
കേരളത്തില്‍ വളര്‍ന്ന കമ്പനികള്‍ പുറത്തെ വിപണികളിലേക്ക് പോകുന്നത് കടക്കുന്നത് വളര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ വഴിയൊരുക്കുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ്. ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1,000 കോടി രൂപയ്ക്കു മുകളില്‍ വിറ്റുവരവുള്ള കമ്പനികളുടെ മേധാവികള്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ച സദസിന് വ്യത്യസ്ത അനുഭവമായി മാറി.
കുടുംബ ബിസിനസില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രെഫഷണല്‍സിനെ തിരഞ്ഞെടുക്കുമ്പോഴുള്ള മാനദണ്ഡങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്ത സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ്, വാക്കറൂ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ വി. നൗഷാദ് എന്നിവര്‍ തുറന്നു പറഞ്ഞു.
ജീവിതത്തില്‍ വഴിത്തിരിവായി മാറിയത് 1986ല്‍ ദുബൈയിലേക്ക് പോകാന്‍ കിട്ടിയ അവസരമായിരുന്നുവെന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. അന്ന് കേരളത്തില്‍ ഞങ്ങള്‍ക്കുണ്ടായിരുന്നത് 2 ഷോപ്പുകളായിരുന്നു. ദുബൈയില്‍ പോയി സ്ഥാപനം തുടങ്ങി. അന്നു പോകാന്‍ പറ്റിയത് കൊണ്ടാണ് എനിക്കും കമ്പനിക്കും വളരാന്‍ പറ്റിയത്. യുവ ബിസിനസുകാരോട് പറയാനുള്ളത്, പുറത്തേക്ക് പോയി വളരുകയെന്നാണ്. പുറത്തു പോയാല്‍ പലതും ചെയ്യാന്‍ പറ്റും. അത് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഡോ. ജോയ് ആലുക്കാസ് ഉപദേശിച്ചു.
കോഴിക്കോട് നിന്ന് തമിഴ്‌നാട് മാര്‍ക്കറ്റിലേക്ക് ആദ്യം പ്രവേശിച്ചതിനെക്കുറിച്ചും അത് കമ്പനിയുടെ വളര്‍ച്ചയിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചുമാണ് വി. നൗഷാദിന് പറയാനുണ്ടായിരുന്നത്. കോഴിക്കോടാണ് ഞങ്ങളുടെ തുടക്കം. പിതാവായിട്ട് തുടങ്ങിയതാണ്. പിന്നീടാണ് കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മാറുന്നത്. ഒരു വാശിക്കാണ് തമിഴ്‌നാട് മാര്‍ക്കറ്റിലേക്ക് പോകുന്നത്. എന്നാല്‍ അതൊരു വലിയ മാര്‍ക്കറ്റായിരുന്നു.
കേരളത്തില്‍ നില്‍ക്കുമ്പോള്‍ നമ്മളൊരു ചെറുകിട സംരംഭക മനോഭാവത്തിലായിരിക്കും മുന്നോട്ടു പോകുക. എന്നാല്‍ കൂടുതല്‍ വിപുലമായ മാര്‍ക്കറ്റിലേക്ക് പോകുമ്പോള്‍ അതു മാറും. നല്ല ഉത്പന്നമുണ്ടാക്കി ജനങ്ങള്‍ക്കു നല്കുന്നതൊരു സേവനമാണ്. തമിഴ്‌നാട്ടില്‍ ചെന്നപ്പോള്‍ ചെറുകിട വ്യവസായം എന്നൊരു മനോഭാവം തന്നെ മാറിയെന്നും നൗഷാദ് പറയുന്നു.
ആന്ധ്ര, കര്‍ണാടക, ചൈന എന്നിവിടങ്ങളിലെല്ലാം ഞങ്ങള്‍ക്ക് പ്ലാന്റുകളുണ്ട്. വളര്‍ച്ചയ്ക്ക് പുറത്തേക്ക് പോകുന്നത് ഗുണകരമാണെന്നും അജു ജേക്കബ് വ്യക്തമാക്കി. കേരളത്തിലെ വ്യവസായ അന്തരീക്ഷം വളരെയധികം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1991ലാണ് കമ്പ്യുട്ടറൈസഡ് ബില്ലിംഗ് ഉള്‍പ്പെടെ തുടങ്ങുന്നത്. പല പുതിയ കാര്യങ്ങളും ബിസിനസില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയത്. പുറത്തു പോയതു കൊണ്ടാണ് ഇതു സാധിച്ചത്. കമ്പനി നന്നായി വളര്‍ത്തി മുന്നോട്ടു പോകാന്‍ നല്ല വിഷണറിയായിട്ടുള്ള ആളായിരിക്കണം. ഒപ്പം നില്‍ക്കാന്‍ പറ്റുന്ന ദീര്‍ഘവീക്ഷണമുള്ളവര്‍ ഇല്ലെങ്കില്‍ ഫാമിലി ബിസിനസ് തകരും. മത്സരം എല്ലായിടത്തും കടുത്ത രീതിയിലുണ്ട്. അതുകൊണ്ട് തലപ്പത്തിലുള്ളവര്‍ ആരാണെന്നത് നിര്‍ണായകമാണെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.
നൗഷാദിന്റെ അഭിപ്രായവും ഏകദേശം ഇതേ രീതിയിലായിരുന്നു. ഫാമിലി ബിസിനസിലാണ് തുടങ്ങിയതെങ്കിലും മാനേജര്‍ മൈന്‍ഡ് സെറ്റിലാണ് പോകുന്നത്. കുടുംബത്തില്‍ പലരും ഉള്ളതു മതിയെന്ന ചിന്താഗതിക്കാരായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ എല്ലാ കാര്യത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. സര്‍ക്കാര്‍ തന്നെ ബിസിനസ് തുടങ്ങാന്‍ പ്രേരിപ്പിക്കുന്നു.
ഒരു കമ്പനിക്ക് ദീര്‍ഘവീഷണമുള്ള ഒരു ക്യാപ്റ്റന്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമേ കമ്പനി വലിയ ഉയരങ്ങള്‍ കീഴടക്കുകയുള്ളൂ. കമ്പനിയെ ആര്, എങ്ങനെ നയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വളര്‍ച്ച. ഡയറക്ടര്‍ ബോര്‍ഡിലുള്ളവര്‍ വെറുതെ ഒന്നിച്ചിരുന്ന ചായ കുടിച്ച് പോകുന്നവരല്ല. എല്ലാ കാര്യത്തിലും അവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.
പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കമ്പനി മേധാവികളോട് സദസിന്റെ പ്രധാന ചോദ്യങ്ങളിലൊന്ന് പ്രാഥമിക ഓഹരി വില്പനയിലേക്ക് (ഐപിഒ) കടക്കുമോയെന്നായിരുന്നു. കമ്പനിയുടെ വളര്‍ച്ചയില്‍ മറ്റൊരു തലത്തിലേക്ക് പോകാനുള്ള കരുതല്‍ ധനം കൈവശമുണ്ടെന്നും ഉടനെ ഐപിഒയിലേക്ക് കടക്കാന്‍ ഉദ്ദേശമില്ലെന്നായിരുന്നു ഡോ. ജോയ് ആലുക്കാസിന്റെ മറുപടി. തങ്ങൾക്കും ഉടൻ ഐ.പി.ഒ വഴി സമാഹരണം നടത്താന്‍ പദ്ധതിയില്ലെന്ന് അജു ജേക്കബും പറഞ്ഞു. അതേസമയം, എസ്എംഇകളുടെ വളര്‍ച്ചയ്ക്ക് ഐപിഒ വഴിയുള്ള പണസമാഹരണം അനിവാര്യമാണെന്ന അഭിപ്രായക്കാരനായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine