കോവിഡ് ഇരട്ടിയോളം വര്‍ധനവില്‍; പലരും രണ്ടാമത് രോഗം വരുന്നവരെന്ന് ആരോഗ്യ വിദഗ്ധര്‍

ഇന്ത്യയില്‍ കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗികളില്‍ രണ്ടാമതും കോവിഡ് വരുന്നത് കൂടുന്നതായി ആരോഗ്യവിദഗ്ധര്‍.

രാജ്യത്തു കോവിഡ് വീണ്ടും കൂടുന്നുണ്ടെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന ആശ്വാസമുണ്ട്. ഇത് ആദ്യമായി വരുന്ന രോഗികളുടെ എണ്ണം കുറയുന്നതിന്റെ തെളിവാണെന്നും ഡോക്ടര്‍മാര്‍ വിശദമാക്കുന്നു.
നിയന്ത്രണങ്ങള്‍ നീങ്ങിയതിനാല്‍ ഉയര്‍ച്ച പ്രതീക്ഷിച്ചിരുന്നതായും അശോക സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി) ഡയറക്ടര്‍ അനുരാഗ് അഗര്‍വാള്‍ പറഞ്ഞു.
ഞായറാഴ്ചത്തെക്കാള്‍ ഇരട്ടിയോളം കേസുകള്‍ ആണ് ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 214 മരണവുമുണ്ട്. അവധി ദിവസങ്ങളിലെ കേസുകളുള്‍പ്പെടെ ഇന്നലെ ഒരുമിച്ചു റിപ്പോര്‍ട്ട് ചെയ്തതാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍, ഒരാഴ്ചത്തെ കണക്കെടുത്താല്‍ കേസുകളില്‍ 35% വര്‍ധനയുണ്ട്. ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കവിഞ്ഞു.
ഡല്‍ഹി, യുപി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കേസുകള്‍ കൂടുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. യുപിയിലെ 7 ജില്ലകളില്‍ മാസ്‌ക് വീണ്ടും കര്‍ശനമാക്കി. ഹരിയാനയില്‍ 4 ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
എയര്‍ ഇന്ത്യയ്ക്ക് ഹോങ്കോംഗില്‍ വിലക്ക്
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോംഗ് ഈ മാസം 24 വരെ വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം എത്തിയ 3 യാത്രക്കാര്‍ കോവിഡ് പോസിറ്റീവ് ആണെന്നു പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിലക്കിന്റെ പശ്ചാത്തലത്തില്‍ ഇന്നു മുതല്‍ 24 വരെ അവിടേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. മറ്റു വിമാനങ്ങളില്‍ എത്തുന്നവര്‍ 48 മണിക്കൂര്‍ മുന്‍പുള്ള നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന് ഹോങ്കോംഗ് അധികൃതര്‍ അറിയിച്ചു.


Related Articles

Next Story

Videos

Share it