

എണ്ണ വിപണന കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഗ്യാസ് സിലിണ്ടറിൻ്റെ വില കുറച്ചത്. പ്രതിമാസ നിരക്ക് പരിഷ്‌കരണ സമ്പ്രദായത്തോട് അനുബന്ധിച്ചാണ് വില കുറച്ചിരിക്കുന്നത്. കേരളത്തില്‍ 6 രൂപയുടെ കുറവാണ് ഉണ്ടാവുക.
19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്കാണ് പുതിയ സിലിണ്ടർ വില ബാധകമാകുക. കൊച്ചിയിൽ സിലിണ്ടര്‍ വില 1,806 രൂപയായാണ് കുറഞ്ഞിരിക്കുന്നത്. ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, മറ്റു ബിസിനസ്സുകൾ തുടങ്ങിയ മേഖലയില്‍ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകൾക്കാണ് വില കുറവുളളത്.
ആഗോള ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങള്‍ അടക്കമുളള ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് മാസം തോറും എണ്ണ കമ്പനികള്‍ നിരക്ക് പരിഷ്കരണം നടത്തുന്നത്. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റങ്ങളില്ല. ഡിസംബറിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിരക്കില്‍ 62 രൂപയുടെ വർധനവാണ് എണ്ണ കമ്പനികള്‍ വരുത്തിയത്. നിരക്ക് വര്‍ധന റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, തുടങ്ങിയ ബിസിനസുകളില്‍ ഭക്ഷണത്തിന് വില വര്‍ധനവിലേക്ക് നയിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine