

അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പിനെതിരെ നടന്നുവരുന്ന കള്ളപ്പണം വെളുപ്പിക്കൽ (Money Laundering) കേസുമായി ബന്ധപ്പെട്ട്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 3,000 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടി. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (PMLA) പ്രകാരമാണ് നടപടി.
3,084 കോടി രൂപ മതിപ്പു വരുന്ന 40 പ്രോപ്പര്‍ട്ടികള്‍ കണ്ടുകെട്ടി. ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഭൂമി, ഓഫീസുകൾ, റെസിഡൻഷ്യൽ യൂണിറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുംബൈയിലെ പാലി ഹില്ലിലുള്ള അനില്‍ അംബാനിയുടെ വസതി, ഡൽഹിയിലെ രഞ്ജിത് സിംഗ് മാർഗിലുള്ള റിലയൻസ് സെൻ്റർ, നോയിഡയിലെയും ഗാസിയാബാദിലെയും ഭൂമി, ചെന്നൈയിലെ 29 ഫ്ലാറ്റുകൾ ഉൾപ്പെടെ മുംബൈ, പൂനെ, താനെ, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിവിധ ആസ്തികൾ തുടങ്ങിയവ കണ്ടുകെട്ടിയവയിലുണ്ട്.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (RHFL), റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് (RCFL) എന്നിവ വഴി പൊതുഫണ്ട് വകമാറ്റി കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഇ.ഡി യുടെ ഏറ്റവും പുതിയ നടപടി. 2017 മുതൽ 2019 വരെ യെസ് ബാങ്ക് RHFL, RCFL എന്നിവയ്ക്ക് ഏകദേശം 5,010 കോടി രൂപ അനുവദിച്ചിരുന്നു. 2019 ആയപ്പോഴേക്കും ഈ ഫണ്ടുകൾ "കിട്ടാക്കടം" (Non-Performing Investments) ആയി മാറി.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെയുള്ള വിവിധ ഗ്രൂപ്പ് കമ്പനികൾ വഴി 17,000 കോടി രൂപയിലധികം വായ്പാ തുക വഴിതിരിച്ചുവിട്ടതായാണ് ആരോപണം. ഈ കേസിൽ നേരത്തെ, ഓഗസ്റ്റിൽ അനിൽ അംബാനിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
ED freezes Anil Ambani-linked assets worth ₹3,084 crore over money laundering case involving Reliance finance arms.
Read DhanamOnline in English
Subscribe to Dhanam Magazine