
ഡാബർ ച്യവൻപ്രാശിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്നതിൽ നിന്ന് ബാബാ രാംദേവിൻ്റെ പതഞ്ജലിയെ തടഞ്ഞ് ഡൽഹി ഹൈക്കോടതി. വിപണിയിലുള്ള മറ്റ് ച്യവനപ്രാശ് ഉൽപ്പന്നങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു ബാബാ രാംദേവ് അഭിനയിച്ച പതഞ്ജലിയുടെ പരസ്യം. ഡാബർ സമർപ്പിച്ച ഇടക്കാല ഇൻജക്ഷൻ അപേക്ഷ ഹൈക്കോടതി അനുവദിക്കുകയായിരുന്നു. ജൂലൈ 14 ന് കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി കേസ് പരിഗണിക്കും.
40 ഔഷധസസ്യങ്ങളുള്ള ച്യവനപ്രാശ് സാധാരണ ഉല്‍പ്പന്നമാണെന്ന് പറഞ്ഞുകൊണ്ടാണ് ബാബാ രാംദേവ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 40+ ഔഷധസസ്യങ്ങൾ എന്ന ടാഗ് തങ്ങളുടെ ഉൽപ്പന്നത്തിന്റെ നേരിട്ടുള്ള പരാമർശമാണ് എന്നാണ് ഡാബര്‍ ചൂണ്ടിക്കാട്ടിയത്. പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉപഭോക്തൃ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നതാണെന്നും ഡാബർ കോടതിയെ അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ നേരത്തെ സുപ്രീം കോടതി പതഞ്ജലിക്കെതിരെ പുറപ്പെടുവിച്ച ഉത്തരവുകൾ ചൂണ്ടിക്കാട്ടി കമ്പനി ഒരു പതിവ് കുറ്റവാളിയാണെന്ന വാദമാണ് ഡാബര്‍ ഉന്നയിച്ചത്.
ച്യവനപ്രാഷ് വിപണിയുടെ 60 ശതമാനത്തിലധികം വിഹിതമാണ് ഡാബറിന്റെ ഉൽപ്പന്നങ്ങള്‍ക്കുളളത്. 2025 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ ഡാബർ ഇന്ത്യയുടെ ലാഭം 8.35 ശതമാനം ഇടിഞ്ഞ് ₹ 312.73 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ കമ്പനിയുടെ ലാഭം 341.22 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ വരുമാനത്തില്‍ ഡാബര്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. മുന്‍ വർഷം ഇതേ കാലയളവിൽ 2,814.64 കോടി രൂപയായിരുന്ന വരുമാനം 2,830.14 കോടി രൂപയായാണ് ഉയര്‍ന്നത്.
Delhi High Court restrains Patanjali from misleading ads against Dabur Chyawanprash following a legal complaint.
Read DhanamOnline in English
Subscribe to Dhanam Magazine