സി സി ഡി ഉടമ സിദ്ധാര്‍ത്ഥയുടെ കത്ത്; ആരോപണം നിഷേധിച്ച് ആദായ നികുതി വകുപ്പ്
കഫേ കോഫി ഡേ ഉടമ സിദ്ധാര്‍ത്ഥയുടെ തിരോധാനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഇതിനിടെ സിദ്ധാര്‍ത്ഥ തന്റെ ജീവനക്കാര്‍ക്ക് എഴുതിയതെന്ന പേരില്‍ പുറത്തുവന്ന കത്തും ചര്‍ച്ചയായിരുന്നു. ഇപ്പോളിതാ കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത് പോലെ
ആദായനികുതി വകുപ്പ് വേട്ടയാടിയെന്ന വിവരം ആദായനികുതി വകുപ്പ് നിഷേധിച്ചു രംഗത്തെത്തിയിരിക്കുകയാണ്.
സിദ്ധാര്‍ത്ഥയ്ക്ക് മേല്‍ ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നും, എല്ലാ നടപടികളും നിയമപ്രകാരം മാത്രമാണ് സ്വീകരിച്ചതെന്നും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു. കത്തിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സിദ്ധാര്‍ഥയിലേക്ക് അന്വേഷണം എത്തിയത് കര്‍ണാടകത്തിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ നടന്ന റെയ്ഡിനെത്തുടര്‍ന്നാണെന്ന് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. 480 കോടിയോളം കണക്കില്‍ പെടാത്ത വരുമാനം ഉണ്ടാക്കിയെന്ന് സിദ്ധാര്‍ഥ സമ്മതിച്ചിരുന്നു.
Read More : വി ജി സിദ്ധാര്‍ത്ഥയെ കാണാനില്ല; കഫേ കോഫി ഡേ ഓഹരി വില ഇടിഞ്ഞു
Read More: ‘ഇനിയും താങ്ങാനാവില്ല, ഞാൻ പരാജയപ്പെട്ടു,’ വി.ജി സിദ്ധാര്‍ത്ഥയുടെ കത്ത് പുറത്ത്
കേസുമായി ബന്ധപ്പെട്ട് ഓഹരി വ്യാപാരം തടസ്സപ്പെടുത്തിയതിനാല്‍ ബിസിനസ്സ് മുന്നോട്ടുകൊണ്ടുപോകാന്‍ പാടുപെടുന്നതിനെക്കുറിച്ച് കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓഹരി ഇടപാട് തടസ്സപ്പെടുത്തിയിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഉപാധികള്‍ വച്ച് ഇടപാടുകള്‍ക്ക് അനുമതി നല്‍കിയിരുന്നതായും ആദായ നികുതി വകുപ്പിന്റെ വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നു.