ഇന്ന് എല്‍ ഐ സി മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റ മിനി ഐപ്പുമായുള്ള എക്‌സിക്ലൂസീവ് അഭിമുഖം!

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായി കേരളത്തില്‍ വേരുകളുള്ള മിനി ഐപ് ഇന്ന് ചുമതലയേറ്റു. എല്‍ ഐ സിയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ വനിതാ സോണല്‍ മാനേജരായിരുന്നു മിനി ഐപ്പ്. നിലവില്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ (ലീഗല്‍) ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. എല്‍ ഐ സിയുടെ മാനേജിംഗ് ഡയറക്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മാത്രം വനിതയാണ് മിനി ഐപ്പ്.

ആന്ധ്ര സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദം നേടിയ മിനി ഐപ്പ് 1986ലാണ് എല്‍ ഐ സിയില്‍ കരിയര്‍ ആരംഭിക്കുന്നത്. ഇതിനകം സുപ്രധാനമായ പല പദവികളും കൈകാര്യം ചെയ്തിട്ടുണ്ട്. എല്‍ഐസിഎച്ച്എഫ്എല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലിമിറ്റഡിന്റെ ഡയറക്റ്റര്‍ & ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആയി സേവനമനുഷ്ഠിച്ചിരുന്ന നാളുകളില്‍ എല്‍ഐസിഎച്ച്എഫ്എല്ലിന്റെ ബിസിനസ് വരുമാനവും ലാഭവും പുതിയ ഉയരങ്ങളിലെത്തി. എല്‍ഐസിയുടെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ പദവിയും വഹിച്ചിട്ടുണ്ട്.

''കരിയറില്‍ എനിക്ക് ഏറ്റവും സംതൃപ്തി തോന്നിയ നിമിഷം ഒരു സോണിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടപ്പോഴാണ്. എല്‍ ഐ സിയുടെ ചരിത്രത്തിലെ തന്നെ ആദ്യമായാണ് ഒരു വനിത ആ റോളിലെത്തുന്നത്,'' മിനി ഐപ്പ് ധനത്തിന് നല്‍കിയ ഇ മെയ്ല്‍ അഭിമുഖത്തില്‍ പറയുന്നു.
വിജയപടവുകളായ മൂന്ന് കാര്യങ്ങള്‍
തിരുവല്ലയാണ് ജന്മദേശമെങ്കിലും മിനി ഐപ്പ് പഠിച്ചതും വളര്‍ന്നതും ആന്ധ്രപ്രദേശിലാണ്. ''എല്ലാ വര്‍ഷവും വെക്കേഷന്‍ കാലത്ത് കേരളത്തില്‍ വരുമായിരുന്നു,'' മിനി ഐപ്പ് പറയുന്നു. കൊല്ലം സ്വദേശിയായ കമഡോര്‍ (റിട്ട.) കെ കെ ഐപ്പാണ് മിനി ഐപ്പിന്റെ ഭര്‍ത്താവ്.

കരിയറില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിച്ച ഘടകങ്ങളെ കുറിച്ച് ചോദിച്ചാല്‍ മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടും മിനി ഐപ്പ്. ആത്മാര്‍പ്പണം, സഹാനുഭൂതി, റിസള്‍ട്ടിന് വേണ്ടി ഏതറ്റം വരെ പോകാനുള്ള മനസ്സും.
ടൈം മാനേജ്‌മെന്റ് ടിപ്
ജോലികള്‍ക്ക് വ്യക്തമായ മുന്‍ഗണനാക്രമം തീരുമാനിക്കും. അതിനുള്ളില്‍ ചെയ്യും
സ്ട്രസ് മാനേജ്‌മെന്റ് ടിപ്
വിജയവും പരാജയവും ഒരേ ലാഘവത്തോടെ എടുക്കുക
മനസ്സും ശരീരവും ഫിറ്റാക്കി നിര്‍ത്താനുള്ള വഴി
യോഗ, ധ്യാനം, കുടുംബത്തോടൊപ്പമുള്ള സമയം ചെലവിടല്‍
ഇന്‍ഷുറന്‍സ് മേഖലയിലെ അവസരങ്ങള്‍
ഇന്ത്യയുടെ ജിഡിപിയില്‍ വെറും 3.7 ശതമാനമാണ് ഇന്‍ഷുറന്‍സ് മേഖലയുടെ സംഭാവന. ഇത് താരതമ്യേന വളരെ കുറഞ്ഞ തലമാണ്. അതായത് ഇനിയും ഏറെ വളര്‍ച്ച ഈ മേഖലയില്‍ സംഭവിക്കും. കോവിഡ് മഹാമാരി ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ തുറന്നിട്ടിരിക്കുന്നത് വലിയ അവസരങ്ങളാണ്.
യുവജനതയോട് പ്രത്യേകിച്ച് പെണ്‍കുട്ടികളോട് പറയാനുള്ളത്
യുവജനത അവരുടെ പാഷനെ പിന്തുടരണം. ചെയ്യുന്ന ഓരോ കാര്യവും ആത്മാര്‍പ്പണത്തോടെ ആസ്വദിച്ച് ചെയ്യണം. നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കും വരെ ഒരു കാര്യം പോലും ശ്രമിക്കാതെ ഉപേക്ഷിക്കരുത്.

പെണ്‍കുട്ടികളോട് പറയാനുള്ളത്, നിങ്ങള്‍ മികച്ച വിദ്യാഭ്യാസം നേടിയിരിക്കണം. നല്ലൊരു കരിയര്‍ സ്വപ്‌നം കാണുകയും അത് കൈപ്പിടിയിലാക്കുകയും വേ്ണം. സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാകണം. ഏത് വെല്ലുവിളിയെയും നേരിടാനുള്ള ആത്മവിശ്വാസവുമുണ്ടായിരിക്കണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it