
ഗതാഗതത്തിലും ടൂറിസത്തിലും വലിയ മാറ്റത്തിന് കൊച്ചി തയാറെടുക്കുകയാണെന്ന് കെ.എം.ആർ.എൽ. ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം (IURWTS) പദ്ധതിയുടെ ഭാഗമായി വലിയ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുളളത്. കൊച്ചിയിലെ ആറ് പ്രധാന കനാലുകളായ പേരണ്ടൂർ, ചിലവന്നൂർ, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാർക്കറ്റ് കനാൽ എന്നിവയുടെ ആഴവും വീതിയും കൂട്ടി മനോഹരമാക്കുന്ന പ്രവൃത്തിയാണ് പദ്ധതിയുടെ ഭാഗമായി നടത്തുക.
ഓരോ കനാലും കുറഞ്ഞത് 16.5 മീറ്ററായി വീതികൂട്ടും. കനാലിന്റെ ഇരുവശത്തുമായി ഹരിതാഭയും ആകർഷകമായ നടപ്പാതകളും വികസിപ്പിക്കും. ഇടപ്പള്ളി, ചിലവന്നൂർ കനാലുകളിലൂടെ ബോട്ട് സർവീസുകള്‍ ആരംഭിക്കും. മുട്ടാർ മുതൽ ഇടപ്പള്ളി കനാൽ വഴി ചിത്രപ്പുഴ വരെയുള്ള 11.5 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ജലപാതയിൽ ഓരോ അര മണിക്കൂര്‍ ഇടവിട്ട് ബോട്ട് സര്‍വീസ് നടത്തും.
ചിലവന്നൂർ കനാലിനോട് ചേർന്ന് മറൈൻ ഡ്രൈവിന് സമാനമായ സംവിധാനം നടപ്പാക്കുന്നത് പരിഗണനയിലാണ്. വിശ്രമത്തിനും വിനോദത്തിനുമായി ഒരു പുതിയ ലക്ഷ്യസ്ഥാനം ഒരുക്കുക എന്നതിനൊപ്പം വാട്ടർ സ്‌പോർട്‌സ് സൗകര്യങ്ങളും ഇവിടെയുണ്ടാകും.
മഴക്കാല വെള്ളപ്പൊക്കം ലഘൂകരിക്കാനും കൊച്ചിയിലെ മാലിന്യ സംസ്കരണ പ്രശ്നങ്ങൾ പരിഹരിക്കാനും കൂടി ലക്ഷ്യമിട്ടുളളതാണ് പദ്ധതി. 1,325 കോടി രൂപ ചെലവിൽ ഏലംകുളം, വെണ്ണല, പേരണ്ടൂർ, മുട്ടാർ എന്നിവിടങ്ങളിൽ മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ 1,325 കോടി രൂപ ചെലവിൽ സ്ഥാപിക്കും. കനത്ത മഴക്കാലത്ത് ജലപ്രവാഹം മെച്ചപ്പെടുത്തുന്നതിനായി വെള്ളപ്പൊക്കം കുറയ്ക്കുന്നതിനുമായി ബണ്ട് റോഡിൽ 90 മീറ്റർ പുതിയ പാലവും സുഭാഷ് ചന്ദ്രബോസ് റോഡിൽ പാലത്തിന്റെ പുനർനിർമാണവും നടത്തും. 3,716.10 കോടി രൂപയാണ് പദ്ധതിയുടെ ആകെ നിര്‍മ്മാണ ചെലവായി കണക്കാക്കുന്നത്.
Kochi’s ₹3,716 crore canal rejuvenation project brings boat services and tourism upgrade via six widened waterways.
Read DhanamOnline in English
Subscribe to Dhanam Magazine