

ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രപര്യവേക്ഷണ ദൗത്യം ‘ചന്ദ്രയാൻ-2’ ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കും. ഉച്ച കഴിഞ്ഞ് 2.43 നാണ് ലോഞ്ച്. ജൂലായ് 15-ന് വിക്ഷേപണത്തിന് ഒരു മണിക്കൂർ മുൻപ് സാങ്കേതികത്തകരാർ മൂലം വിക്ഷേപണം മാറ്റിവെക്കേണ്ടി വന്നിരുന്നു.
ഏഴുദിവസം വൈകിയാണ് വിക്ഷേപണമെങ്കിലും സെപ്റ്റംബർ ആറിനുതന്നെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള സമയക്രമീകരണം നടത്തിയിട്ടുണ്ട്. ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ (വിക്രം), പര്യവേക്ഷണം നടത്തുന്ന റോവർ (പ്രഗ്യാൻ) എന്നിവയടങ്ങിയതാണ് ചന്ദ്രയാൻ-2.
ചന്ദ്രയാൻ-2 വിനെ വഹിക്കുന്നത് ജി.എസ്.എൽ.വി. മാർക്ക്-3 റോക്കറ്റാണ്. ‘ബാഹുബലി’ എന്നാണ് റോക്കറ്റിന്റെ വിളിപ്പേർ. ഏകദേശം 640-ടൺ ആണിതിന്റെ ഭാരം. നീളം 44 മീറ്ററും.
ബാഹുബലി ചിത്രത്തിലെ നായകനെപ്പോലെതന്നെ, 3.8 ടൺ ഭാരമുള്ള ചന്ദ്രയാനിനെ അനായാസം വഹിക്കാൻ കെൽപ്പുള്ള റോക്കറ്റാണ് ജി.എസ്.എൽ.വി. മാർക്ക്-3. വിക്ഷേപണത്തിന് 16 മിനിറ്റിന് ശേഷം ചന്ദ്രയാനിനെ 170x39059 കിലോമീറ്റർ ഓർബിറ്റിൽ എത്തിക്കുകയാണ് 'ബാഹുബലി'യുടെ ദൗത്യം.
375 കോടി രൂപ ചെലവിട്ടാണ് ജി.എസ്.എൽ.വി. മാർക്ക്-3 നിർമിച്ചിരിക്കുന്നത്. ചന്ദ്രയാനിന്റെ ചെലവ് 603 കോടി രൂപയും. ഇതുവരെ മൂന്ന് ജി.എസ്.എൽ.വി. മാർക്ക്-3 റോക്കറ്റുകളാണ് ഐ.എസ്.ആർ.ഒ ബഹിരാകാശത്തേക്ക് അയച്ചിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine