ഇ.വി, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് രണ്ടു വര്‍ഷത്തിനകം ഒരേ വിലയാകുമെന്ന് ഗഡ്കരി

ഇ.വി സബ്‌സിഡി വേണ്ടിവരില്ലെന്നും ഗതാഗത മന്ത്രി
ഇ.വി, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് രണ്ടു വര്‍ഷത്തിനകം ഒരേ വിലയാകുമെന്ന് ഗഡ്കരി
Published on

പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിപണിയില്‍ ഏതാണ്ട് ഒരേ വില തന്നെയാകുന്ന കാലം വരുന്നു. ഏറിയാല്‍ രണ്ടു വര്‍ഷം -അതിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ട സ്ഥിതി മാറുമെന്ന് പറയുന്നത് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇലക്ട്രിക് വണ്ടികള്‍ക്ക് സബ്‌സിഡി നല്‍കുന്ന ഇന്നത്തെ രീതിയും മാറുമെന്ന സൂചന ഗഡ്കരി നല്‍കുന്നുണ്ട്.

ഓട്ടോമോട്ടീവ് സാമഗ്രി നിര്‍മാതാക്കളുടെ അസോസിയേഷനായ എ.സി.എം.എയുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ഗഡ്കരി പുതിയ സൂചനകള്‍ നല്‍കിയത്. 10 വര്‍ഷം മുമ്പ് ഇലക്ട്രിക് വാഹനങ്ങള്‍ക്കു വേണ്ടി താന്‍ വാദിച്ചു തുടങ്ങിയ കാലത്ത് വന്‍കിട വാഹന നിര്‍മാതാക്കള്‍ അതത്ര കാര്യമാക്കിയില്ല. ഇന്ന് വൈകിപ്പോയെന്ന തോന്നലാണ് അവര്‍ക്കെന്നും ഗഡ്കരി പറഞ്ഞു. ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ഒരു പതിറ്റാണ്ടു മുമ്പ് ആശങ്കയായിരുന്നു, ഇന്ന് അത് അതിവേഗം മാറിപ്പോയെന്ന് സൂചിപ്പിക്കുകയായിരുന്നു മന്ത്രി.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അധിക സബ്‌സിഡിയോ ആനുകൂല്യങ്ങളോ നല്‍കാന്‍ ധന, വ്യവസായ മന്ത്രാലയങ്ങള്‍ തീരുമാനിച്ചാല്‍ അതിന് താന്‍ എതിരല്ല. എന്നാല്‍ രണ്ടു വര്‍ഷത്തിനപ്പുറം ഈ ആനുകൂല്യങ്ങള്‍ ആവശ്യമാണെന്ന് കരുതുന്നില്ല. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെയും ഇ.വികളുടെയും ചെലവ് ഏതാണ്ട് ഒന്നു തന്നെയായി അപ്പോഴേക്കും മാറുമെന്ന് ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com