പൊണ്ണത്തടിക്കും പ്രമേഹത്തിനും മരുന്നുമായി അമേരിക്കന്‍ കമ്പനി ഇന്ത്യയില്‍; തലകറക്കം വരുന്ന വില, പാര്‍ശ്വ ഫലങ്ങള്‍

മരുന്ന് ഉപയോഗിച്ച് കൃത്യമായി വ്യായാമം ചെയ്യുന്നവര്‍ക്ക് 72 ആഴ്ചയില്‍ 21 മുതല്‍ 15 കിലോ വരെ കുറഞ്ഞതായാണ് കമ്പനിയുടെ അവകാശവാദം
weight machine , diabetic test
Canva
Published on

പൊണ്ണത്തടിയും പ്രമേഹവും നിയന്ത്രിക്കുന്നതിനുള്ള മരുന്ന് ഇന്ത്യയില്‍ പുറത്തിറക്കി അമേരിക്കന്‍ കമ്പനിയായ ഇലി ലില്ലി (Eli Lilly). മൗണ്‍ജാരോ (ടിര്‍സെപാറ്റിഡ്) എന്ന് പേരുള്ള ഇഞ്ചക്ഷന്റെ 2.5 ഗ്രാമിന് 3,500 രൂപയും 5 ഗ്രാമിന് 4,375 രൂപയുമാണ് വില. ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് ആഴ്ചയില്‍ ഒരു തവണയാണ് ഇത് ഉപയോഗിക്കേണ്ടത്. അങ്ങനെയെങ്കില്‍ പ്രതിമാസം 14,000 രൂപ മുതല്‍ 17,500 രൂപ വരെ ഇന്ത്യയില്‍ ചെലവാകുമെന്നാണ് റിപ്പോര്‍ട്ട്. യു.എസില്‍ ഇതിന് പ്രതിമാസം 86,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ ചെലവാകുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോണ്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരത്തിന് പിന്നാലെയാണ് മരുന്ന് ഇന്ത്യന്‍ വിപണിയിലെത്തിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. പൊണ്ണത്തടി, ടൈപ്പ് 2 ഡയബറ്റിസ് എന്നിവക്കുള്ള മരുന്നാണിത് എന്നാണ് അവകാശവാദം. പുത്തന്‍ ചികിത്സാ രീതികള്‍ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്താനാണ് ഇത്തരമൊരു വിലക്ക് മരുന്ന് നല്‍കുന്നതെന്നും കമ്പനി പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. മരുന്ന് ഉപയോഗിക്കുകയും കൃത്യമായി വ്യായാമവും ചെയ്യുന്നവര്‍ക്ക് 72 ആഴ്ചയില്‍ 21 മുതല്‍ 15 കിലോ വരെ കുറഞ്ഞതായും കമ്പനി പറയുന്നു. പൊണ്ണത്തടിയും പ്രമേഹവും ഇന്ത്യക്കാര്‍ക്ക് ഭീഷണിയായ രണ്ട് ആരോഗ്യ വെല്ലുവിളികളാണെന്നും ഇവയെ തടയാന്‍ കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും ലില്ലി ഇന്ത്യ ജനറല്‍ മാനേജര്‍ വിന്‍സ്‌ലോ ടക്കര്‍ പറഞ്ഞു.

മരുന്നിന്റെ പ്രവര്‍ത്തനം ഇങ്ങനെ

ടൈപ്പ് 2 ഡബബറ്റിസ് രോഗികള്‍ക്ക് പ്രത്യേക ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കാന്‍ സഹായിക്കുന്ന മരുന്നാണിതെന്ന് കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന നാച്ചുറല്‍ ഇന്‍ക്രേറ്റിന്‍ ഹോര്‍മോണുകളായ ജി.ഐ.പി ( ഗ്ലൂക്കോസ് ഡിപ്പന്‍ഡന്റ് ഇന്‍സുലിനോട്രോപിക് പോളിപെറ്റൈഡ്), ജി.എല്‍.പി 1 (ഗ്ലൂക്കഗോണ്‍ ലൈക്ക് പെപ്‌റ്റൈഡ് -1) എന്നിവയെ ആക്ടിവേറ്റ് ചെയ്യുകയാണ് മരുന്ന് ചെയ്യുന്നത്. തലച്ചോറിലെ പ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് വിശപ്പിനെ നിയന്ത്രിച്ച് ശരീര ഭാരം കുറക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്റെ അടിസ്ഥാനത്തില്‍ മാത്രം കഴിക്കേണ്ട മരുന്നാണെന്നും കമ്പനി പറയുന്നു.

പാര്‍ശ്വഫലങ്ങളും നിരവധി

പൊണ്ണത്തടി കുറക്കാമെന്ന വാര്‍ത്ത കേട്ട് ഇഞ്ചക്ഷന്‍ ഉപയോഗിക്കാന്‍ വരട്ടെ, നിരവധി പാര്‍ശ്വഫലങ്ങളുള്ള മരുന്നാണിതെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ തന്നെ പറയുന്നു. ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്കും 18 വയസില്‍ താഴെയുള്ളവര്‍ക്കും മരുന്ന് ഫലപ്രദമാണെന്ന് തെളിയിച്ചിട്ടില്ല. തൈറോയിഡ് ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍, വയറുവേദന, കാഴ്ച മങ്ങല്‍, ഉറക്കക്കൂടുതല്‍, ഛര്‍ദി, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു.

ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത്

കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് സിംഗിള്‍ ഡോസ് അടങ്ങിയ ഇഞ്ചക്ഷന്‍ ഇന്ത്യയില്‍ വില്‍ക്കാനുള്ള അനുമതി എലി ലില്ലിക്ക് കഴിഞ്ഞ ജൂണില്‍ നല്‍കുന്നത്. മള്‍ട്ടി ഡോസ് ഇഞ്ചക്ഷനുള്ള അനുമതി ഡിസംബറിലും ലഭിച്ചു. മരുന്നിന്റെ കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ മനസിലാക്കുന്നതിന് ഫേസ് 4 മരുന്ന് പരീക്ഷണം നടത്തണമെന്നും വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മരുന്ന് ആളുകള്‍ ഉപയോഗിച്ച ശേഷം അതിന്റെ ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍, ഫ ലപ്രാപ്തി, നേരത്തെ മനസിലാക്കാന്‍ കഴിയാത്ത ഗുണങ്ങള്‍, അപകടങ്ങള്‍ എന്നിവ മനസിലാക്കുന്നതിനാണ് ഫേസ് 4 ക്ലിനിക്കല്‍ ട്രയല്‍ അഥവാ പോസ്റ്റ് മാര്‍ക്കറ്റിംഗ് സര്‍വയലന്‍സ് നടത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com