
ദീര്‍ഘകാല ബിസിനസ് വിജയത്തിനായി എളിമയുള്ള പശ്ചാത്തലങ്ങളിൽ നിന്നുള്ളവരെ നിയമിക്കുന്നതിന് മുൻഗണന നൽകണമെന്ന് തൈറോകെയർ സ്ഥാപകൻ ഡോ. എ. വേലുമണി പറഞ്ഞു. ഒരു ജീവനക്കാരനും സംരംഭകനും എന്ന നിലയിലുള്ള സ്വന്തം അനുഭവം അടിസ്ഥാനമാക്കിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും വേലുമണി വ്യക്തമാക്കുന്നു. ഡയഗ്നോസ്റ്റിക് ലബോറട്ടറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് തൈറോകെയർ. 5,278 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
ദരിദ്രരായ മാതാപിതാക്കള്‍ക്ക് ജനിച്ചവരിൽ ഭൂരിഭാഗം പേര്‍ക്കും വലിയ പ്രശ്നങ്ങൾ എളുപ്പത്തിൽ ലളിതമാക്കാനും പരിഹരിക്കാനും കഴിയുമെന്ന അഭിപ്രായമാണ് വേലുമണി പങ്കുവെക്കുന്നത്. ദരിദ്രരെയും ഗ്രാമത്തിൽ ജനിച്ചവരെയും സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്ലാത്ത മാതാപിതാക്കളുളളവരെയും പുതുതായി ജോലിയില്‍ നിയമിക്കുക. പ്രതിരോധശേഷി, ജീവിത സന്ദര്‍ഭങ്ങളോടുളള പൊരുത്തപ്പെടൽ, പ്രശ്‌നപരിഹാരം തുടങ്ങിയ മൂല്യങ്ങള്‍ ഇവര്‍ക്ക് ജീവിതാനുഭവങ്ങളില്‍ നിന്ന് ലഭിക്കാനുളള സാധ്യത കൂടുതലാണ്. ശരിയായത് ചെയ്യുക എളുപ്പമായിരിക്കില്ല. എന്നാല്‍ ചെയ്യാൻ ബുദ്ധിമുട്ടുള്ളത് തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും വേലുമണി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വിജയകരമായ രോഗനിർണയ ശൃംഖലകളിലൊന്ന് കെട്ടിപ്പടുത്തിട്ടും ജീവിതത്തോടുള്ള വിനയമാര്‍ന്ന സമീപനത്തിന് പേരുകേട്ടയാളാണ് വേലുമണി. സന്തോഷവും സമാധാനവും മാത്രമേ യഥാർത്ഥത്തിൽ ആസ്വദിക്കാൻ കഴിയൂ. അതിന് വിജയമോ സമ്പത്തോ ആവശ്യമില്ല എന്ന അഭിപ്രായക്കാരനാണ് വേലുമണി. കുട്ടികളെ ലാളിച്ച് വളര്‍ത്തരുതെന്നും, ജീവിത പ്രതിസന്ധികളെ നേരിട്ട് വേണം അവര്‍ വളര്‍ന്നു വരാനെന്നുമുളള നിലപാടാണ് വേലുമണിക്കുളളത്.
ബഹുരാഷ്ട്ര സോഫ്‌റ്റ്‌വെയർ കമ്പനിയായ സോഹോയുടെ സഹസ്ഥാപകന്‍ ശ്രീധർ വെമ്പുവും ലാളിത്യത്തിനും വിനയത്തിനും വളരെയേറെ പ്രാധാന്യം കല്‍പ്പിക്കുന്ന സംരംഭകനാണ്. ഗ്രാമീണ ഇന്ത്യയിലെ പ്രതിഭാശാലികള്‍ക്ക് ജീവിതത്തില്‍ വളര്‍ന്നു വരാന്‍ കൂടുതല്‍ പരിഗണന നല്‍കണമെന്ന അഭിപ്രായം വെമ്പു പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്.
Thyrocare founder Dr. Velumani advocate hiring from humble backgrounds for long-term business success.
Read DhanamOnline in English
Subscribe to Dhanam Magazine