റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ച് 611 കോടിയുടെ ക്രമക്കേട്; പേയ്ടിഎം കമ്പനിക്ക് ഇഡിയുടെ നോട്ടീസ്

നിയമനങ്ങള്‍ക്ക് അനുസരിച്ചുള്ള നടപടികളിലൂടെ പ്രശ്നംpa പരിഹരിക്കുമെന്ന് കമ്പനി വക്താവ്
paytm
paytm canva
Published on

611 കോടി രൂപയുടെ വിദേശ വിനിമയ ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് പ്രമുഖ ഫിന്‍ടെക് കമ്പനിയായ പേയ്ടിഎമിന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പേയ്ടിഎമിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് നോട്ടീസ് അയച്ചത്. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള നടപടി ക്രമങ്ങളിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു.

സിംഗപ്പൂരിലെ നിക്ഷേപം

വണ്‍ 97 കമ്യൂണിക്കേഷന്‍സ് സിംഗപ്പൂരില്‍ നടത്തിയ നിക്ഷേപമാണ് ഇഡിയുടെ പരിശോധനയിലുള്ളത്. വിദേശത്ത് മറ്റൊരു കമ്പനി സ്ഥാപിച്ചതും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതും റിസര്‍വ് ബാങ്കിനെ അറിയിച്ചിരുന്നില്ല. ഫെമ (Foreign exchange Management Atc) നിയമപ്രകാരം ഇത് സാമ്പത്തിക കുറ്റമാണെന്നാണ് ഇഡിയുടെ നോട്ടീസില്‍ പറയുന്നത്. ലിറ്റില്‍ ഇന്റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, നിയര്‍ബൈ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (Nearbuy India Pvt Ltd) എന്നീ കമ്പനികള്‍ ഏറ്റെടുത്ത് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി 611 കോടി രൂപയുടെ ബിസിനസ് നടത്തിയെന്ന് ഇഡി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ കമ്പനികളിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

കമ്പനിയുടെ വിശദീകരണം

എന്‍ഫോഴ്സ്‌മെന്റ് നോട്ടീസ് ലഭിച്ച വിവരം സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ച പേയ്ടിഎം, പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി പിന്നീട് രംഗത്തു വന്നു. ആരോപണ വിധേയമായ രണ്ട് കമ്പനികളും വണ്‍ 97 കമ്യൂണിക്കേഷന്‍സ് ഏറ്റെടുക്കുന്നതിന് മുമ്പ് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് പരിശോധനക്ക് വിധേയമാകുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു. 2017 ല്‍ ആണ് കമ്പനികളെ വണ്‍ 97 ഏറ്റെടുത്തത്. സര്‍ക്കാരിന്റെ നിയമങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന നിലപാടുകള്‍ മാത്രമേ കമ്പനിയുടെ ഭാഗത്തു നിന്ന് ഉണ്ടാകൂവെന്നും വണ്‍ 97 വക്താവ് വ്യക്തമാക്കി. ഇഡി നോട്ടീസിനെ തുടര്‍ന്ന് പേടീയെം ഓഹരി വില ഇന്ന് നാലു ശതമാനം ഇടിഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com