
സ്വത്ത് പൊതുജനങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഫ്ലോറിഡയിലെ സ്വത്തുകളില്‍ നിന്നുളള വരുമാനവും ക്രിപ്‌റ്റോകറൻസികളിൽ നിന്നും കുടുംബത്തിന്റെ പങ്കാളിത്തത്തിൽ നിന്നുള്ള വരുമാനവുമാണ് ഇതില്‍ പ്രധാനം. തന്റെ ക്രിപ്‌റ്റോ സ്ഥാപനമായ വേൾഡ് ലിബർട്ടി ഫിനാൻഷ്യല്‍ 5.73 കോടി ഡോളർ ടോക്കൺ വിൽപ്പനയിൽ നിന്ന് വരുമാനം നേടിയതായി ട്രംപ് അറിയിച്ചു.
റിയൽ എസ്റ്റേറ്റ്, ഡിജിറ്റൽ ആസ്തികൾ എന്നിവയിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ സ്വത്തുക്കളുടെ പട്ടികയാണ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്. ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പിലാണ് സമ്പത്തിന്റെ ഒരു പ്രധാന ഭാഗം യു.എസ് പ്രസിഡന്റ് നിക്ഷേപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിന്റെ പ്രവര്‍ത്തനം ഈ കമ്പനിയാണ് നിര്‍വഹിക്കുന്നത്.
ഫ്ലോറിഡയിലെ ഗോൾഫ് കോര്‍ട്ടുകളുളള മൂന്ന് റിസോർട്ടുകളില്‍ നിന്ന് 21.77 കോടി ഡോളർ വരുമാനമാണ് ട്രംപ് നേടിയത്. കൂടാതെ മാർ-എ-ലാഗോയില്‍ ട്രംപിന് സ്വകാര്യ ക്ലബ്ബും ഉണ്ട്. ട്രംപ് കുടുംബത്തിന്റെ ഏറ്റവും വലിയ ഒറ്റ വരുമാന സ്രോതസ് മിയാമിക്ക് സമീപമുള്ള വിശാലമായ ഗോൾഫ് റിസോർട്ടായ ട്രംപ് നാഷണൽ ഡോറല്‍ ആണ്. 11.04 കോടി ഡോളറാണ് ഇതിന്റെ വരുമാനം.
ട്രംപ് ബിസിനസ് സാമ്രാജ്യത്തിന്റെ ആഗോള വ്യാപ്തിയെ വ്യക്തമാക്കുന്നതാണ് വെളിപ്പെടുത്തല്‍. വിയറ്റ്നാമിലെ ഒരു പദ്ധതിയില്‍ നിന്നുള്ള ലൈസൻസിംഗ് ഫീസായി 50 ലക്ഷം ഡോളറും ഇന്ത്യയിലെ ഒരു പ്രോജക്റ്റിൽ നിന്നുള്ള ഡെവലപ്മെന്റ് ഫീസായി 1 കോടി ഡോളറും ദുബായിലെ ഒരു പ്രോജക്റ്റിന് ലൈസൻസ് ഫീസായി 1.6 കോടി ഡോളറും ട്രംപ് ഗ്രൂപ്പിന് ലഭിച്ചു.
തന്റെ പേരിലുളള NFT ഡിജിറ്റൽ ട്രേഡിംഗ് കാർഡുകളിൽ നിന്ന് 1.16 മില്യൺ ഡോളർ വരുമാനമാണ് ട്രംപ് നേടിയത്. ബ്ലോക്ക്‌ചെയിൻ പരിശോധിച്ചുറപ്പിച്ച മുല്യമുളള ഡിജിറ്റൽ ശേഖരണങ്ങളാണ് എന്‍.എഫ്.ടി ട്രേഡിംഗ് കാർഡുകൾ എന്നു പറയുന്നത്. വിവിധ ബ്രാൻഡഡ് ഉൽപ്പന്നങ്ങളിൽ നിന്നുളള റോയൽറ്റി വരുമാനവും ട്രംപിനുണ്ട്. ഗ്രീൻവുഡ് ബൈബിളിൽ നിന്ന് 1.3 മില്യണ്‍ ഡോളറും ട്രംപ് വാച്ചസിൽ നിന്ന് 2.8 മില്യൺ ഡോളറും ട്രംപ് സ്‌നീക്കേഴ്‌സ് ആൻഡ് ഫ്രാഗ്രൻസസിൽ നിന്ന് 2.5 മില്യൺ ഡോളറും യു.എസ് പ്രസിഡന്റ് സ്വന്തമാക്കി.
Donald Trump reveals wealth tied to crypto, golf resorts, royalties, and NFTs, showcasing a global business empire.
Read DhanamOnline in English
Subscribe to Dhanam Magazine