ബോംബ് വീണത് പാക്കിസ്ഥാനില്‍ 'മുനയൊടിഞ്ഞ്' ചൈനീസ് ഓഹരികള്‍! കുത്തനെയിടിഞ്ഞ് വന്മതിലിന്റെ നാട്ടിലെ ആയുധ പെരുമ

ചൈനീസ് പ്രതിരോധ കമ്പനികളുടെ ഓഹരികള്‍ വലിയ ഇടിവ് രേഖപ്പെടുത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്
chinese stock market
Published on

യുദ്ധത്തിന്റെ വക്കോളമെത്തിയ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് ശമനമായെങ്കിലും അതിര്‍ത്തി ശാന്തമല്ല. ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന രീതിയില്‍ പാക് ഷെല്ലാക്രമണം ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്. ഇന്ത്യന്‍ സൈന്യം മറുപടി നല്കുന്നുമുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇന്ത്യ കനത്ത ആക്രമണം നടത്തിയിരുന്നു. നിരവധി തീവ്രവാദികളെ വധിക്കാനും സൈന്യത്തിന് സാധിച്ചു.

ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ഉപയോഗിച്ചതിലേറെയും ചൈനീസ്, തുര്‍ക്കി ആയുധങ്ങളായിരുന്നു. ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തെ ഭേദിക്കാന്‍ ഈ ആയുധങ്ങള്‍ക്ക് സാധിച്ചതുമില്ല. ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങിയതോടെ ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയേറ്റിരിക്കുകയാണ്. ചൈനീസ് പ്രതിരോധ കമ്പനികളുടെ ഓഹരികള്‍ വലിയ ഇടിവ് രേഖപ്പെടുത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ചൈനീസ് ആയുധ നിര്‍മാതാക്കള്‍ക്ക് കഷ്ടകാലം

ചൈനയുടെ ജെ-10സി ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളുടെ നിര്‍മാതാക്കളായ Avic Chengdu Aircraft Co ഓഹരികള്‍ ഇന്ന് മാത്രം ഒന്‍പത് ശതമാനമാണ് ഇടിഞ്ഞത്. ചൈനീസ് സര്‍ക്കാരിനു കീഴിലുള്ള ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പറേഷന്‍ (China State Shipbuilding Corporation) ഓഹരികള്‍ നാലു ശതമാനം താഴ്ന്നു.

പാക് നാവികസേനയ്ക്ക് ഈ കമ്പനി മിലിറ്ററി കപ്പലുകള്‍ നിര്‍മിച്ചു നല്കുന്നുണ്ട്. സൈന്യത്തിനായി ഇലക്ട്രോണിക് ഘടകങ്ങള്‍ നിര്‍മിക്കുന്ന Zhuzhou Hongda Electronics Corp Ltd ലിമിറ്റഡ് ഓഹരികള്‍ ആറുശതമാനവും ഇടിഞ്ഞു.

2019-2023 കാലഘട്ടത്തില്‍ പാക്കിസ്ഥാന്‍ വാങ്ങിയ 82 ശതമാനം ആയുധങ്ങളും ചൈനയില്‍ നിന്നാണ്. 2009-2012 കാലഘട്ടത്തെ 51 ശതമാനത്തെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. ആയുധങ്ങള്‍ക്കായി ചൈനയെയും തുര്‍ക്കിയെയുമാണ് പാക്കിസ്ഥാന്‍ കൂടുതലായി ആശ്രയിക്കുന്നത്.

ഇന്ത്യന്‍ പ്രതിരോധ ഓഹരികള്‍ കുതിക്കുന്നു

പാക്കിസ്ഥാന് ശക്തമായ മറുപടി നല്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഇന്ന് ഇന്ത്യന്‍ പ്രതിരോധ ഓഹരികള്‍ക്ക് കരുത്തായി. പ്രതിരോധ ഓഹരികളെല്ലാം മിന്നും പ്രകടനമാണ് നടത്തുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് (Bharat Electronics-BEL) ഓഹരിവില 4.5 ശതമാനം ഉയര്‍ന്നു. ഭാരത് ഡൈനാമിക്‌സ് (Bharat Dynamics) ഇന്ന് 7.8 ശതമാനമാണ് നേട്ടം കൊയ്തത്. ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് (Hindustan Aeronautisc), മസഗോണ്‍ ഡോക് (Mazagon Dock Shipbuilders) എന്നീ ഓഹരികള്‍ നാലു ശതമാനം വീതവും ഉയര്‍ന്നു.

Chinese defense stocks tumble following India's military response to Pakistan, boosting Indian defense shares

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com