തായ്‌ലന്‍ഡുകാര്‍ക്ക് നേസല്‍ വാക്‌സിന്‍ റെഡി, ടെസ്റ്റ് വിജയിച്ചിട്ടും വില്‍പ്പനയ്‌ക്കെത്താതെ ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സിന്‍

ഭാരത് ബയോടെക്കിന്റെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന കോവിഡ് നേസല്‍ സ്‌പ്രേ തയ്യാറായിട്ടും വിപണിയിലില്ല
Photo : Bharat Biotech / Facebook
Photo : Bharat Biotech / Facebook
Published on

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിയും കുറഞ്ഞും നില്‍ക്കുമ്പോള്‍ ഭാരത് ബയോടെക്കിന്റെ നേസല്‍ സ്‌പ്രേ വില്‍പ്പനയ്‌ക്കെത്താന്‍ വൈകുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികള്‍ മന്ദഗതിയിലായതിനെത്തുടര്‍ന്നാണ് ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനേസല്‍ കൊവിഡ്-19 വാക്സിന്‍ സ്‌പ്രേ iNcovacc പുറത്തിറങ്ങാതെ വൈകുന്നതെന്ന് റിപ്പോര്‍ട്ടുകളും സജീവമാണ്.

അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താമെന്ന് തെളിഞ്ഞിട്ടുള്ള ലോകത്തിലെ ആദ്യത്തെ ഇന്‍ട്രാനാസല്‍ കോവിഡ് -19 വാക്‌സിന്‍ സ്‌പ്രേയാണ് ഭാരത് ബയോടെക്കിന്റേത്. അതായത് രണ്ട് തവണ ഇത് ഉപയോഗപ്പെടുത്തിയാല്‍ രണ്ട് ഡോസ് വാക്‌സിന്റെ ഗുണം ചെയ്യുമെന്നര്‍ത്ഥം. എന്നാല്‍ ഇതിന് ഉപയോഗാനുമതി ലഭിച്ചിട്ടും വില്‍പ്പനയ്ക്കായി വിലയും വിതരണപ്രക്രിയയ്ക്കുള്ള അനുമതി ലഭിക്കാതെയാണ് വൈകുന്നത്.

18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക്, പ്രാഥമിക രണ്ട് ഡോസ് ഷെഡ്യൂളിനായി നിയന്ത്രിത ഉപയോഗത്തിന് സ്‌പ്രേ സജ്ജമെന്ന് ഈ മാസം ആദ്യം തന്നെ കമ്പനി വിവരം പുറത്തുവിട്ടതാണ്. സര്‍ക്കാര്‍ അംഗീകാരവും ഇത് നേടിയിരുന്നു. എന്നാല്‍ വിപണിയില്‍ ഇത് എന്നു ലഭ്യമാകും എന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

ജോലിചെയ്യുന്നവര്‍ക്കെല്ലാം എളുപ്പത്തില്‍ ഉപയോഗപ്പെടുത്താനായി കോവിഡ് ആന്റിബോഡീസ് ഉള്ള നേസല്‍ സ്േ്രപ തായ്‌ലന്‍ഡ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിയുമായി സഹകരിച്ച് വിപണിയിലെത്തിച്ചിരുന്നു. ആറ് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ആന്റിബോഡീസ് അടങ്ങുന്ന സ്‌പ്രേ മുതിര്‍ന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണ്.

നിലവില്‍ ഗ്ലെന്‍മാര്‍ക്കിന്റെ ഫാബി കോവിഡ് നേസല്‍ സ്‌പ്രേ മാത്രമാണ് തായ്‌ലന്‍ഡ് സര്‍ക്കാരിന്റേത് പോലെ ഇപ്പോള്‍ ഇവിടെ ലഭ്യമായിട്ടുള്ളത്. 850 രൂപയ്ക്ക് വില്‍പ്പനയ്‌ക്കെത്തിയ ഫാബി സ്‌പ്രേ ഇപ്പോള്‍ 650 നിലവാരത്തില്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ 620 രൂപയ്ക്കും ലഭിക്കും.

കോവിഡ്-19 വാക്സിനായ കോവാക്സിന്‍ നിര്‍മ്മിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന് സ്‌പ്രേ നിര്‍മാണത്തിനായി തന്നെ ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ രാജ്യത്തുടനീളം ഇന്‍ട്രാനാസല്‍ നിര്‍മ്മാണ ശാലകളുണ്ട്. വാക്സിനേഷന്‍ എടുക്കാത്ത രോഗികള്‍, മധ്യവയസ്‌കരും പ്രായമായവരുമായ രോഗികള്‍ തുടങ്ങിയവരില്‍ വിശദമായ ട്രയല്‍ നടത്തിയാണ് നേസല്‍ സ്‌പ്രേ അംഗീകാരം നേടിയതെന്നും കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു.

കോവിന്‍ ആപ്പില്‍ സ്‌പ്രേയില്ല

സര്‍ക്കാരിന് കീഴില്‍ രാജ്യത്തെല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ ആരംഭിച്ച ഉദ്യമമായ കോവിന്‍ ആപ്പില്‍ സ്‌പ്രേ ഇല്ലെന്നതും ചര്‍ച്ചയാകുന്നുണ്ട്. ഉപയോഗിക്കാനുള്ള എളുപ്പവും മികച്ച ഫലവും ഉണ്ടായിട്ടും വിപണിയിലേക്ക് സ്േ്രപ എത്താത്തത് സംബന്ധിച്ച് ആരോഗ്യ മേഖലയിലുള്ളവരും ആശങ്കകള്‍ അറിയിക്കുന്നു. സര്‍ക്കാര്‍ ഭാരത് ബയോടെക്കില്‍ നിന്നും ഓര്‍ഡര്‍ നല്‍കി മരുന്ന് വാങ്ങി വില നിശ്ചയിച്ചാലാണ് ആപ്പിലും കോവിഡ് മരുന്നുകള്‍ ലഭിക്കുന്നിടത്തും സ്‌പ്രേ ലഭിക്കുക. ഈ സ്േ്രപ പുറത്തിറങ്ങിയാല്‍ കോവിഡിനെതിരെ ഏറ്റവും സംരക്ഷണം ലഭിക്കുന്ന സ്‌പ്രേ പുറത്തിറക്കിയെന്ന ബഹുമതിയും രാജ്യത്തിന് സ്വന്തമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com