന്നാല്‍ മന്ത്രിക്കല്ല കെ.എസ്.ആര്‍.ടി.സി എം.ഡിക്കാണ് നോട്ടീസ് നല്‍കിയതെന്നും പണിമുടക്കിന്റെ ഭാഗമാകുമെന്നുമാണ് ജീവനക്കാരുടെ നിലപാട്. ഇതോടെ പൊതുഗതാഗത മേഖല മുഴുവനായും സ്തംഭിക്കുമെന്ന് ഉറപ്പാണ്.

കടകള്‍ തുറക്കുമോ?

വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും സമരത്തിന്റെ ഭാഗമാകുമെന്നാണ് ട്രേഡ് യൂണിയനുകള്‍ പറയുന്നത്. അതുകൊണ്ട് മാളുകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒഴിവാക്കിയവ

- പാല്‍, പത്രവിതരണം, ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, ജലവിതരണം, അഗ്നിശമന സേവനങ്ങള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

- റെയില്‍ സ്‌റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം, ടൂറിസം മേഖല എന്നിവയെയും ഒഴിവാക്കി.

- ഭക്ഷണശാലകള്‍ അടച്ചിടുമെങ്കിലും ടൂറിസം മേഖലയിലെ താമസ സൗകര്യമുള്ള ഹോട്ടലുകളെ ഒഴിവാക്കിയിട്ടുണ്ട്.

- കെ.എസ്.ആര്‍.ടി.സി അടക്കമുള്ള പൊതുഗതാഗത മാര്‍ഗങ്ങള്‍ പ്രവര്‍ത്തിക്കില്ലെങ്കിലും ആര്‍.സി.സി, മെഡിക്കല്‍ കോളേജ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അവശ്യ സര്‍വീസുകളെയും ബാധിക്കില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com