വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണം ഫൈവ് സ്റ്റാര്‍ ഹോട്ടലിന് തുല്യമാണെന്ന് യാത്രക്കാരന്‍, വ്യാപക വിമര്‍ശനം

ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ച് മിക്ക യാത്രക്കാരും പരാതികള്‍ ഉന്നയിക്കുന്നത് പതിവാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ഒരു യാത്രക്കാരന്‍. വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണം രുചിയുടെ കാര്യത്തിൽ പഞ്ചനക്ഷത്ര ഹോട്ടലിനേക്കാള്‍ പിന്നിലല്ല എന്ന അഭിപ്രായമാണ് ഈ യാത്രക്കാരന്‍ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ചത്.
ഉദയ്പൂർ-ആഗ്ര വന്ദേ ഭാരത് എക്സ്പ്രസില്‍ ലഭിച്ച ഭക്ഷണത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത് യൂട്യൂബര്‍ കൂടിയായ ശശാങ്ക് ഗുപ്ത എന്ന യാത്രക്കാരനാണ്. ഉത്തേരന്ത്യന്‍ ഭക്ഷണമായ പോഹ, ആലു സബ്ജി, കട്ലറ്റ്, ചപ്പാത്തി എന്നിവ അടങ്ങിയ ഒരു ബ്രേക്ക്ഫാസ്റ്റ് ട്രേ, തൈര്, ഒരു ചോക്കോ-പൈ ഡെസേർട്ട് എന്നിവയാണ് ഇയാള്‍ക്ക് ട്രെയിനില്‍ നിന്ന് ലഭിച്ചത്.
വിമര്‍ശനവുമായി മറ്റു യാത്രക്കാര്‍
എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് മറ്റു യാത്രക്കാരില്‍ നിന്ന് ഉയര്‍ന്നത്. ഇയാളുടെ പോസ്റ്റിന്റെ ആധികാരികതയെക്കുറിച്ച് ആളുകൾ വലിയ രീതിയില്‍ സംശയം ഉന്നയിച്ചു. ഭക്ഷണത്തെ കുറിച്ച് പോസിറ്റീവ് ഫീഡ്‌ബാക്ക് പോസ്റ്റു ചെയ്യാൻ ശശാങ്കിന് പണം ലഭിച്ചിട്ടുണ്ടാകുമെന്നും ആളുകള്‍ ആരോപണം ഉന്നിയിച്ചു.
ട്രെയിനിലെ ഭക്ഷണം മികച്ചതാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും 5 സ്റ്റാര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ടുണ്ടാകില്ലെന്ന് ഒരു എക്സ് ഉപയോക്താവ് പറഞ്ഞു. ഇത് പഞ്ചനക്ഷത്ര ഭക്ഷണമാണെങ്കിൽ താന്‍ ഷാരൂഖ് ഖാനാണ് എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. തന്റെ അഭിപ്രായം യാതൊരു രാഷ്ട്രീയ അജണ്ടയാലും സ്വാധീനിക്കപ്പെട്ടിട്ടില്ലെന്ന് ശശാങ്ക് പറഞ്ഞു. ബാഹ്യ ഘടകങ്ങളാൽ സ്വാധീനിച്ചിട്ടില്ല താന്‍ അഭിപ്രായം പങ്കുവെച്ചത്.
ഭക്ഷണത്തിന് പഞ്ചനക്ഷത്ര നിലവാരമുണ്ടെന്ന് പറഞ്ഞത് ചിലപ്പോള്‍ മിക്കവര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. സാധാരണ ട്രെയിനുകളിലെ ഭക്ഷണവുമായി താരതമ്യപ്പെടുത്തുമ്പോൾ വന്ദേഭാരത് ഭക്ഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ശശാങ്ക് വിമര്‍ശനങ്ങള്‍ക്കുളള വിശദീകരണമായി പറഞ്ഞു.
എന്നാല്‍ ശശാങ്കിന്റെ അഭിപ്രായത്തിന് നന്ദി പ്രകടിപ്പിച്ച് ഐ.ആര്‍.സി.ടി.സിയും രംഗത്തെത്തി. നിങ്ങളുടെ അഭിപ്രായം മികച്ച സേവനം നല്‍കുന്നത് തുടരാന്‍ ഞങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതാണെന്നും ഐ.ആര്‍.സി.ടി.സി മറുപടിയായി പറഞ്ഞു.

Related Articles

Next Story

Videos

Share it