

കാനഡയിൽ ഇരുണ്ട ദിനങ്ങൾ കൊണ്ടുവന്ന അമേരിക്കയെ ഇനി വിശ്വസിക്കാൻ കഴിയില്ലെന്ന് കാനഡയുടെ അടുത്ത പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട മാർക്ക് കാർണി പറഞ്ഞു. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുള്ള 59 കാരനായ കാർണി 85 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് ലിബറൽ പാർട്ടിയുടെ നേതൃത്വത്തിലെത്തിയത്. ഇതോടെ ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി കാനഡയുടെ പ്രധാനമന്ത്രിയായി കാര്‍ണി ചുമതലയേല്‍ക്കും.
കാനഡ ഞെട്ടലിൽ നിന്ന് കരകയറുകയാണ്. വരാനിരിക്കുന്ന ദുഷ്‌കരമായ ദിവസങ്ങളിൽ നമ്മൾ ഒരുമിച്ച് നിൽക്കേണ്ടതുണ്ട്. ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് കാര്‍ണി. പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ശേഷമുളള കാര്‍ണിയുടെ ആദ്യ പ്രസ്താവനകളിലൊന്നാണ് ഇത്. കാനഡയുടെ വരും ദിനങ്ങളിലെ അമേരിക്കയോടുളള സമീപനം വ്യക്തമാക്കുന്നതാണ് കാര്‍ണിയുടെ അഭിപ്രായങ്ങള്‍. അമേരിക്കയ്ക്ക് എതിരെ ശക്തമായ നിലപാടുകളായിരിക്കും കാര്‍ണി സ്വീകരിക്കുകയെന്നാണ് കരുതുന്നത്.
കാനഡക്കാരുടെ വിഭവങ്ങൾ, വെള്ളം, ഭൂമി തുടങ്ങിയവ അമേരിക്ക വളരെയധികം ആഗ്രഹിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിൽ വിശ്വസനീയമായ പ്രതിബദ്ധത അമേരിക്കയ്ക്ക് ഉണ്ടാകുന്നതുവരെ കാനഡ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും താരിഫ് ഭീഷണികളെ സംബന്ധിച്ച് കാർണി ബിബിസി യോട് പറഞ്ഞു. രാജ്യം ഒരുമിച്ച് ഈ പ്രതിസന്ധിയെ മറികടക്കും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിക്കുന്നതിന് പേരുകേട്ടയാളാണ് കാർണി. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന ട്രംപിന്റെ ആഗ്രഹത്തിനുളള മറുപടിയായി കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നും കാർണി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine