അഖിലേന്ത്യ പണിമുടക്കിൽ കേരളം സ്തംഭിച്ചു, കൊല്‍ക്കത്തയിലും ബീഹാറിലും ട്രെയിന്‍ തടഞ്ഞു; മറ്റ് സംസ്ഥാനങ്ങളില്‍ കാര്യമായ ചലനമില്ല

ബംഗളൂരു, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം ഓഫീസുകളും സ്ഥാപനങ്ങളും സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നു
അഖിലേന്ത്യ പണിമുടക്കിൽ കേരളം സ്തംഭിച്ചു, കൊല്‍ക്കത്തയിലും ബീഹാറിലും ട്രെയിന്‍ തടഞ്ഞു; മറ്റ് സംസ്ഥാനങ്ങളില്‍ കാര്യമായ ചലനമില്ല
Published on

രാജ്യത്തെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. ഇന്ന് രാത്രി 12 വരെയാണ് രാജ്യവ്യാപക പണിമുടക്ക്. കേരളത്തില്‍ പണിമുടക്ക് ഏറെക്കുറെ പൂര്‍ണമാണ്. ചില സ്ഥലങ്ങളില്‍ ചെറിയതോതില്‍ സംഘര്‍ഷം ഉണ്ടായതൊഴിച്ചാല്‍ പൊതുവേ സമാധാനപരമാണ്.

കേരളത്തിനു പുറത്ത് പണിമുടക്കിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. കൊല്‍ക്കത്തയില്‍ പണിമുടക്ക് അനുകൂലികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബീഹാറില്‍ പണിമുടക്ക് അനുകൂലികള്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചു. മുംബൈ അടക്കമുള്ള വ്യവസായിക നഗരങ്ങളില്‍ ജനജീവിതം സാധാരണഗതിയിലാണ്. ബംഗളൂരു, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം ഓഫീസുകളും സ്ഥാപനങ്ങളും സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നു.

തെലങ്കാനയിൽ ട്രേഡ് യൂണിയനുകൾ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ചരക്കു വാഹനങ്ങള്‍ ഓടുന്നില്ല. ഹൈദരാബാദില്‍ വ്യവസായ മേഖലകളില്‍ പണിമുടക്ക് ഭാഗികമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്കിന് കാര്യമായ ചലനമുണ്ടാക്കാനായില്ല.

കേരളത്തില്‍ പണിമുടക്ക് പൂര്‍ണം

സംസ്ഥാനത്തെ നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം തീരെ കുറവാണ്. പണിമുടക്കിനെക്കുറിച്ച് നേരത്തെ തന്നെ അറിഞ്ഞിരുന്നതിനാല്‍ പലരും യാത്ര മാറ്റിവച്ചിരുന്നു. ചില സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുന്നുവെന്ന പരാതി പലയിടത്തും നിന്നും ഉയരുന്നുണ്ട്.

കൊച്ചിയിലും തൃശൂരിലും കൊല്ലത്തും മലപ്പുറത്തും തിരുവനന്തപുരത്തും സമരക്കാര്‍ ബസ് തടഞ്ഞു. കൊല്ലം ഡിപ്പോയില്‍ നിന്ന് പുറപ്പെടാനിരുന്ന മൂന്നാര്‍, എറണാകുളം അമൃത സര്‍വീസുകളും സമരാനുകൂലികള്‍ തടഞ്ഞു. റിസര്‍വേഷനില്‍ യാത്രക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ബസിലുണ്ടായിരുന്നു.

സമരാനുകൂലികള്‍ കൊടികുത്തി ബസ് തടയുകയായിരുന്നു. മലപ്പുറത്ത് സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തില്‍ ബസ് തടഞ്ഞു. തിരുവനന്തപുരത്ത് തമ്പാനൂര്‍ സ്റ്റാന്‍ഡിന് പുറത്തുനിന്ന് ചില ബസുകള്‍ സര്‍വീസ് നടത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com