ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; 16 മെയ്, 2022

എസ്ബിഐ വീണ്ടും നിരക്കുകള്‍ വര്‍ധിപ്പിച്ചു; പുതിയ പലിശ നിരക്കിലേക്ക് മാറ്റം ഇന്നുമുതല്‍
SBI എംസിഎല്‍ആര്‍ MCLR (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്) ഉയര്‍ത്തി. കഴിഞ്ഞ രണ്ട് മാസത്തില്‍ രണ്ടാം തവണയാണ് എസ്ബിഐ MCLR വര്‍ധിപ്പിച്ചത്. 10 ബേസിസ് പോയിന്റ് ആണ് ഇത്തവണ വര്‍ധിപ്പിച്ചത്. ഇതോടെ ബേസ് റേറ്റ് 7.20 ശതമാനമായി.
എസ്ബിഐയുടെ ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്ക് 7.10 ശതമാനം ആയിരുന്നു. ഇത് 10 ബേസിസ് പോയിന്റ് ഉയര്‍ത്തിയാണ് 7.20 ശതമാനമാക്കിയത്. ഇതോടെ രണ്ട് വര്‍ഷത്തേക്കുള്ള വായ്പാനിരക്ക് 7.30 ശതമാനത്തില്‍ നിന്നും 7.40 ശതമാനമായി ഉയര്‍ന്നു.
മൂന്ന് വര്‍ഷത്തേക്കുള്ള വായ്പാ നിരക്ക് 7.40 ശതമാനത്തില്‍ നിന്നും 7.50 ശതമാനമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ആറ് മാസത്തെ വായ്പാനിരക്ക് 7.05 ശതമാനത്തില്‍ നിന്ന് 7.15 ശതമാനമായി ഉയര്‍ത്തി. മെയ് 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും എന്ന് എസ്ബിഐ അറിയിച്ചു.
ഹോള്‍സിമിന്റെ ഇന്ത്യയിലുള്ള രണ്ട് കമ്പനികള്‍ ഏറ്റെടുത്ത് അദാനി
സ്വിസ് കമ്പനി ഹോള്‍സിമിന് ഇന്ത്യയിലുള്ള രണ്ടു സിമന്റ് കമ്പനികളും (എസിസി, അംബുജ) ഏറ്റെടുത്ത് അദാനി ഗ്രൂപ്പ് . ഓപ്പണ്‍ ഓഫറിനു വേണ്ടി വരുന്നതടക്കം 1050 കോടി ഡോളര്‍ മുടക്കിയാണ് ഇവ വാങ്ങുക.
അംബുജ സിമന്റ്‌സിലെ ഹോള്‍സിമിന്റെ 63.1 ശതമാനം ഓഹരികളാണ് സ്വന്തമാക്കുക. എസിസിയില്‍ അംബുജ സിമന്റ്സിന് 50.1 ശതമാനം ഓഹരികളാണ് സ്വന്തമായി ഉള്ളത്. ഇത് കൂടാതെ കമ്പനിയുടെ നേരിട്ടുള്ള 4.5 ശതമാനം ഓഹരികളും ഈ ഡീലിലൂടെ അദാനിഗ്രൂപ്പ് സ്വന്തമാക്കുന്നുണ്ട്. ഡീല്‍ സംബന്ധിച്ച് ഹോള്‍സിമുമായി ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
വിദേശത്തുള്ള ഒരു ഉപകമ്പനി വഴിയാകും അദാനി ഇവ വാങ്ങുക. ഇതു വഴി 700 ലക്ഷം ടണ്‍ സിമന്റ് ഉല്‍പാദനശേഷി അദാനി ഗ്രൂപ്പിന് ഉണ്ടാകും. കുമാര്‍ മംഗളം ബിര്‍ലയുടെ അള്‍ട്രാടെക്ക് 1114 ലക്ഷം ടണ്‍ ഉല്‍പാദന ശേഷി ഉള്ളതാണ്. സിമന്റ് മേഖലയിലെ പ്രവേശനത്തോടെ അദാനി ഗ്രൂപ്പ് വിപണി മൂല്യത്തില്‍ റിലയന്‍സ് ഗ്രൂപ്പിനെ മറികടന്നു ടാറ്റാ ഗ്രൂപ്പിനു തൊട്ടു പിന്നിലെത്തും.
ജെറ്റ് ഇന്ധനവില റെക്കോര്‍ഡിലേക്ക്, ഒറ്റയടിക്ക് 5.3 ശതമാനം വര്‍ധിപ്പിച്ചു
ജെറ്റ് ഇന്ധനവില (Jet Fuel Price) എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക്. തിങ്കളാഴ്ച ഒറ്റയടിക്ക് 5.3 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷത്തെ പത്താമത്തെ വര്‍ധനവാണിത്. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 6,188.25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ എടിഎഫിന്റെ വില ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ 1,23,039.71 രൂപയായി. ജെറ്റ് ഇന്ധന വില എല്ലാ മാസവും 1, 16 തീയതികളിലാണ് പരിഷ്‌കരിക്കുന്നത്.
റഷ്യയിലെ ബിസിനസുകള്‍ അവസാനിപ്പിച്ച് മക്ഡൊണാള്‍ഡ്‌സ്
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയിലെ ബിസിനസുകള്‍ അവസാനിപ്പിച്ച് മക്ഡൊണാള്‍ഡ്‌സ് കോര്‍പ്പറേഷന്‍. 30 വര്‍ഷമായി തുടരുന്ന പ്രവര്‍ത്തനമാണ് മക്ഡൊണാള്‍ഡ്‌സ് നിര്‍ത്തലാക്കിയത്. മാര്‍ച്ചില്‍, മക്‌ഡൊണാള്‍ഡ് അതിന്റെ ഐക്കണിക് പുഷ്‌കിന്‍ സ്‌ക്വയര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ റഷ്യയിലെ എല്ലാ റെസ്റ്റോറന്റുകളും അടച്ചിരുന്നു.
കയറ്റുമതി നിരോധനത്തിന് പിന്നാലെ ഗോതമ്പ് വില റെക്കോര്‍ഡ് ഉയരത്തില്‍
ഇന്ത്യയില്‍നിന്നുള്ള ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിന്നാലെ ആഗോളതലത്തില്‍ ഗോതമ്പ് വില റെക്കോര്‍ഡ് ഉയരത്തിലെത്തി. ഉഷ്ണതരംഗം ഉല്‍പ്പാദനത്തെ ബാധിച്ചതിനെ തുടര്‍ന്ന് ചരക്കുകളുടെ കയറ്റുമതി നിരോധിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. യൂറോപ്യന്‍ വിപണി തുറന്നതോടെ വില ടണ്ണിന് 435 യൂറോ (453 ഡോളര്‍) ആയി കുതിച്ചു.
ആറു ദിവസത്തെ ഇടിവിന് ശേഷം മുന്നേറ്റവുമായി വിപണി
ആറു ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം ഓഹരി സൂചികകള്‍ തിരിച്ചു വരവിന്റെ ട്രാക്കില്‍. സെന്‍സെക്സ് 180.22 പോയ്ന്റ് ഉയര്‍ന്ന് 52973.84 പോയ്ന്റിലും നിഫ്റ്റി 60.10 പോയ്ന്റ് ഉയര്‍ന്ന് 15842.30 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
വിദേശ നിക്ഷേപകര്‍ ഉയര്‍ന്ന വരുമാനമുള്ള യുഎസ് ബോണ്ടുകളിലേക്ക് തിരിയുകയും ഇവിടെ ഓഹരി വിറ്റഴിക്കുകയും ചെയ്തപ്പോള്‍ ആഭ്യന്തര നിക്ഷേപകരാണ് ഒരുപരിധി വരെ വിപണിയെ താങ്ങി നിര്‍ത്തിയത്.
2180 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. 1138 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 172 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. എവിറ്റി (8.76 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (7.43 ശതമാനം), കിറ്റെക്സ് (6.25 ശതമാനം), ഇന്‍ഡിട്രേഡ് (5.97 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.85 ശതമാനം), അപ്പോളോ ടയേഴ്സ് (4.73 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ ( 4.70 ശതമാനം), ധനലക്ഷ്മി ബാങ്ക് (4.51 ശതമാനം) തുടങ്ങി 27 കേരള കമ്പനി ഓഹരികള്‍ക്കും ഇന്ന് നേട്ടമുണ്ടാക്കാനായി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it